കേരളത്തില്‍ താമര വിരിയും; ഇത്തവണ നാന്നൂറ് കടക്കും; നരേന്ദ്രമോദി

കേരളത്തില്‍ താമര വിരിയും; ഇത്തവണ നാന്നൂറ് കടക്കും; നരേന്ദ്രമോദി

പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോദി പറഞ്ഞു.

കേരളത്തിലേത് അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് മാറി മാറിവരുന്നത്. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മര്‍ദനത്തിന് ഇരയാകുന്നു. മഹിളകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആലസ്യത്തില്‍ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്- യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് മോചനം ഉണ്ടാകുകയുള്ളവെന്ന് മോദി പറഞ്ഞു.

സംസ്ഥാനത്ത് നിയമവ്യവസ്ഥ തകര്‍ന്നതായും മോദി പറഞ്ഞു. അധികാരത്തില്‍ വരാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് ഇവിടുത്തേത്. ഇവിടെ പരസ്പരം പോരടിക്കും. ഡല്‍ഹിയിലെത്തിയാല്‍ അവര്‍ ഒന്നാണ്. ഇവര്‍ എന്തുമാത്രം നഷ്്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്.

ഇവരെ ഒരു തവണ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ ഒരിക്കല്‍ പോലും ഇവര്‍ തിരിച്ചെത്തില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പട്ടപ്പോള്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലും ബംഗാളിലും ഗുജറാത്തിലും ഒഡീഷയിലും അധികാരം നഷ്ടമായ ശേഷം അവര്‍ തിരിച്ചെത്തിയിട്ടില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയെ ബംഗാളും ത്രിപുരയും തൂത്തെറിഞ്ഞു. ഇനി ഒരിക്കലും അവിടെ അധികാരത്തിലെത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും മോദി പറഞ്ഞു.കാലഹരണപ്പെട്ട ആശയം വച്ച് മുന്നോട്ടുനയിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും. പാര്‍ലമെന്റില്‍ പുരോഗമനാശയങ്ങളെ ഇരുവരും എതിര്‍ക്കുകയായിരുന്നു. മുത്തലാഖിനെ അവര്‍ എതിര്‍ത്തതായും മോദി പറഞ്ഞു.

സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്.

ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. വിപിന്റെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. ഈ മാസം 12ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധിക്ക് നാട്ടിലായിരുന്ന വിപിൻ 20 ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കാനായി കാശ്മീരിലേക്ക് പോയത്. എട്ട് വർഷം മുമ്പാണ് വിപിൻ ജോലിക്ക് കയറിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ, മൂന്ന് മണിക്ക് കമ്മീഷന്റെ വാര്‍ത്താസമ്മേളനം

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ, മൂന്ന് മണിക്ക് കമ്മീഷന്റെ വാര്‍ത്താസമ്മേളനം

ഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൂടെ ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ എന്നിവരടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു.

നേരത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചിരുന്നു.

ഗവ. എൽ. പി. എസ് രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും സംഘടിപ്പിച്ചു

ഗവ. എൽ. പി. എസ് രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഗവ. എൽ. പി. എസ് ആറ്റിങ്ങൽ രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും നടന്നു. പി. ടി. എ. പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ എച്ച് എം ആഷ സ്വാഗതവും കവിയും അദ്ധ്യാപകനുമായ മനോജ്‌ പുളിമാത്ത് ആശംസകളുമർപ്പിച്ചു. സ്കൂളിലെ പൂർവ്വ പ്രഥമധ്യാപകൻ കോലപ്പനെ ചടങ്ങിൽ ആദരിച്ചു. 1 മുതൽ 5 വരെ ക്ലാസ്സുകളിൽ മികച്ച അക്കാദമിക നേട്ടം കൈവരിച്ച രണ്ടു കുട്ടികൾക്ക്, പ്രൊഫ. ഉമാറാണി ഏർപ്പെടുത്തിയ പി. കെ. സുകുമാരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പും നൽകി. യോഗത്തിന് സ്റ്റാഫ്‌ സെക്രട്ടറി രോഹിണി നന്ദി രേഖപ്പെടുത്തി.