മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

ആലപ്പുഴ: റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയയാള്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലായിരുന്നു സംഭവം.

മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ പുറത്തുപോയ ഇയാള്‍ മദ്യപിപിച്ചെത്തി മദ്യക്കുപ്പികൊണ്ട് ശശിധരന്‍ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശിധരന്‍ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആ നാലു സെക്കന്‍ഡിനെ തോല്‍പ്പിച്ചു; നഷ്ടമായ സര്‍ക്കാര്‍ ജോലി തിരിച്ചുപിടിച്ചു, നിഷയ്ക്ക് സ്വപ്‌ന സാഫല്യം

ആ നാലു സെക്കന്‍ഡിനെ തോല്‍പ്പിച്ചു; നഷ്ടമായ സര്‍ക്കാര്‍ ജോലി തിരിച്ചുപിടിച്ചു, നിഷയ്ക്ക് സ്വപ്‌ന സാഫല്യം

കൊച്ചി: കൈയ്യില്‍നിന്ന് തട്ടിമാറ്റപ്പെട്ട സര്‍ക്കാര്‍ ജോലി ആറുവര്‍ഷം ശേഷം നേടിയെടുത്ത് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. കടമക്കുടി പഞ്ചായത്തില്‍ എല്‍ഡി ക്ലാര്‍ക്കായി നിഷ ജോലിയില്‍ പ്രവേശിച്ചു. ഉദ്യോഗസ്ഥര്‍ പറഞ്ഞ നാലു സെക്കന്‍ഡിന്റെ സാങ്കേതിക തടസമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിഷയ്ക്ക് മുന്നില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി നഷ്ടമാക്കിയത്.

2015-ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ 696-ാം റാങ്കുകാരിയായിരുന്നു നിഷ ബാലകൃഷ്ണന്‍. 2018-ല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസംമാത്രം ബാക്കിനില്‍ക്കേ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ തനിക്ക് അര്‍ഹതപ്പെട്ട ഒഴിവ് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് നിഷ റിപ്പോര്‍ട്ട് ചെയ്യിച്ചു. കൂടാതെ 31-ന് വൈകുന്നേരത്തിനു മുന്‍പെങ്കിലും ഒഴിവ് പി എസ് സിയെ അറിയിക്കാന്‍ നഗരകാര്യ ഡയറക്ടറേറ്റ് ഓഫീസിലെത്തി പല തവണ അഭ്യര്‍ഥിക്കുകയും ചെയ്തു.

എന്നാല്‍, ഉദ്യോഗസ്ഥന്‍ ജില്ലാ പി എസ് സി. ഓഫീസര്‍ക്ക് മെയിലയക്കുന്നത് 31-ന് അര്‍ധരാത്രി 12-നാണ്. നാലു സെക്കന്‍ഡുകള്‍കൂടി കഴിഞ്ഞാണ് മെയില്‍ പിഎസ് സി ഓഫീസില്‍ കിട്ടിയതെന്നു ചൂണ്ടിക്കാട്ടി നിഷയ്ക്ക് ജോലി നിഷേധിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം തട്ടിത്തെറിച്ചപ്പോള്‍ പിന്നീടിങ്ങോട്ട് നിഷ നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു. ഹര്‍ജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും തള്ളിയപ്പോഴാണ് നിഷ ഹൈക്കോടതിയെ സമീപിച്ചത്. നിഷയ്ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിര്‍ദേശിക്കുകയും നിഷയെ തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുമായിരുന്നു.

നിഷയുടെ പരാതി അന്വേഷിച്ച ഭരണപരിഷ്‌കാരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നഗരകാര്യ ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു പറ്റിയ വീഴ്ചയാണിതെന്ന് കണ്ടെത്തിയിരുന്നു.

‘ഈ തല കാറ്റുകൊള്ളിക്കരുത്’; എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും

‘ഈ തല കാറ്റുകൊള്ളിക്കരുത്’; എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും

കോട്ടയം: മുന്‍ കാലങ്ങളെപ്പോലെയല്ല ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടുന്ന എഐ കാമറകളെ പറ്റിക്കാന്‍ പലരും പല അടവുകളും പയറ്റാറുണ്ട്. ക്യാമറയെ കബളിപ്പിക്കാന്‍ സഹയാത്രികന്റെ കോട്ടിനുള്ളില്‍ തലയിട്ട് യാത്ര ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്തയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ എന്ന കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.

എംവിഡി കേരളയുടെ കുറിപ്പ്:

പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ, ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലന്‍ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തല്‍ക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അല്‍പം വെളിവ് വരാന്‍ അതല്ലേ നല്ലത്?….

കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കേന്ദ്ര നീക്കം രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കിയേക്കും. കോട്ടയത്ത് ചേര്‍ന്ന റബ്ബര്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം അറിയിച്ചത്.

ഷീറ്റ് റബ്ബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

തീരുമാനം കയറ്റുമതിക്കാരെ റബ്ബര്‍ ബോര്‍ഡ് അറിയിച്ചു. കോട്ടയത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ കയറ്റുമതിക്കാരുമായും ഡീലേഴ്സുമായും റബ്ബര്‍ബോര്‍ഡ് ചര്‍ച്ച നടത്തി. ഉല്‍പ്പാദനം കുറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു.

റബ്ബറിനെ കാര്‍ഷിക ഉല്‍പ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

അടുത്തമാസം വിവാഹം; യുവതി തീകൊളുത്തി മരിച്ചു

അടുത്തമാസം വിവാഹം; യുവതി തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കീഴ്പ്പയ്യൂര്‍ നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (24) ആണ് മരിച്ചത്. അടുത്തമാസം വിവാഹം നടക്കാനിരിക്കേയായിരുന്നു ദാരുണ സംഭവം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.