ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.
കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുഴഞ്ഞുവീണയുടനെ കുട്ടിയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സൗദി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കല്ലമ്പലം സ്വദേശി മരണപെട്ടു

സൗദി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കല്ലമ്പലം സ്വദേശി മരണപെട്ടു

റിയാദ്: കല്ലമ്പലം സ്വദേശി റിയാദിലെ സുലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഷാജിൻ.

രണ്ടു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ.
റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു ഷാജിൻ. ആസ്റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, അഖിനാസ് കരുനാഗപ്പള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; പത്ത് ജില്ലകളിൽ മഞ്ഞ ജാഗ്രത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; പത്ത് ജില്ലകളിൽ മഞ്ഞ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പത്ത് ജില്ലകളിൽ പ്രഖ്യാപിച്ച മഞ്ഞ ജാഗ്രത തുടരുന്നു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന 38°C വരെയും അനുഭവപ്പെടും. കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രിയുമാണ് താപനില.

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റിൽ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

1958 ലെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് 20 ആം വയസിൽ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. 1972-73 പര്യടനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ അവസാന ടെസ്റ്റ് കളിച്ചു. 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം അഞ്ച് സെഞ്ചുറികളും 16 അർധസെഞ്ചുറികളും സഹിതം 2,991 റൺസ് നേടിയിട്ടുണ്ട്. ഓഫ് സ്പിൻ ബൗളർ കൂടിയായ അഹമ്മദ് 22 വിക്കറ്റുകളും വീഴ്ത്തി.

വലിയ വിവാദങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിരമിച്ചത്. മെൽബൺ ടെസ്റ്റിൽ ഓസീസ് പേസർ ഡെന്നിസ് ലില്ലിക്കെതിരെ അഹമ്മദ് വഴക്കിട്ടിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാൻ അഹമ്മദ് വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. ഇത് പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി. അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രം: വീണാ ജോർജ്

രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രം: വീണാ ജോർജ്

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പരാമർശം അത്യന്തം അപലപനീയം. കേരളീയ സമൂഹത്തിന് അപമാനം. രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രമെന്നും മന്ത്രി പറഞ്ഞു.

‘പ്രതിഭാധനനായ ശ്രീ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമർശങ്ങൾ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണൻ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാർഢ്യം’- വീണാ ജോർജ് കുറിച്ചു.

മന്ത്രി വി ശിവൻകുട്ടി, ആർ ബിന്ദു അടക്കമുള്ളവര്‍ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.