ഉറപ്പിച്ചു, സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്

ഉറപ്പിച്ചു, സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ സുരേഷ് ഗോപിയും ഉണ്ടാവും എന്നാണ് വിവരം. ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. എന്‍ഡിഎയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരള സർകലാശാലയിൽ നിന്നും ബി എ മലയാളം & മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ സ്വദേശിനി

കേരള സർകലാശാലയിൽ നിന്നും ബി എ മലയാളം & മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ സ്വദേശിനി

ആറ്റിങ്ങൽ: കേരള സർകലാശാലയിൽ നിന്നും ബി എ മലയാളം & മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി പൂജ ആർ. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥിനിയാണ്. ആറ്റിങ്ങൽ ആലംകോട് കലാഭവനിൽ വി വിനോദിന്റെയും രേണുകയുടെയും മകളാണ് പൂജ.

ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും

ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും

റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും. 15-നു ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ബലിപെരുന്നാള്‍. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ സൌദി സുപ്രീം കോടതിയാണ് പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ ജൂണ്‍ 17-നായിരിക്കും ബലി പെരുന്നാള്‍.

സൌദിയില്‍ ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. ജൂണ്‍ 15 ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ഞായറാഴ്ച ബലിപെരുന്നാള്‍. തുടര്‍ന്നുള്ള 3 ദിവസം കൂടി ഹജ്ജ് കര്‍മങ്ങള്‍ ഉണ്ടാകും. ജൂണ്‍ 19 ബുധനാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൌദിക്ക് പുറമെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും അറബ് ഇസ്ളാമിക രാജ്യങ്ങളും ജൂണ്‍ 16-നു തന്നെ ബലിപെരുന്നാള്‍ ആഘോഷിക്കും.

ഒമാനില്‍ ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ജൂണ്‍ 17-നു ആയിരിയ്ക്കും ബലിപെരുന്നാള്‍ ആഘോഷിക്കുക. സൌദി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കാന്‍ സൌകര്യം ചെയ്തിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നും ഇതുവരെ ഒന്നേക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,15,000-ത്തോളം തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്‍ഥാകരും മദീനയിലാണ്. ഇവര്‍ ഹജ്ജിനുള്ള ഇഹ്റാം ചെയ്ത് അടുത്തയാഴ്ച മക്കയില്‍ തിരിച്ചെത്തും.

ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ് ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നതായും എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതുമാണ് സംശയത്തിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കുന്നവരാണ് ബുള്ളറ്റ് അപകടത്തില്‍പ്പെട്ടതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍വിവരം പൊലീസിനെ അറിയിച്ചു.
ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് 29 അംഗ സംഘം ട്രക്കിങ്ങനായി ഉത്തരാഖണ്ഡിലേക്ക് പോയത്.

ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് അപകടത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഒന്‍പത് അംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെ തുടര്‍ന്ന് അടഞ്ഞുപോകുകയായിരുന്നു. 5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എസ്ബിഐയില്‍ സീനിയര്‍ മാനേജരായി വിരമിച്ച ആശ ഭര്‍ത്താവ് സുധാകറുമൊത്താണ് ട്രക്കിങിന് പോയത്. സിന്ധു ഡെല്ലില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. 13 പേരെ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ റവന്യൂ മന്ത്രി ഉത്തരാഖണ്ഡിലെത്തി ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മരിച്ചവരുടെ വിവരങ്ങള്‍ നാട്ടിലേക്ക് അറിയിച്ചത്.