പെരുമാറ്റച്ചട്ട ലംഘന പരാതി: മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി

പെരുമാറ്റച്ചട്ട ലംഘന പരാതി: മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു നടത്തിയ പ്രസംഗത്തിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

കോഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.പ്രസംഗത്തിനിടെ കോഴിക്കോട് സ്‌റ്റേഡിയം രാജ്യാന്തര സ്‌റ്റേഡിയമായി മാറ്റാന്‍ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രസംഗം ചിത്രീകരിച്ച ഇലക്ഷന്‍ കമ്മീഷന്‍ കാമറാമാനെ വേദിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായ എളമരം കരീം മാറ്റിനിര്‍ത്തിയിരുന്നു.

സ്റ്റേജിന് പിന്നിലേക്ക് കാമറാമാനെ മാറ്റുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ കാമറാമാനെ മാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിയാസ് പറയുന്നത്.

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കടുത്ത ചൂടായത് കാരണം വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് ഏറെ ശ്രദ്ധ ആവശ്യമാണ്. ഈര്‍പ്പം തേടി പാമ്പ് വാഹനത്തിനുള്ളിലേക്ക് ഇഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലെവല്‍ക്രോസ് അടച്ചപ്പോള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ യുവാവിനാണ് അനുഭവം ഉണ്ടായത്. ബൈക്ക് എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് യുവാവ് ഞെട്ടി. തുടര്‍ന്ന് ഓടിക്കൂടിയ വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ വാഹനത്തില്‍ നിന്ന് നീക്കിയത്.

സംശയം തോന്നുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!; സുരക്ഷാ ടിപ്പുകള്‍ പങ്കുവെച്ച് ഐസിഐസിഐ ബാങ്ക്

സംശയം തോന്നുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!; സുരക്ഷാ ടിപ്പുകള്‍ പങ്കുവെച്ച് ഐസിഐസിഐ ബാങ്ക്

ഡല്‍ഹി: എസ്എംഎസ് ആയും മറ്റും ലഭിക്കുന്ന ലിങ്കുകളിലും ഫയലുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. അക്കൗണ്ട് ഉടമകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ സംശയം തോന്നുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും ഐസിഐസിഐ ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

തട്ടിപ്പ് ഫയല്‍ ആണ് എന്ന് തിരിച്ചറിയാതെ ഡൗണ്‍ലോഡ് ചെയ്യുന്ന പക്ഷം ഉപഭോക്താവ് അറിയാതെ തന്നെ ഒടിപി ഫോര്‍വേര്‍ഡ് ചെയ്യുന്ന സാഹചര്യം ഉണ്ടാവും. ഇതിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണം. സംശയം തോന്നുന്ന ഒരു ആപ്പും സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഐസിഐസിഐസിഐ ബാങ്ക് നിര്‍ദേശിച്ചു.

ഈ നമ്പറില്‍ വിളിക്കാനോ, ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെട്ട് ഐസിഐസിഐ ബാങ്ക് ആര്‍ക്കും എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാറില്ലെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. ഇതിന് പുറമേ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില ടിപ്പുകളും ഐസിഐസിഐ ബാങ്ക് പങ്കുവെച്ചു.

ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷാ ക്രമീകരണങ്ങളും ഉപയോഗിച്ച് മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പ് സ്‌റ്റോര്‍ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

വിശ്വസനീയമായ ആന്റിവൈറസ്/സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അത് പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക

ആക്‌സസ് അനുവദിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനുകളുടെ അനുമതികള്‍ പരിശോധിക്കുക

ഇ-മെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള സംശയാസ്പദമായ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്

ഒടിപി, പാസ്‌വേഡ്, പിന്‍, കാര്‍ഡ് നമ്പര്‍ എന്നിവ പോലുള്ള രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കിടരുത്

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുക.

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

മലപ്പുറം: മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്.പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലായാണ് താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് കുടുംബാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കത്തി കൊണ്ട് ഇവര്‍ പരസ്പരം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരാളുടെ കൈക്കും മറ്റേയാളുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ഒരാളെ വളാഞ്ചേരിയിലെ ആശുപത്രിയിലും മറ്റേയാളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ.

31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.

2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കൽ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ൽ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളിൽ ഏറ്റവും കൂടുതൽ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകൾ. മാർച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.