തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.

പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിങ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആന്റി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റ‌ൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ മൂന്ന്അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

മുദാക്കല്‍ പഞ്ചായത്തില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

മുദാക്കല്‍ പഞ്ചായത്തില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമചിത്രം വ്യക്തമായി. 22 വാര്‍ഡുകളിലായി 77 പേരാണ് മത്സരരംഗത്തുള്ളത്. വാര്‍ഡ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി എന്ന ക്രമത്തില്‍ 1) നെല്ലിമൂട്-അരുണ്‍ (ബിജെപി), ഗീത (കോണ്‍ഗ്രസ്), ബിന്ദു (സിപിഎം), കെ.എസ്.മധു (സ്വതന്ത്രന്‍). 2) വാസുദേവപുരം-ഉഷാകുമാരി (സിപിഎം), രേഖ അജികുമാര്‍ (ബിജെപി), സുകന്യ(കോണ്‍ഗ്രസ്). 3) താഴെ ഇളമ്പ-ദീപ (ബിജെപി), ബിന്ദു (കോണ്‍ഗ്രസ്), ഷീബ (സിപിഎം). 4) കല്ലിന്‍മൂട്-ആര്‍.എസ്.രജനി (കോണ്‍ഗ്രസ്), കെ.രമ്യ (സിപിഎം), എ.ടി.സിനി (ബിജെപി). 5) പള്ളിയറ-നിജ.എ.നായര്‍ (സിപിഐ), പി.എസ്.ഷിഗ്ദ (ബിജെപി), എം.സിന്ധുകുമാരി (കോണ്‍ഗ്രസ്). 6) അയിലം-മുരളി (സിപിഎം), എം.സജീവ് (കോണ്‍ഗ്രസ്), സജീവ് സുരേന്ദ്രന്‍ (ബിജെപി). 7) പിരപ്പന്‍കോട്ടുകോണം-ആര്‍.എസ്.വിജയകുമാരി (കോണ്‍ഗ്രസ്), എസ്.സുഭാഷ് (സിപിഎം), ടി.സുമ (ബിജെപി). 8) വലിയവിളമുക്ക്- ടി.ശ്രീനിവാസന്‍ (സിപിഎം), എന്‍.എസ്.സജു (ബിജെപി), എസ്.സുജാതന്‍ (കോണ്‍ഗ്രസ്). 9) പൊയ്കമുക്ക്- ഡി.ബാബുരാജന്‍ (ബിജെപി), എസ്.ഷംനാദ് (സ്വതന്ത്രന്‍), സുദര്‍ശനന്‍ (കോണ്‍ഗ്രസ്), വി.ഹരികുമാര്‍ (സിപിഎം). 10) മുദാക്കല്‍-എ.എസ്.അരുണ്‍ (സിപിഎം), കെ.മഹേഷ് (ബിജെപി), എം.എസ്.ശശിധരന്‍നായര്‍ (കോണ്‍ഗ്രസ്). 11) വാളക്കാട്-ജെ.അംബികയമ്മ (ബിജെപി), ബീന (സിപിഎം), സജീനഷെരീഫ് (കോണ്‍ഗ്രസ്), എച്ച്.സമീന ബീവി (സ്വതന്ത്ര). 12) ചെമ്പൂര്-അജിത (കോണ്‍ഗ്രസ്), ബിന്ദു (സിപിഎം), ആര്‍.എസ്.രാജി (ബിജെപി). 13) കട്ടിയാട്-അനിതാരാജന്‍ബാബു (കോണ്‍ഗ്രസ്), പി.സി.ജയശ്രീ (സിപിഎം), എം.ജി.പ്രീത (ബിജെപി). 14) കുരിയ്ക്കകം-എ.ചന്ദ്രബാബു (സിപിഎം), ബിജു (ബിജെപി), സുചേതകുമാര്‍ (കോണ്‍ഗ്രസ്). 15) തേമ്പ്രക്കോണം-ഡി.ദേവിക (സ്വതന്ത്ര), പി.പ്രമീള (കോണ്‍ഗ്രസ്), എ.എസ്.ഷൈജ (സിപിഐ), സിന്ധു (സ്വതന്ത്ര), എസ്.സിന്ധു (ബിജെപി). 16) ഊരുപൊയ്ക-അനൂപ്(സ്വതന്ത്രന്‍), എസ്.ബിജുകുമാര്‍ (സിപിഎം), വിഷ്ണുരവീന്ദ്രന്‍ (കോണ്‍ഗ്രസ്), വി.ഷൈനി (ബിജെപി). 17) ഇടയ്‌ക്കോട്-എല്‍.കലാദേവി (ബിജെപി), വീണ വിഷ്ണു (കോണ്‍ഗ്രസ്), ഡി.ശാലിനി (സിപിഎം), സജന (സ്വതന്ത്ര). 18) കോരാണി-ടി.അഖില്‍ (സിപിഎം), എ.അനീഷ് (സ്വതന്ത്രന്‍), എസ്.അനീഷ് (ബിജെപി), ഉമേഷ് മുരളീരാജ് (സ്വതന്ത്രന്‍), ജെ.മണിലാല്‍ (സ്വതന്ത്രന്‍), വിജയകുമാര്‍ (കോണ്‍ഗ്രസ്), പി.ശോഭ (സ്വതന്ത്ര). 19) കട്ടയില്‍ക്കോണം-അനു (ബിജെപി), ആര്‍.ശ്രീക്കുട്ടി (സിപിഎം), വി.ടി.സുഷമാദേവി (കോണ്‍ഗ്രസ്). 20) പണയില്‍ക്കട- ബീന (ബിജെപി), പി.എസ്.രമ്യ (സിപിഎം), ലീലാരാജേന്ദ്രന്‍ (കോണ്‍ഗ്രസ്), സതീജ (സ്വതന്ത്ര). 21) പരുത്തി-എസ്.അനി (സ്വതന്ത്രന്‍), കെ.ആര്‍.അഭയന്‍ (കോണ്‍ഗ്രസ്), നാസിമുദ്ദീന്‍ (സിപിഐ), എസ്.ഷിബു (ബിജെപി). 22) കൈപ്പറ്റിമുക്ക്-സി.അജികുമാര്‍ (ബിജെപി), എം.അനില്‍കുമാര്‍ (സിപിഐ), എസ്.മോഹനന്‍ (സ്വതന്ത്രന്‍), വിക്രമന്‍ (കോണ്‍ഗ്രസ്).

ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്

ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് ഉയര്‍ന്നത്. 11,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറഞ്ഞ സ്വർണവില വീണ്ടും തിരിച്ചുകയറുകയാണ്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

ഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.

മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് സൂപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നൂറ് ശതമാനംസാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. എന്തിനാണ് പുതിയ സ്‌കൂളിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവം പുനക്രമീകരിച്ചു

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവം പുനക്രമീകരിച്ചു

ആറ്റിങ്ങൽ: കലോത്സവം ഡിസംബർ 1 മുതൽ 5 വരെ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദിയാവും. ആറ്റിങ്ങൽ ഡയറ്റ്, ടൗൺ യു.പി. സ്കൂൾ, സി.എസ്.ഐ. സ്കൂൾ, എൽ.എം.എസ്. എൽ. പി. സ്കൂൾ എന്നിവയാണ് മറ്റ് വേദികൾ. ഡിസംബർ 1 രചനമത്സരങ്ങൾ നടക്കും. ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.