by liji HP News | Apr 1, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു വർഷം അധിക കടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രനടപടിയും കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്നും പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും ഭരണഘടന വാദം കേൾക്കും. കൂടുതൽ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാൽ കോടതി ഇടപെടൽ വഴി കൂടുതൽ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
13,600 കോടി രൂപ കേരളത്തിന് നൽകാൻ കേന്ദ്രം തയ്യാറായി. 5000 കോടി കൂടി നൽകാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വർഷം നൽകുന്ന അധിക തുക അടുത്ത വർഷം വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടെന്ന കേന്ദ്രവാദവും കോടതി അംഗീകരിച്ചു. പ്രധാന ഹർജി ഭരണഘടന ബഞ്ചിന് വിട്ടത് ആശ്വാസമെന്ന് കരുതാമെങ്കിലും, തൽക്കാലം കൂടുതൽ കടമെടുക്കാനുള്ള കേരളത്തിൻ്റെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി. മാത്രമല്ല ഭരണഘടന ബഞ്ചിൻ്റെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.

by liji HP News | Apr 1, 2024 | Latest News, കേരളം
ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ജൂലൈ 24ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.
ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. നികുതി ഇനത്തിൽ 3567 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് നികുതി കുടിശ്ശിക ഉടൻ പിരിക്കില്ലെന്നാണ് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ല. ആദായനികുതി വകുപ്പിന്റെ ഈ നടപടിയിൽ ഏറ്റവും കൂടുതൽ ആശ്വാസം കോൺഗ്രസിനാണ്. നികുതി ഇനത്തിൽ 3567 കോടി രൂപ കുടിശ്ശിക വരുത്തിയ ഇനത്തിൽ കോൺഗ്രസ് അടയ്ക്കാനുണ്ട്. തിരഞ്ഞെടുപ്പടുക്കാനിരിക്കെ കോൺഗ്രസിന്റെ അക്കൗണ്ടുകൾ കൂടി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ഇത് കോൺഗ്രസിന് തിരിച്ചടിയായി.

പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ബി.വി കാകർ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ വൈകിയതിൽ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹർജി.
അതേസമയം 3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റർ ജനറൽ, വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. 135 കോടിയിടെ സ്വത്തുക്കൾ ഇപ്പോൾ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ആദായ നികുതി വകുപ്പിൽ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസായിരുന്നു കോൺഗ്രസിന് ലഭിച്ചത്. 11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് സിപിഐയ്ക്കും നോട്ടീസയച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
by liji HP News | Apr 1, 2024 | Latest News, കേരളം
ഡൽഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു കോടതി ഉത്തരവിട്ടു. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക.
കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.
by liji HP News | Apr 1, 2024 | Latest News, കേരളം
ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന ആത്മാനന്ദൻ (77) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെ 9. 30 നു വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: എസ് സത്മം (റിട്ട: എച്ച് എം, ബി വി യു പി എസ് കീഴാറ്റിങ്ങൽ)
മക്കൾ: ഡോക്ടർ. എ എസ് രേഖ, എ ആദർശ് (യു കെ)
മരുമക്കൾ: പ്രവീൺ ശശികുമാർ (സിംഗപ്പൂർ), എൽ എസ് സംഗീത(യുകെ)
by liji HP News | Apr 1, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില.
അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. രണ്ടു മാസങ്ങളിലായി ഏകദേശം 40 രൂപയാണ് വര്‍ധിപ്പിച്ചത്.

Recent Comments