സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 440 രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും സ്വര്‍ണവില വരുംദിവസങ്ങളില്‍ വീണ്ടും വര്‍ധിക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച ശേഷം ഇന്നലെ 360 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഇന്നും ഇടിയുകയായിരുന്നു.

മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ഭീതിയില്‍ തോട്ടം തൊഴിലാളികള്‍

മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ഭീതിയില്‍ തോട്ടം തൊഴിലാളികള്‍

തൊടുപുഴ: ഇടുക്കി മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറില്‍ വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിനോദ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

‘ജന്മദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ടു; സിദ്ധാര്‍ഥനെ റാഗ് ചെയ്തത് തുടര്‍ച്ചയായി എട്ടുമാസം

‘ജന്മദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ടു; സിദ്ധാര്‍ഥനെ റാഗ് ചെയ്തത് തുടര്‍ച്ചയായി എട്ടുമാസം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ഥന്‍ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്‍കി. പിറന്നാള്‍ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു സിദ്ധാര്‍ഥനെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകീട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന് മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ഥന്‍ തന്നെ പറഞ്ഞിരുന്നതായാണ് സഹപാഠിയുടെ മൊഴി.

ക്യാംപസില്‍ വളരെ സജീവമായി നിന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്എഫ്‌ഐ കല്‍പ്പറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയില്‍നിന്നു പരാതിയുടെ കോപ്പി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കലാമണ്ഡലം; ആദ്യമായി കിട്ടിയ അവസരമെന്ന് താരം

ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കലാമണ്ഡലം; ആദ്യമായി കിട്ടിയ അവസരമെന്ന് താരം

കലാമണ്ഡലത്തിൽ നിന്ന് ലഭിച്ച ക്ഷണത്തിൽ രാമകൃഷ്ണൻ സന്തോഷം പങ്കുവച്ചു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നൃത്താധ്യാപികയായ സത്യഭാമയാണ് ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ട് രം​ഗത്തെത്തിയത്. രാമകൃഷ്ണൻ മോഹിനിയാട്ടം കളിക്കുന്നതിന് എതിരെയായിരുന്നു അവരുടെ പരാമർശം. മോഹിനിയാട്ടം കളിക്കാൻ സൗന്ദര്യം വേണം എന്നാണ് ഇവർ പറഞ്ഞത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.

ഇതിനെതിരെ കലാമണ്ഡലം തന്നെ രം​ഗത്തെത്തിയിരുന്നു. സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

വ്യാജനെ തടയാന്‍ ‘ഹോട്ട് സ്റ്റാമ്പ്’, ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം; അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് പ്രത്യേകതകള്‍

വ്യാജനെ തടയാന്‍ ‘ഹോട്ട് സ്റ്റാമ്പ്’, ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം; അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് പ്രത്യേകതകള്‍

തിരുവനന്തപുരം: 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല. പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്. വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ മറ്റു പ്രത്യേകതകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

കുറിപ്പ്:

അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റ് (High Security Registration Plate – HSRP) പ്രത്യേകതകള്‍ :

01/04/2019 മുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവുണ്ട്.

HSRP യും 3rd രജിസ്‌ട്രേഷന്‍ മാര്‍ക്കും വാഹന നിര്‍മ്മാതാക്കള്‍ നിയോഗിച്ച ഡീലര്‍മാര്‍ ഘടിപ്പിച്ച് നല്‍കും.

പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹന്‍ സോഫ്റ്റ് വെയറില്‍ അപ് ഡേറ്റ് ചെയ്താല്‍ മാത്രമേ RT ഓഫീസില്‍ RC പ്രിന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.

പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിര്‍മ്മിച്ചവയും ആണ്.

പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്.

വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം ഉണ്ട്.

പ്ലേറ്റുകള്‍ക്ക് മിനിമം 5 വര്‍ഷത്തിനിടയില്‍ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.

ഇടത് ഭാഗം താഴെ 10 അക്ക ലേസര്‍ ബ്രാന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ട്.

വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.

പ്ലേറ്റില്‍ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

തേര്‍ഡ് റജിസ്‌ട്രേഷന്‍ പ്ലേറ്റ് (ഗ്ലാസില്‍ ഒട്ടിക്കാനുള്ളത്) :

ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കര്‍ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാന്‍ ശ്രമിച്ചാല്‍ നശിച്ച് പോവുന്നതാണ് ഇവ.

മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസിന്റെ ഉള്ളില്‍ ഇടത് മൂലയില്‍ ഒട്ടിക്കണം.

രജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പര്‍, ലേസര്‍ നമ്പര്‍ . വാഹന റജിസ്‌ട്രേഷന്‍ തീയ്യതി എന്നിവയാണിതില്‍ ഉള്ളത്.

താഴെ വലത് മൂലയില്‍ 10 ഃ 10 mm വലുപ്പത്തില്‍ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.

സ്റ്റിക്കര്‍ കളര്‍ : ഡീസല്‍ വാഹനം – ഓറഞ്ച് , പെട്രോള്‍ / ഇചഏ വാഹനം – ഇളം നീല , മറ്റുള്ളവ – ഗ്രേ കളര്‍

മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാല്‍ 2000 രൂപ മുതല്‍ 5000 വരെ പിഴ അടക്കേണ്ടി വരും