‘കള്ളന്‍ ഓടയില്‍’; സാഹസികമായി പിടികൂടി ഫയര്‍ഫോഴ്‌സ്

‘കള്ളന്‍ ഓടയില്‍’; സാഹസികമായി പിടികൂടി ഫയര്‍ഫോഴ്‌സ്

ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായിഓടയില്‍ ഒളിച്ചത്. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി. ഇതിനിടയില്‍ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്‌സ് സംഘം ഓടക്കുള്ളില്‍ കയറിയത്. അതി സാഹസികമായാണ് മോഷ്ടാവിനെ പിടികൂടി പൊലീസ് സംഘത്തിന് കൈമാറിയത്. തമിഴ്‌നാട് സ്വദേശിയായ രാജശേഖരനാണ് മോഷ്ടാവ്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്.

2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം

2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം

പാരിസ്: ഭാവിയുടെ കുഞ്ഞു കരങ്ങള്‍ ഏന്തിയ ദീപ ശിഖ സെന്‍ നദിയിലൂടെ ഒഴുകി. തൊട്ടു പിന്നാലെ വിവിധ രാജ്യങ്ങളുടെ താരങ്ങള്‍ ബോട്ടുകളില്‍ നദിയിലൂടെ കടന്നു വന്നു. 2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം.

ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍. ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി. ട്രോകാഡെറോയുടെ പൂന്തോട്ടമായ സെന്നിന്‍റെ തീരത്ത് ഒളിംപിക്സിന്‍റെ മറ്റൊരു അധ്യായത്തിനു മഴവില്‍ അഴകില്‍ ആരംഭം.

ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് അരങ്ങേറിയ ഗ്രീസിലെ മണ്ണില്‍ നിന്നു എത്തിയ പിന്‍മുറക്കാരായ താരങ്ങളാണ് ആദ്യം നദിയിലേക്ക് ബോട്ടില്‍ വന്നത്. പിന്നാലെ അഭയാര്‍ഥികളുടെ ഒളിംപിക്‌സ് പതാകയ്ക്ക് കീഴിലുള്ള ടീമും അഫ്ഗാനിസ്ഥാനും അല്‍ബേനിയയും അള്‍ജീരിയയും നിരനിരയായി നദിയിലേക്ക് ബോട്ടുകളിലെത്തി. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യ 84മതായാണ് എത്തുക. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിംപിക്സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ.യിൽ ഈ വർഷത്തെ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐടിഐ നോട്ടീസ് ബോർഡിലും iti admissions.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകർക്ക് ലിസ്റ്റ് പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ജൂലൈ 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ഐ.ടി.ഐ.ൽ നേരിട്ട് എത്തി പരിഹരിക്കാവുന്നതാണ്. ഭിന്നശേഷി, സ്പോർട്സ്, ടി.എച്ച്.എൽ.സി, സ്കൗട്ട് ഓർഫൻ ആംഗ്ലോ ഇന്ത്യൻ ലേബർ വെൽഫെയർ തുടങ്ങിയ സ്പെഷ്യൽ കാറ്റഗറികളിലേക്ക് ഉള്ള പ്രവേശനം ജൂലൈ 30 നും വനിത സംവരണ സീറ്റുകളിലേക്ക് 240 ഇൻഡക്സ് മാർക്ക് വരെയുള്ളവരുടെ കൗൺസിലിംഗ് ജൂലൈ 31നും നടക്കും. അർഹത നേടിയവരെ എസ്.എം.എസിലൂടെയും അറിയിക്കുന്നതാണ്. ഫോൺ 0470 2622391

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: ജൂലൈ 30ന് പ്രാദേശിക അവധി

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ മറ്റെല്ലാ വാർഡിലും, കരകുളം ഗ്രാമപഞ്ചായത്തിലെ തറട്ട, കാച്ചാണി, മുദിശാസ്‌താംകോട് വാർഡുകളിലും, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ വാർഡിലും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡിലും, പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ വാർഡിലും, കരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്ള, ചാത്തമ്പാറ വാർഡിലും സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 30ന് ജില്ലാ കളക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂലൈ 29നും 30നും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂലൈ 31നും പ്രാദേശിക അവധിയായിരിക്കും.

ഡ്രൈവിംഗിനിടെ ഹൃദയാഘാതം; മരണ വേദനയിലും സ്‌കൂൾ ബസ് സുരക്ഷിതമായി പാർക്ക് ചെയ്തു

ഡ്രൈവിംഗിനിടെ ഹൃദയാഘാതം; മരണ വേദനയിലും സ്‌കൂൾ ബസ് സുരക്ഷിതമായി പാർക്ക് ചെയ്തു

കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരണവേദനയെടുത്ത് പുളയുമ്പോഴും ഇരുപതോളം കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കിയാണ് ഡ്രൈവറായ സോമലയപ്പൻ മരണത്തിന് കീഴടങ്ങിയത്. ബസ് സുരക്ഷിതമായി പാർക്ക് ചെയ്തതിന് പിന്നാലെ സോമലയപ്പൻ മരിക്കുകയായിരുന്നു

വെള്ളക്കോവിൽ കെസിപി നഗർ സ്വദേശിയാണ് ഇദ്ദേഹം. സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും ബസ് സുരക്ഷിതമായി പാർക്ക് ചെയ്ത് കുട്ടികളുടെ ജീവൻ രക്ഷിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. ഡ്രൈവറെ യഥാർഥ ഹീറോ എന്നാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സോമലയപ്പന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു