ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ തുടരും; കള്ളക്കടൽ പ്രതിഭാസം

ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ തുടരും; കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ചുഴലിക്കാറ്റ്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഡിറ്റ്‍വാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി ഈ മാസം 30 രാവിലെയോടെ വടക്കൻ തമിഴ്നാട്– പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച് മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.8 മീറ്റർ വരെയും കന്യാകുമാരി തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങളിൽ ഡിസംബർ ഒന്ന് വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്. തെക്കൻ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്നുള്ള കടൽ പ്രദേശത്തുമുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലിൽ പോകുന്നവർ ഡിസംബർ 1 വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോടു ചേർന്നുള്ള ഭാഗവും നവംബർ 30 വരെ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി.

രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് പവന്‍ വില 94,000ന് മുകളില്‍ വരുന്നത്. രണ്ടു ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച പവന്‍ വില ഇന്നലെ 120 രൂപ കൂറഞ്ഞിരുന്നു. കഴിഞ്ഞ 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. തുടര്‍ന്ന് വില കുറയുകയായിരുന്നു.

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിലെ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.ടെക്, എം.സി.എ എന്നീ വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രോയോജനപ്പെടുത്താം.

വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ, പ്രോജക്ട് ഡെവലപ്മെന്റ് സൗകര്യങ്ങൾ, ലാബ് സഹായം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും റീജിയണൽ സെന്ററിൽ ലഭ്യമാണ്. അക്കാദമിക് ആവശ്യങ്ങൾക്കനുസരിച്ച് പ്രോജക്ടുകൾ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിദ്യാർഥികൾക്ക് 8547005087, 9495069307, 9400519491, 0471-2660512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി

പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി

തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് ആര്യന്‍കോട് എസ്എച്ച്ഒ. ഇന്നലെ രാത്രി ആര്യന്‍കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ കേസ് പ്രതി കൈരി കിരണിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

പൊലീസ് സംഘത്തെ കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാലിലേക്കു ലക്ഷ്യമിട്ടു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല. അതിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി. അഭിഭാഷകനെ കാണാന്‍ കാട്ടാക്കടയില്‍ എത്തിയപ്പോഴാണ് കിരണിനെ പിടിച്ചത്.