by liji HP News | Jul 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി.
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധനയും നടത്തിയിരുന്നു.
by liji HP News | Jul 28, 2023 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ വാങ്ങാനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം. ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ കണ്ട്, സംശയം തോന്നിയ അല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരുമകള്‍ കൂടിയുള്ള ദമ്പതികള്‍ സംസ്ഥാനത്ത് ഉടനീളം ഉല്ലാസ യാത്രനടത്തിയതായും, മധുവിധുവിനായി ദിഘ, മന്ദര്‍മണി ബീച്ചുകളിൽ സന്ദര്‍ശിച്ചതായും സമീപവാസികള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് കുഞ്ഞിനെ വിറ്റതെങ്കിലും വിവരം പുറത്തറിഞ്ഞത് ജൂലായ് 24നാണ്.
സംഭവത്തില്‍ ദമ്പതികളായ ജയദേവ് ഘോഷ്, സതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ വിറ്റ കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ‘ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട്, ആ പണം ഉപയോഗിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ ഒരു പുതിയ മൊബൈല്‍ ഫോണും വാങ്ങി’-അയല്‍വാസിയായ ലക്ഷ്മി പറഞ്ഞു.
കറുപ്പും കഞ്ചാവും വാങ്ങാനാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നും ഇവര്‍ ആരോപിക്കുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ജയ്‌ദേവിന്റെ പിതാവ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ വിറ്റതായി അറിയാന്‍ കഴിഞ്ഞു. എന്തിനാണ്, ആര്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് തനിക്ക് അറിയില്ല. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീച്ച്, താരാപീഠ് കാളി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതായും പിതാവ് പറഞ്ഞു.
by liji HP News | Jul 28, 2023 | Latest News, മരണം
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പ്രസവിച്ച ഉടന്‍ അഞ്ചുതെങ്ങ് സ്വദേശി ജൂലി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ട ജഡം നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് പറയുന്നു. പതിനെട്ടാം തീയതിയാണ് നവജാതശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
സമീപത്തെ എല്ലാ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോള്‍ സമീപസമയത്ത് അവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശുചിമുറിയുടെ സമീപത്തു മറവ് ചെയ്തതായി ജൂലി പൊലീസിന് മൊഴി നല്‍കി. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇവര്‍ക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതുള്‍പ്പെടെ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
by liji HP News | Jul 28, 2023 | Latest News, മരണം
പത്തനംതിട്ട: ഒന്നര വര്‍ഷം മുന്‍പു കാണാതായ യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാന നല്‍കിയ ഒടുവിലത്തെ മൊഴി. തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന പശ്ചാത്തലത്തില്‍ നൂറനാട് പണയില്‍ സ്വദേശി അഫ്‌സാനയെ പൊലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നാളെ നല്‍കും. കലഞ്ഞൂര്‍ പാടം വണ്ടണിപടിഞ്ഞാറ്റേതില്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് അഫ്‌സാനയെ പൊലീസ് അറസ്റ്റ് ചെയ്തത്.തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
അഫ്‌സാനയുടെ മൊഴിയനുസരിച്ച് കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധിച്ചു. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതു സംബന്ധിച്ചു പരസ്പര വിരുദ്ധമായാണ് അഫ്‌സാന മറുപടി നല്‍കിയത്.
നൗഷാദിന്റേതെന്നു സംശയിക്കുന്ന രക്തക്കറ പുരണ്ട ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ കത്തിച്ച നിലയില്‍ പറമ്പില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ചു വഴക്കിട്ടിരുന്ന നൗഷാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. നിരന്തരം മൊഴി മാറ്റുന്ന പശ്ചാത്തലത്തില്‍ അഫ്‌സാന മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇവര്‍ അഭിനയിക്കുകയാണോ എന്ന സംശയവും പൊലീസിന് ഉണ്ട്.
by liji HP News | Jul 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂരില്‍ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. ഗീതയുടെ കഴുത്തില്‍ പരിക്കുകളുള്ളതായി പൊലീസ് സൂചിപ്പിച്ചു.
യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
യുവതിയുടെ ഭര്‍ത്താവ് സുരേഷിനെ കാണാനില്ല. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് സൂചന ലഭിച്ചു. സുരേഷിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Recent Comments