by liji HP News | Apr 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മാര്‍ഗനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by liji HP News | Apr 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചയിൽ പനവേലിപ്പറമ്പിൽ വാഹന അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആറ്റിങ്ങൽ സ്വദേശിയായ വിജയൻ സഞ്ചരിച്ചിരുന്ന കാർ ആണ് സമീപത്തെ തോട്ടിലേക്കു മറിഞ്ഞത് . ഉടൻ തന്നെ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ രക്ഷപെടുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചു. അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തോട് നിർമാണത്തിനിടയിൽ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതാണ് തോട്ടിലേക്കു വാഹനം മറിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
by liji HP News | Apr 4, 2024 | Latest News, കായികം
വിശാഖപട്ടണം: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി വമ്പൻ പരാജയമേറ്റു വാങ്ങിയപ്പോൾ അതിൽ നിർണായകമായി ഡിആർഎസ് റിവ്യു. പന്ത് എടുക്കാൻ മടിച്ച രണ്ട് ഡിആർഎസുകൾ നിർണായകമായി. വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങാണ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഐപിഎൽ ടീം ടോട്ടലിലേക്ക് കൊൽക്കത്തയെ നയിച്ചത്. അതിലേക്ക് എത്തും മുൻപ് നരെയ്നെ പുറത്തക്കാൻ ഡൽഹിക്ക് അവസരം കിട്ടിയിരുന്നു. എന്നാൽ ഡിആർഎസ് എടുക്കാത്തത് വിനയായി മാറി.
നരെയ്ൻ 22ൽ നിൽക്കെ ഇഷാന്തിന്റെ പന്ത് നരെയ്ന്റെ ബാറ്റിൽ തട്ടി ഋഷഭിന്റെ കൈയിലെത്തിയിരുന്നു. എന്നാൽ പന്തോ, ഇഷാന്തോ അപ്പീലിനു മുതിർന്നില്ല. ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്ത് മിച്ചൽ മാർഷ് ഋഷഭിനോടു റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്നു.
പക്ഷേ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. റീപ്ലേയിൽ പന്ത് നരെയ്ന്റെ ബാറ്റിൽ നേരിയ രീതിയിൽ ടച്ച് ചെയ്യുന്നുണ്ട് എന്നു വ്യക്തം. അതിനു വലിയ വിലയാണ് ടീം പിന്നീട് നൽകിയതെന്നു നരെയ്ന്റെ പ്രകടനം കണ്ടാൽ മനസിലാകും. 39 പന്തിൽ ഏഴ് വീതം സിക്സും ഫോറും പറത്തി 85 റൺസ് അടിച്ചുകൂട്ടിയാണ് താരം ക്രീസ് വിട്ടത്.
അവിടെയും തീർന്നില്ല. റാസിഖ് സലാം എറിഞ്ഞ 15ാം ഓവറിൽ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടി പന്ത് വീണ്ടും ഋഷഭിന്റെ ഗ്ലൗവിലൊതുങ്ങി. ഡൽഹി താരങ്ങളെല്ലാം അപ്പീൽ ചെയ്തു. അവിടെയും പന്ത് താൻ ശബ്ദമൊന്നും കേട്ടില്ലെന്ന നിലപാടിലായിരുന്നു. റിപ്ലേയിൽ പന്ത് ശ്രേയസിന്റെ ബാറ്റിൽ തട്ടിയെന്നു വ്യക്തമായിരുന്നു.
മത്സരത്തിൽ പന്തിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ജാഗ്രത കുറവ് വ്യക്തമായിരുന്നുവെന്നും പോരാട്ടം ഇത്ര ദയനീയമായതിൽ താരത്തിന്റെ ബൗളിങ് മാറ്റങ്ങളിലെയടക്കമുള്ള തീരുമാനം ഘടകമായെന്നും വിലയിരുത്തലുണ്ട്. പവർ പ്ലേയിൽ റണ്ണൊഴുക്ക് തടയാനുള്ള ഒരു ശ്രമവും പന്ത് എടുത്തില്ല എന്ന വിമർശനവും ഉയർന്നു.
by liji HP News | Apr 4, 2024 | Latest News, കേരളം
അടിമാലി: ഇടുക്കി അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആദര്‍ശിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദര്‍ശ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
by liji HP News | Apr 4, 2024 | Latest News, കേരളം
തിരുവനന്തപുരം: നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.
എറണാകുളം -കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം- എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍-എറണാകുളം ജംഗ്ഷന്‍ മെമു (06017), എറണാകുളം ജംഗ്ഷന്‍-ഷൊര്‍ണൂര്‍ മെമു (06018) എന്നിവയാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.
ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) വ്യാഴാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസും (16341) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക എന്നും റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16342) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ് (16187) വ്യാഴാഴ്ച പാലക്കാട് യാത്ര അവസാനിപ്പിക്കും. എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് (16188) ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. വ്യാഴാഴ്ചയുള്ള മധുര -ഗുരുവായൂര്‍ എക്സ്പ്രസ് (16327) എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചു.
Recent Comments