വിടപറഞ്ഞ കലാസംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം

വിടപറഞ്ഞ കലാസംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം

ലോസാഞ്ചല്‍സ്: പ്രമുഖ കലാ സംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം. ലഗാന്‍, ജോധാ അക്ബര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നിതിന്‍ ദേശായിയെ മരണാനന്തര ബഹുമതിയായിട്ടാണ് ആദരമര്‍പ്പിച്ചത്.

വിടപറഞ്ഞ കലാകാരന്മാര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഇന്‍ മെമോറിയത്തിലാണ് നിതിന്‍ ദേശായിയും ഉള്‍പ്പെട്ടത്. അദ്ദേഹം ചെയ്ത സിനിമയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ചിത്രവും വേദിയില്‍ കാണിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മുംബൈയിലെ തന്റെ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ നിതിന്‍ ദേശായിയെ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.

അദ്ദേഹത്തിന്റെ മരണത്തില്‍ അന്വേഷണം നടക്കുകയായാണ്. ദേവദാസ്, മുന്നാഭായ് എംബിബിഎസ്, പ്രേം രതന്‍ ധന്‍ പായോ തുടങ്ങിയ നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളുടെ ഭാഗമായിരുന്നു. 20 വര്‍ഷം നീണ്ട കരിയറില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരായ അഷുതോഷ് ഗൗരികര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

നിതിന്‍ ദേശായിക്ക് നല്‍കിയ ആദരത്തിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ഇന്ത്യന്‍ സിനിമാപ്രേമകളാണ് രംഗത്തെത്തുന്നത്. പ്രമുഖ സിനിമാ നിരൂപക അനുപമ ചോപ്രയും പ്രതികരണവുമായി എത്തി. നിതിന്‍ ദേശായിയുടെ വര്‍ക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുന്നതില്‍ സന്തോഷമുണ്ടെന്നാണ് അവര്‍ കുറിച്ചത്.

കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

കണ്ണൂര്‍: ഉദ്ഘാടത്തിന് മുന്‍പേ തലശേരി – മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്‌.

ബൈപ്പാസിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.

നീണ്ട 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റര്‍ വീതിയും 18.6 കിലോമീറ്റര്‍ നീളവുമുള്ള ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഒരു ഓവര്‍ ബ്രിഡ്ജ്, ഒരു റെയില്‍വേ ഓവര്‍ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവര്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 ത്തിലേക്ക് വിലയെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇതേ വില നിലവാരത്തില്‍ തുടര്‍ന്ന് സ്ഥിരത കൈവരിച്ചു. പിന്നീട് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.

പിന്നീട് 48000 കടന്ന സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചു. പിന്നീട് ഇത് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്

24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്

ചെന്നൈ: നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു.

കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്ന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നിരുന്നു.

പാര്‍ട്ടിയില്‍ അംഗമാകാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദര്‍ശിച്ചത്. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകള്‍ ആപ്പില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേര്‍ അംഗത്വമെടുത്തു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

വെന്തുരുകി കേരളം; രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്

വെന്തുരുകി കേരളം; രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ കനത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണം.