ഭരണ മികവിൽ തലസ്ഥാന ജില്ല ജെറോമിക് ജോർജ് മികച്ച ജില്ലാ കളക്ടർ

ഭരണ മികവിൽ തലസ്ഥാന ജില്ല ജെറോമിക് ജോർജ് മികച്ച ജില്ലാ കളക്ടർ

2024ലെ റവന്യൂ പുരസ്കാരത്തിൽ തിളങ്ങി തിരുവനന്തപുരം ജില്ല.
റവന്യൂ, സർവേയും ഭൂരേഖയും വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്കാരത്തിൽ 11 വിഭാഗങ്ങളിലായി 14 പുരസ്കാരങ്ങൾ തലസ്ഥാന ജില്ല സ്വന്തമാക്കി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് മികച്ച ജില്ലാ കളക്ടറിനുള്ള പുരസ്കാരം നേടിയത്. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തിരഞ്ഞെടുക്കപ്പെട്ടു.

2015 ബാച്ച് ഐ എ എസ് ഓഫീസർ ആണ് കോട്ടയം സ്വദേശിയായ ജെറോമിക് ജോർജ്. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയി തുടക്കം. ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്നു. 2022 ഓഗസ്റ്റ് 10നാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതല ഏൽക്കുന്നത്. ജേക്കബ് സഞ്ജയ് ജോൺ (ലാൻഡ് അക്വിസിഷൻ), ഷീജ ബിഗം യു (എൽ. എ. എൻ. എച്ച്) എന്നിവർ മികച്ച ഡെപ്യൂട്ടി കളക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തഹസിൽദാർ (ജനറൽ) അരുൺ ജെ.എൽ (നെയ്യാറ്റിൻകര), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഷിഹാനാസ് കെ.എസ്. (എൽ എ ജനറൽ, തിരുവനന്തപുരം) എന്നിവരും പുരസ്‌കാരം നേടി.

സർവ്വേയും ഭൂരേഖയും വകുപ്പിൽ അഞ്ചു പുരസ്കാരങ്ങൾ തിരുവനന്തപുരം ജില്ല നേടി. ദക്ഷിണ മേഖല റീസർവ്വേ സൂപ്രണ്ട് – ശശികുമാർ എസ്( റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഹെഡ് സർവേയർ – കൃഷ്ണകുമാരി വി (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), മികച്ച സർവേയർ – സ്മിത എം.എസ് (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), കോൺട്രാക്ട് സർവ്വെയർ – അനൂപ് മോഹനൻ എം (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഡ്രാഫ്റ്റ്സ്മാൻ -രശ്മി ജി ( അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സർവ്വേ).

മികച്ച വില്ലേജ് ഓഫീസർ വിഭാഗത്തിൽ ഓരോ ജില്ലയിൽ നിന്നും മൂന്നുപേർക്കാണ് പുരസ്കാരം നൽകുന്നത്. രാജേഷ് പി എസ് (കല്ലറ), ഷഫീഖ് (പെരിങ്ങമല), സുൽഫിക്കർ (കുടവൂർ) എന്നിവർ മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 24 വൈകിട്ട് നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

കാര്‍ബണ്‍ ഫണ്ട് കിട്ടാന്‍ കര്‍ഷകരെ ആട്ടിയോടിക്കുന്നു; നടക്കുന്നത് ഗൂഢാലോചനയെന്ന് മാര്‍ പാംപ്ലാനി

കാര്‍ബണ്‍ ഫണ്ട് കിട്ടാന്‍ കര്‍ഷകരെ ആട്ടിയോടിക്കുന്നു; നടക്കുന്നത് ഗൂഢാലോചനയെന്ന് മാര്‍ പാംപ്ലാനി

കണ്ണൂര്‍: കര്‍ഷകരെ മലയോര മേഖലകളില്‍ നിന്നും ഓടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോരമേഖലയിലെ കര്‍ഷകരുടെ സംരക്ഷണത്തിനായി സിറോ മലബാര്‍ സഭ ഏതറ്റം വരെയും പ്രക്ഷോഭം നടത്തുമെന്നും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം, സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രേഖപ്പെടുത്തുമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. കേരളത്തില്‍ വനവിസ്തൃതി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.

പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മാത്രം നല്‍കുന്ന നവകിരണം പദ്ധതി നടപ്പാക്കി കുടിയേറ്റ കര്‍ഷകരെ ഹൈറേഞ്ച് വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനും കാര്‍ബണ്‍ ഫണ്ട് സമ്പാദിക്കുന്നതിനുമായി കര്‍ഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. ബിഷപ്പ് പാംപ്ലാനി പറയുന്നു.

ഇതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ സമരം നടത്തും. ഒരിക്കലും അക്രമസമരത്തിനില്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പോലുള്ള അവസരങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കും. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ല. റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ ഉന്നയിച്ചപ്പോള്‍ അതിന് രാഷ്ട്രീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്നത്തിന് രാഷ്ട്രീയ നിറം നല്‍കി തുരങ്കം വയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കര്‍ഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നവരെ മാത്രമേ ഞങ്ങള്‍ പിന്തുണയ്ക്കൂവെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ബിഷപ്പ് പാംപ്ലാനി ആശങ്ക രേഖപ്പെടുത്തി. വനത്തിന്റെ വാഹകശേഷിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫില്‍ട്ടര്‍ വേട്ട നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആനയ്ക്ക് 20 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ആവശ്യമാണ്. എന്നാല്‍ കേരളത്തില്‍ ഓരോ ആനയ്ക്കും 1.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണുള്ളത്.

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെ പോക്‌സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ ഉത്തരവ്

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. സ്‌കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. എസ്എസ്എൽസി ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയും നടത്താനാണ് ഫണ്ടില്ലാത്തത്.

സ്‌കൂളുകളുടെ ദൈനംദിന ചിലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കുന്നതിന് അനുമതിതേടിക്കൊണ്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറ്കടറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്. സർക്കാരിൽ നിന്ന് പണം ലഭിക്കുമ്പോൾ തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് 44 കോടി രൂപയാണ് ചെലവായത്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശ്ശികയായിട്ടാണുള്ളത്. ഈ കുടിശ്ശിക നിലനിൽക്കേയാണ് പുതിയ നീക്കം.

‘ഒന്നാമനാകാം’ പുസ്തകത്തിന്റെ പ്രകാശനം നടന്നു

‘ഒന്നാമനാകാം’ പുസ്തകത്തിന്റെ പ്രകാശനം നടന്നു

വെഞ്ഞാറ ബുക്സ് പ്രസിദ്ധീകരിച്ച മനുകുമാർ ആലിയാട് എഴുതിയ “ഒന്നാമനാകാം” എന്ന പുസ്തകം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഡോ. എം.ടി .ശശി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരായ എസ്. ആർ. ലാൽ, പിരപ്പൻകോട്അശോകൻ, ഡോ. ആശാ നജീബ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കലാസാഹിത്യപ്രവർത്തകരായ അനിൽ വെഞ്ഞാറമൂട്,
എ. എം റൈസ് എന്നിവർ സന്നിഹിതരായി. പുസ്തക പ്രകാശന ചടങ്ങിൽ ബ്രഹ്മനായകൻ മഹാദേവന്റെ ഹാപ്പി ലൈഫ് എന്ന മോട്ടിവേഷണൽ പരിപാടിയുണ്ടായിരുന്നു. പ്രദേശത്തെ കലാ, സാഹിത്യ_സാംസ്കാരിക പ്രവർത്തകർക്കുള്ള “സ്നേഹാദരവ് “എന്ന പരിപാടിയും നടന്നു.