നിവൃത്തിയില്ലെങ്കില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം; നിയമഭേദഗതി വേണ്ടെന്ന് കേന്ദ്രമന്ത്രി

നിവൃത്തിയില്ലെങ്കില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം; നിയമഭേദഗതി വേണ്ടെന്ന് കേന്ദ്രമന്ത്രി

കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കാകുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

തട്ടിക്കൊണ്ടു പോകൽ സംഭവം; 2 വയസ്സുകാരിക്ക് ഡി എൻ എ  പരിശോധന, കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോ എന്ന് സംശയം

തട്ടിക്കൊണ്ടു പോകൽ സംഭവം; 2 വയസ്സുകാരിക്ക് ഡി എൻ എ പരിശോധന, കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോ എന്ന് സംശയം

തിരുവനന്തപുരം പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് DNA പരിശോധന. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും.

ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുൻപ് കുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവർ യഥാർത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ടു വയസ്സുകാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരും. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബെംഗളുരുവിലെ പ്രസ്റ്റീജ് പാർക്കെന്ന കെട്ടിടത്തിലെ നാല് ലക്ഷം സ്ക്വയർഫീറ്റ് വരുന്ന ഓഫീസ് കഴിഞ്ഞയാഴ്ചയാണ് ബൈജൂസ് ഒഴിഞ്ഞത്. കൊവിഡിന് ശേഷം ബൈജൂസിന്‍റെ ഓഹരി മൂല്യത്തിൽ തുടർച്ചയായി ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 1.2 ബില്യൺ ഡോളറിന്‍റെ വായ്പാ തുകയുടെ പേരിലും വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി നിയമയുദ്ധത്തിലാണ് ബൈജൂസ്. കഴിഞ്ഞ ഒന്നരവർഷമായി ബൈജു രവീന്ദ്രൻ ദുബായിലും ഡൽഹിയിലുമായി മാറി മാറിയാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളി ഇല്ലാതായാൽ ബൈജു രാജ്യം വിട്ടേക്കുമെന്ന സൂചനയുള്ളതിനാലാണ് ഇഡി നോട്ടീസ് പുറപ്പെടുവിച്ചത്.

ഇതിനിടെ, ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് നാളെ വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. ഈ യോഗത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം പോയി

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം പോയി

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടപ്പെട്ടു . ബി ജെ പി യും കോൺഗ്രെസ്സും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ബി ജെ പി യുടെ 7 അംഗങ്ങളും 5 കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്തയുമുൾപ്പെടെ 13 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.

സി പി എമും സി പി ഐയും വിട്ടുനിന്നു. 20 അംഗ പഞ്ചായത്തിൽ ബി ജെ പി 7, കോൺഗ്രെഡസ് 5, സി പി എം 4, സി പി ഐ 2, സ്വതന്ത്രർ 2 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലി ആയിരുന്നു വരണാധികാരി.
2 സ്വാതന്ത്രരിൽ ഒരാളും ഒരു സി പി ഐ അംഗവും അവിശ്വാസ നോട്ടീസിൽ നേരത്തെ ഒപ്പിട്ടിരുന്നു. എൽ ഡി എഫ് ഭരണം നിലവിൽ വന്ന പഞ്ചായത്തിൽ ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം സി പി എമ്മിനും നും ശേഷം സി പി ഐക്കുമെന്നായിരുന്നു വ്യവസ്ഥ.
വ്യവസ്ഥ പാലിക്കാത്തതിനാൽ സി പി ഐ അംഗം പള്ളിയറ ശശി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കുകയായിരുന്നു

തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ഉത്തരവ്

തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ഉത്തരവ്

ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. എന്നാൽ ഇത് എന്നുമുതല്‍ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15ന്‌ മംഗളൂരുവില്‍നിന്ന് പുറപ്പെടും.