by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിമുക്തഭടന്മാരുടെയും സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പ് സ്കീം (PMSS)-ന്റെ 2025-26 അധ്യയനവർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
മെഡിക്കൽ, എൻജിനീയറിങ് നഴ്സിങ്, ഫാർമസി, എം.ബി.എ, ബി.ബി.എ, ബി.എസ്.സി, ഐ.ടി. കോഴ്സുകൾ തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ serviceonline.gov.in/kerala എന്ന പോർട്ടലിലൂടെ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ അപ്‌ലോഡ് ചെയ്ത പ്രിന്റ് ഔട്ട് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ കൂടുതൽ മാർക്ക് നേടിയവർക്കും യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി സമീപ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ നിന്നും ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള സംസ്ഥാനത്തെ ഹോമിയോപ്പതി പ്രാക്ടീഷണർമാർ ജനുവരി 31നകം അവരുടെ വിശദാംശങ്ങൾ ഓൺലൈനായി സമർപ്പിക്കണം. പേര്, രജിസ്ട്രേഷൻ നമ്പർ, പ്രവർത്തിക്കുന്ന ജില്ല, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റിൽ അപ്‌ലോഡ് ചെയ്യണം.
ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതുവരെ കൈപ്പറ്റാത്ത രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ഡോക്ടർമാർ ഉടൻ അപേക്ഷിക്കണമെന്നും, വൈകിയാൽ റജിസ്ട്രേഷൻ റദ്ദാക്കപ്പെടാനിടയുണ്ടെന്ന് കൗൺസിൽ അറിയിച്ചു.
ഈ നടപടികൾ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്റ്റീഷണേഴ്‌സ് ആക്ട് , 2021 പ്രകാരം നടപ്പാക്കുന്നതാണെന്നും, രജിസ്ട്രേഷൻ ഇല്ലാതെ മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
രജിസ്ട്രേഷൻ സ്ഥിരീകരണം, സർട്ടിഫിക്കറ്റ് പരിശോധന, വ്യാജ സർട്ടിഫിക്കറ്റുകൾ തടയൽ എന്നിവയാണ് ഈ സംവിധാനം ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് medicalcouncil.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.


by Midhun HP News | Nov 22, 2025 | Latest News, കേരളം
ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.
വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്’ ജി. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജി. സുധാകരന്‍. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി ജി. സുധാകരനെ പുകഴ്ത്തിയിരുന്നു. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ ജി.സുധാകരനെ പുകഴ്ത്തിയത്.ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്.
ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തില്‍ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പള്ളം സ്വദേശിയുടേയും ആറ്റൂര്‍ സ്വദേശിനിയുടെയും വിവാഹം ഓഡിറ്റോറിയത്തില്‍ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങള്‍ മൂലം റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്നായിരുന്നു സംഭവം.
റോഡിലൂടെ വന്നിരുന്ന ടിപ്പര്‍ ഹോണ്‍ മുഴക്കുകയും ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിവാഹത്തിനു വന്ന ആളുകള്‍ ചേര്‍ന്ന് ടിപ്പര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ചവരെ തടയുകയുകയുമായിരുന്നു. പിന്നാലെ കല്ലേറും ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെറുതുരുത്തി പൊലീസെത്തി ലാത്തിവീശി. പൊലീസുകാര്‍ക്കും പരിക്കുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയില്‍ പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം.
മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകന്‍ രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ത്ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയില്‍ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടമ്മ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വീട്ടമ്മ അലറി വിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ മംഗലപുരം പൊലീസില്‍ പരാതി നല്‍കി. കേസ് എടുത്തതോടെ രാജു ഒളിവില്‍ പോയെന്നാണ് വിവരം.


Recent Comments