വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; കുടുംബ പ്രശ്നമെന്ന് പ്രാഥമിക നിഗമനം

വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; കുടുംബ പ്രശ്നമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം നടന്നത്. കൊച്ചാലംമൂട് സ്വദേശി നാസറുദീൻ ആണ് വീടിന് തീ വച്ച ശേഷം ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു

സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു

സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 48,000 കടന്നത്. നിലവില്‍ 48,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 6010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്.

അഭിമന്യു കൊലക്കേസ്: രേഖകള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹതയെന്ന് കുടുംബം

അഭിമന്യു കൊലക്കേസ്: രേഖകള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹതയെന്ന് കുടുംബം

കൊച്ചി: അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്നും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രേഖകള്‍ കാണാതായത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. രേഖകള്‍ മാറ്റിയവരെ പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടു.

അഭിമന്യു കൊലക്കേസിന്റെ രേഖകള്‍ കാണാതായത് ഞെട്ടിച്ചെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. ഹൈക്കോടതി സമഗ്ര അന്വേഷണം നടത്തണം. വര്‍ഗീയ സംഘടനയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും എ കെ ബാലന്‍ പറഞ്ഞു. അഭിമന്യൂ കൊലക്കേസിലെ രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐയും ആവശ്യപ്പെട്ടു.

എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച, കുറ്റപത്രം അടക്കമുള്ള പത്തിലേറെ രേഖകളാണ് നഷ്ടമായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കാഷ്വല്‍റ്റി രജിസ്റ്റര്‍, സൈറ്റ് പ്ലാന്‍ തുടങ്ങിയ രേഖകളാണ് കാണാതായത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതാകുന്നത്. രേഖകള്‍ നഷ്ടമായ വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് പുലർച്ചെയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്

ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്

തൃശൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ്, ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

തൃശൂര്‍ അടാട്ടിലാണ് സംഭവം. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതു വയസ്സുകാരനായ മകന്‍ ഹരിന്‍ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായ വിരിച്ച് അതില്‍ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്.

അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പുതുതായി നിര്‍മിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.

ബംഗലൂരു കഫേ സ്‌ഫോടനം: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ബംഗലൂരു കഫേ സ്‌ഫോടനം: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ബംഗലൂരു: ബംഗലൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത പുതിയ ചിത്രം പുറത്തുവന്നു. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ പ്രതി ബസില്‍ ഇരിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്. ബോംബ് വച്ചശേഷം തിരികെ പോകുന്ന വഴി ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി.

നിരവധി ബിഎംടിസി ബസുകളില്‍ ഇയാള്‍ മാറിക്കയറിയതായി കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന കഫേയില്‍ രാവിലെ 11.34 നാണ് ഇയാള്‍ പ്രവേശിക്കുന്നത്. 11.43 ന് പുറത്തേക്ക് പോകുന്നു. കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും എന്‍ഐഎ കണ്ടെടുത്തു.

ബോംബ് ഉള്ള ടിഫിന്‍ കാരിയര്‍ രാമേശ്വരം കഫേയില്‍ വച്ച ശേഷം ഇയാള്‍ തിരികെ പോകാന്‍ സ്ഥലത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച എന്‍ഐഎ കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.