അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈന അതിര്‍ത്തിയിലെ ഹൈവേ ഒലിച്ചുപോയി

അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈന അതിര്‍ത്തിയിലെ ഹൈവേ ഒലിച്ചുപോയി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ അരുണാചലിലെ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ഹുന്‍ലി-അനിനി ഹൈവേ റോഡാണ് തകര്‍ന്നത്. ചൈനയുടെ അതിര്‍ത്തി ജില്ലയായ ദിബാംഗ് താഴ്വരയുമായുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മേഖലയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് ദേശീയ പാത-313-ല്‍ ഹുന്‍ലിക്കും അനിനിക്കും ഇടയില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ സേനയും പ്രദേശവാസികളും നിരന്തരം ഉപയോഗിക്കുന്ന പ്രധാന റോഡാണ് തകര്‍ന്നത്.

നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഹൈവേയുടെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. റോഡ് പൂര്‍വസ്ഥിതിയിലാകാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ദിബാഗ് വാലി ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്.

അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മൊബൈൽ ഷോപ്പിന്റെ ബോർഡ് അടിച്ചു തകർത്തതായി പരാതി

മൊബൈൽ ഷോപ്പിന്റെ ബോർഡ് അടിച്ചു തകർത്തതായി പരാതി

ആറ്റിങ്ങൽ എം ഫോർ മൊബൈലിന്റെ പരസ്യ ബോർഡ് സാമൂഹ്യ വിരുദ്ധൻ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് ബോർഡ് അടിച്ചു തകർത്തത്. ഇതിനെതിരെ കടയുടമ സഫീർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

കപ്പാസിറ്റിയിലധികം ഉപയോഗം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

കപ്പാസിറ്റിയിലധികം ഉപയോഗം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കപ്പാസിറ്റിയിലധികം ഉപയോഗം കാരണം ട്രാൻസ്ഫോമറുകൾ നിരന്തരം തകരാറിലാകുന്നു.

വേനൽക്കാലം കടക്കാൻ ഭഗീരഥ ശ്രമമമാണ് നടക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. ഡാമുകളിൽ ഉള്ളത് ജൂൺ വരെയുള്ള കരുതൽ ശേഖരം മാത്രമാണ്. മെയ് 31 വരെ അധിക വൈദ്യുതിക്കായി പുതിയ കരാറുകൾ ഒപ്പിട്ടു.

വലിയ വില നൽകിയാണ് 425 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപവൈദ്യുത നിലയത്തിൽ നിന്നും 5.45 രൂപയ്ക്ക് കെഎസ്ഇബി മെയ് മാസത്തിൽ വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

തെലങ്കാനയിൽ കനത്ത മഴയേയും കാറ്റിനേയും തുടർന്ന് എട്ട് വർഷമായി നിർമാണത്തിലിരിക്കുന്ന പാലം തകർന്നു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.

പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. രണ്ട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലത്തിന്റെ നിർമാണം വൈകുന്നതെന്നാണ് വിവരം. പൂർത്തീകരിച്ച ജോലികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനാൽ കരാറുകാരൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമാണം നിർത്തിയതായി റിപ്പോർട്ടുണ്ട്.