ചൂണ്ടയിടാന്‍ പോയ വിദ്യാര്‍ഥികള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു

ചൂണ്ടയിടാന്‍ പോയ വിദ്യാര്‍ഥികള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു.

അഭിനവ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്.ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി.

സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവര്‍ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍, നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകള്‍ പറ്റിയതെന്നായിരുന്നു സഞ്ജുവിന്റെ വിശദീകരണം. തൃപ്തികരമല്ലാത്ത വിശദീകരണമാണ് സഞ്ജു നല്‍കിയതെന്നും ഇതിനാലാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.

കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തത്. വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളെ പരിഹസിച്ച് സഞ്ജു വിഡിയോ ഇട്ടതോടെയാണ് വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സഞ്ജുടെക്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുട്യൂബ് വ്‌ലോഗറുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായാല്‍ അറിയിക്കണമെന്നുമായിരുന്നു ഹൈക്കോടതി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

23 പേരുമായി പോയ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡില്‍ എട്ട് മരണം; വീഡിയോ

23 പേരുമായി പോയ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡില്‍ എട്ട് മരണം; വീഡിയോ

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഋഷികേശ് – ബദരിനാഥ് ദേശീയപാതയിലാണ് അപകടം.

ടെമ്പോയില്‍ 23 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദുരന്തനിവാരണ സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരിക്കേറ്റ രണ്ടുപേരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.
മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

തീപിടിച്ചെന്ന വ്യാജ സന്ദേശം: പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ചാടിയ 3 യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

തീപിടിച്ചെന്ന വ്യാജ സന്ദേശം: പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ചാടിയ 3 യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ട്രെയിനിന് തീപിടിച്ചെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് യാത്രക്കാർ എതിർദിശയിൽ വന്ന ഗുഡ്സ് ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിക്ക് ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനു കീഴിലെ കുമണ്ഡിഹ് റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

സാസാറാം റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ആരോ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് ചിലർ പുറത്തേക്കു ചാടി പാളം മുറിച്ചുകടന്നതും മറ്റൊരു ട്രാക്കിലൂടെ വന്ന ചരക്കുവണ്ടിയിടിക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എഞ്ചിനിൽ തീപിടിച്ചെന്ന അഭ്യൂഹം പെട്ടെന്ന് പരന്നതായും ഇതോടെ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ പരിഭ്രാന്തരായതായും ദൃക്സാക്ഷി പറയുന്നു. എന്നാൽ ട്രെയിനിന് തീ പിടിച്ചിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.