നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്.

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്.

ആറ് വര്‍ശങ്ങള്‍ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നല്‍കിയിരുന്നില്ല. നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.

മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ്ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്.

തമാശ റീല്‍ കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി

തമാശ റീല്‍ കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി

സോഷ്യല്‍ മിഡിയ വഴിയുള്ള പ്രണയകഥകള്‍ നാം ധാരാളം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മിഡിയ വഴി പരിചയപ്പെട്ട എണ്‍പതുകാരനുമായി പ്രണയത്തിലായ 34കാരിയുടെ വിവാഹ വാര്‍ത്തയാണ് വൈറല്‍. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീലയും(34) മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമും ആണ് വിവാഹം കഴിച്ചത്.

സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തായ വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു അവ. ഇതില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്കെത്തി.

അഗര്‍ മാള്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. 2 വര്‍ഷം മുമ്പ് കടുത്ത വിഷാദത്തിലായിരുന്നു. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ചു.

ഭാര്യ മരിച്ചതോടെ ബാലുറാം വിഷാദത്തിലേക്കായി. ഈ സമയം ചായക്കടയിലായിരുന്നു ജോലി. ഈ സമയം ഇവിടേക്ക് വിഷ്ണു ഗുജ്ജാര്‍ എന്നയാള്‍ സഹായത്തിനെത്തി. വിഷ്ണു ആണ് ബാലുറാമിനെ റീല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. തമാശകള്‍ ചെയ്ത് റീലിലൂടെ ബാലുറാം നിരവധി ഫോളേവേഴ്‌സിനെ നേടി. നാട്ടില്‍ ബാലുബാ എന്നാണ് അറിയപ്പെട്ടത്. ഇതിനിടെ പതിയെ വിഷാദാവസ്ഥയില്‍ നിന്ന് ബാലുറാം കരകയറിത്തുടങ്ങി. ഷീലയുമായി പരിചയപ്പെട്ടതോടെ സ്മാര്‍ട്ട് ഫോണില്‍ ബാലുവിനെ ചാറ്റ് ചെയ്യാന്‍ സഹായിച്ചതും വിഷ്ണുവാണ്. പ്രണയം പൂത്തതോടെ ഷീല വീടുവിട്ടിറങ്ങി വന്നാണ് ബാലുവിനെ വിവാഹം കഴിച്ചത്. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്ഷേത്രത്തില്‍ വച്ച് ആചാരപ്രകാരവും വിവാഹിതരായി.

തിങ്കളാഴ്ച വരെ കൊടും ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ കൊടും ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം കടുത്ത ചൂട് നേരിടുന്ന കേരളത്തിന് ആശ്വാസമാകും. അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ട്രെയിനില്‍ നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു

ട്രെയിനില്‍ നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു

തൃശൂര്‍: ട്രെയിനില്‍നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു. രാംകിഷന്‍ ഭാവേദി (32) ആണ് രാവിലെ ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിന്നു പുഴയിലേക്കു വീണത്.

രാവിലെ പത്തു മണിയോടെ പുഴയിലേക്ക് ഒരാള്‍ വീണു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ചാലക്കുടി പുഴയില്‍ പരിശോധന നടത്തുകയായിരുന്നു. ഒരു ബാഗ് പൊന്തി കിടക്കുന്നതായി കണ്ടു. സേനാംഗങ്ങളായ അനില്‍ മോഹന്‍, നിമേഷ് ആര്‍ എം എന്നിവര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്തിയതില്‍ ബാഗിനൊപ്പം ആളുമുണ്ടെന്ന് കണ്ടെത്തി. ഉടനെ ബാഗിനെയും ആളെയും കരയിലേക്ക് എത്തിച്ചു പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

‘പഴനി മോഡല്‍’; ഗുരുവായൂര്‍ നാലമ്പലം ശീതീകരിക്കുന്നു

‘പഴനി മോഡല്‍’; ഗുരുവായൂര്‍ നാലമ്പലം ശീതീകരിക്കുന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തും. പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനം നടപ്പാക്കാനാണ് ആലോചന. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാല്‍ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാല്‍ പ്രദക്ഷിണവഴികളിലും തണുത്ത കാറ്റ് ലഭിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.

മുഴുവന്‍ ചെലവും വഴിപാടായി ഏറ്റെടുക്കാന്‍ ഒരു ഭക്തന്‍ തയാറായിട്ടുണ്ട്. എട്ടിനു ചേരുന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനമെടുക്കും. പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനത്തെപ്പറ്റി പഠിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഭരണസമിതി അംഗങ്ങള്‍, എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ പഴനി സന്ദര്‍ശിച്ചു. അവിടെ ഇതു നടപ്പാക്കിയ എന്‍ജിനീയറിങ് സംഘം അടുത്തദിവസം ഗുരുവായൂരിലെത്തും.