വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി

വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി

പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഇന്നലെയാണ് സംഭവം. സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചു.വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി.

അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് നടി, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് നടി, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹര്‍ജി ഉത്തരവിനായി മാറ്റി.

കേസില്‍ അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. ജില്ലാജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

പ്രമുഖ കന്നഡ നടന്‍ ദ്വാരകീഷ് അന്തരിച്ചു

പ്രമുഖ കന്നഡ നടന്‍ ദ്വാരകീഷ് അന്തരിച്ചു

ബംഗളൂരു: പ്രമുഖ കന്നഡ സിനിമാ നടനും സംവിധായകനും നിര്‍മ്മാതാവുമായ ബംഗിള്‍ ഷാമ റാവു ദ്വാരകനാഥ് (ദ്വാരകീഷ്- 81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദ്വാരകനാഥ് 50ലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1942 ഓഗസ്റ്റ് 19 ന് മൈസൂരു ജില്ലയിലെ ഹുന്‍സൂരില്‍ ജനിച്ച ദ്വാരകീഷ് ഹാസ്യ വേഷങ്ങളിലൂടെയാണ് ജനഹൃദയങ്ങളില്‍ ഇടംനേടിയത്.

പ്രശസ്ത ഹിന്ദി പിന്നണി ഗായകന്‍ കിഷോര്‍ കുമാറിനെ കന്നഡ സിനിമാ വ്യവസായത്തിന് പരിചയപ്പെടുത്തിയത് ദ്വാരകീഷ് ആണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ദ്വാരകീഷ് 1966 ല്‍ തുംഗ പിക്ചേഴ്സിന്റെ ബാനറില്‍ ‘മമതേയ ബന്ധന’ നിര്‍മ്മിച്ചു കൊണ്ടാണ് സിനിമാലോകത്തേയ്ക്ക് കടന്നുവന്നത്.

‘മേയര്‍ മുത്തണ്ണ’ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹം വലിയ വിജയം നേടി. പ്രമുഖ കന്നഡ നടന്‍ ഡോ. രാജ്കുമാറും ഭാരതിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.