ഇന്ത്യന്‍ തുടക്കം നിരാശയോടെ; ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ ഫൈനല്‍ കാണാതെ പുറത്ത്

ഇന്ത്യന്‍ തുടക്കം നിരാശയോടെ; ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ ഫൈനല്‍ കാണാതെ പുറത്ത്

പാരിസ്: ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ പോരിനിറങ്ങിയ ഇന്ത്യക്ക് നിരാശ. ഷൂട്ടിങ് മെഡല്‍ പോരിലെ ആദ്യ ദിനത്തില്‍ മിക്‌സഡ് ടീമിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രണ്ട് സഖ്യങ്ങള്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായത്. രമിത- അര്‍ജുന്‍ സഖ്യം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനുള്ള പോരിനുള്ള സാധ്യത രമിത- അര്‍ജുന്‍ സഖ്യത്തിനു നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. 628.7 പോയിന്റുകളാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ പോരിന്റെ ഫൈനല്‍ യോഗ്യത ലഭിക്കുക. ഇളവനില്‍- സന്ദീപ് സഖ്യം 12ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 626.3 പോയിന്റുകളാണ് സഖ്യം വെടിവച്ചിട്ടത്.

അര്‍ജുനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

അര്‍ജുനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്.

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തുന്ന പരിശോധനയുടെ തത്സമയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

തിരുവനന്തപുരത്ത് നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി. മണക്കാട് മുത്തുമാരി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണിനെയാണ് പൂന്തുറ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത് ശേഷം പൂജാരിയെ തിരികെ കൊണ്ടുവന്ന് വിട്ടു.

ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അരുണ്‍ പോറ്റിയെ പൂന്തുറ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 25ന് പൂന്തുറ ദേവീ ക്ഷേത്രത്തില്‍ നടന്ന പഞ്ചലോഹവിഗ്രഹ കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. മുന്‍പ് അരുണ്‍ ഈ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എട്ടു മണിയോടെ അരുണിനെ പൊലീസ് തന്നെ തിരികെ കൊണ്ടു വിട്ടു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൂന്തുറ പൊലീസിന്റെ വിശദീകരണം. ക്ഷേത്രം തുറന്നിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയില്‍ എടുത്തതിനെതിരെ മുത്തുമാരി അമ്മന്‍ ക്ഷേത്ര ഭാരവാഹികള്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

നീതി ആയോഗ് യോഗത്തില്‍ നിന്ന് മമതാ ബാനര്‍ജി ഇറങ്ങിപ്പോയി

നീതി ആയോഗ് യോഗത്തില്‍ നിന്ന് മമതാ ബാനര്‍ജി ഇറങ്ങിപ്പോയി

നീതി ആയോഗ് യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയി. ഇന്ത്യ മുന്നണിയുടെ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രി അദ്ധ്യക്ഷനായ യോഗത്തിന് എത്തിയത്. താന്‍ വിമര്‍ശനം ഉന്നയിച്ച് സംസാരിയ്ക്കുമ്പോള്‍ മൈക്ക് ഒഫാക്കിയതായി മമതാ ബാനര്‍ജി യോഗത്തില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യമുന്നണിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മമതാ ബാനര്‍ജി നീതി ആയോഗ് യോഗത്തിന് എത്തിയത്. പ്രതിപക്ഷത്ത് നിന്നും പങ്കെടുക്കുന്ന എക മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പരിഗണന പ്രതീക്ഷിച്ചായിരുന്നു മമതയുടെ സാന്നിദ്ധ്യം. പക്ഷേ അതുണ്ടായില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ബജറ്റെന്ന വിമര്‍ശനം പറഞ്ഞപ്പോള്‍ തന്റെ മൈക്ക് ഒഫ് ചെയ്യപ്പെട്ടതായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം മമതാ ബാനര്‍ജി ആരോപിച്ചു.

നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് അധ്യക്ഷത വഹിക്കുന്നത്. കോണ്‍ഗ്രസ്, സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള ‘വികസിത ഭാരതം @ 2047’ രേഖയാണ് ഇന്നത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047ല്‍ 30 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വികസിത സമ്പദ് വ്യവസ്ഥയാകുന്നതിന് ഭാരതത്തെ സഹായിക്കാനുള്ള ദര്‍ശന രേഖയും യോഗം തയാറാക്കും.

കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ പാക് സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു. മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്

കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കാശ്മീരിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ നിരവധി സൈനികരാണ് വീരമൃത്യു വരിച്ചത്. അതേസമയം കുപ് വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമാണെന്ന് ഇന്ത്യൻ സേന പറഞ്ഞു. പാക് സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നും സൈന്യം അറിയിച്ചു.