500 രൂപ വീട്ടുകാര്‍ക്ക് ‘സംഭാവന’ നല്‍കി കള്ളന്‍

ന്യൂഡല്‍ഹി: കവർച്ചയ്ക്കായി കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ വീട്ടില്‍ വച്ച് കള്ളന്‍ സ്ഥലം വിട്ടു. ന്യൂഡല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. അന്ന് വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയതായിരുന്നു.

പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടെനെന്ന് മന്ത്രി

ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടെനെന്ന് മന്ത്രി

തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

2015 മാർച്ചിൽ പൂർണമായും പ്രവർത്തനം അവസാനിച്ച ബോണക്കാട് എസ്റ്റേറ്റിലെ പൂട്ടിപ്പോയ മൂന്നു ഡിവിഷനുകളിലെയും ലയങ്ങളാണ് പുതുക്കിപ്പണിയുക. മൂന്ന് ഡിവിഷനുകളിലായി ആകെ 34 ലയങ്ങളിൽ 155 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇരു മന്ത്രിമാരും വാസയോഗ്യമല്ലാത്ത സ്ഥിതിയിൽ ഉള്ള ലയങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ബോണക്കാട് എസ്റ്റേറ്റ് സംബന്ധിച്ച് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്, എങ്കിലും തൊഴിലാളികൾക്കായുള്ള ക്ഷേമ പദ്ധതി എന്ന നിലയിലാണ് ലയങ്ങളുടെ പുനരുദ്ധാരണം നടപ്പിലാക്കുന്നത്. എസ്റ്റേറ്റ് പഴയനിലയിൽ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതിക കുരുക്ക് അഴിക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് പ്രതിനിധികളുമായി ഒരു യോഗം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ബോണക്കാട്ടേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കും. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ പൂട്ടിപ്പോയ ബോണക്കാട്ടെ സ്കൂൾ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന;  25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. ഓരോ ദിവസവും നടത്തുന്ന പരിശോധനകള്‍ കൂടാതെ സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ രാത്രി 10.30 വരെയാണ് പരിശോധനകളുടെ മെഗാ ഡ്രൈവ് നടത്തിയത്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 385 ഷവര്‍മ പരിശോധനകള്‍ നടത്തി. ജില്ലാതലത്തിലും മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: ഒന്നരവർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. മൃതദേഹം കുഴിച്ചുമൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. അന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും, പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. പരുത്തിപ്പാറയിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം കോൺവെക്സ് ഗ്ലാസ്‌ സ്ഥാപിച്ചു

അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം കോൺവെക്സ് ഗ്ലാസ്‌ സ്ഥാപിച്ചു

വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിലാണ് നിരവധി അപകട മരണങ്ങൾക്കും ഗുരുതര അപകടങ്ങൾക്കും കാരണമായി തീർന്ന അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപത്തെ പ്രധാന വളവിൽ കോൺവെക്സ് ഗ്ലാസ്‌ സ്ഥാപിച്ചത്. കോട്ടവളവിൽ സ്ഥാപിച്ച ഗ്ലാഡ്സിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് പോലീസ് ഐ.എസ്.എച്.ഒ പ്രൈജു ജി നിർവ്വഹിച്ചു.

സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ, വൈ.ടു. കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ് ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, മനു, സാംസൺ, ശ്യം, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, സിജോ, സുരാജ്, എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും അപകട സാധ്യതയേറിയ അഞ്ചുതെങ്ങിന്റെ വിവിധ റോഡുകളിൽ കൂടുതൽ കോൺവെക്സ് ഗ്ലാസുകൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.