അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ

തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ. കഴിഞ്ഞ ശനിയാഴ്ച പേരൂർകടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്ന രോഗിയുമായി വട്ടപ്പാറ എസ്‍യുടി ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസിന് മുന്നിലാണ് തടസ്സമുണ്ടാക്കിയത്.

ശനിയാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. തിരുവനന്തപുരം എസ്കെ ആശുപത്രിയിലേക്ക് ഡയാലിസിസിനായാണ് രോഗിയുമായി ആംബുലൻസ് പുറപ്പെട്ടത്. ഏറെ നേരം മാർഗ തടസ്സമുണ്ടാക്കിയാണ് കാർ ആംബുലൻസിനെ പോകാൻ അനുവദിച്ചത്. ഹോണ്‍ പലതവണ അടിച്ചിട്ടും കാർ വഴിമാറി കൊടുത്തില്ല. ആംബുലൻസ് അധികൃതർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തൽ നാട്ടൽ കർമ്മം നടന്നു

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തൽ നാട്ടൽ കർമ്മം നടന്നു

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവം: 25, 26, 27, 28, 29 തീയതികളിലായി ആറ്റിങ്ങൽ ഗവ: ബോയ്സ്, ഗവ: ഗേൾസ്, ഡയറ്റ്, ഠൗൺ യു.പി.എസ്, സ്കൗട്ട് ഹാൾ എന്നിവിടങ്ങളിലായി നടക്കും.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനായിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ മേളയുടെ പന്തൽ നാട്ടൽ കർമ്മം ഇന്ന് ആറ്റിങ്ങൾ ബോയ്സ് സ്കൂളിൽ വച്ച് ആറ്റിങ്ങൽ ഡി.ഇ.ഒ. ബിജു നിർവ്വഹിച്ചു. ഈ ചടങ്ങിൽ വിവിധ സബ് കമ്മറ്റി കൺവീനർമാരായ എൻ. സാബു, വി സി അഖിലേഷ്, ദിനേഷ് കുമാർ .കെ, സുഖീന്ദ്രൻ, റഫീക്ക്, ബിജു, നജീബ്, സജ്ഞീവ്, എന്നിവരും ആറ്റിങ്ങൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ജവാദ്, വൊക്കേഷണൽ ഹയർ സെക്കൻററി പ്രിൻസിപ്പൽ ഹസീന, ഹെഡ്മാസ്റ്റർ അനിൽ കുമാർ, ബി.പി.സി. വിനു എന്നിവർ പങ്കെടുത്തു.

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായ ഉമർ ഉൻ നബിയാണ് ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായതെന്ന് സ്ഥിരീകരിച്ചിരുന്നു.

ചാവേര്‍ ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ നബി വീഡിയോയില്‍ പറയുന്നു. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് നിശ്ചയിക്കുന്ന ഒന്നാണ് ‘രക്തസാക്ഷിത്വ’ ഓപ്പറേഷന്‍ എന്നും ഉമര്‍ നബി വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമില്‍ ആത്മഹത്യ നിഷിദ്ധമാണ്. എന്നാല്‍ ചാവേര്‍ ബോംബാക്രമണം ‘രക്തസാക്ഷിത്വം’ വരിക്കലാണ്. മരണത്തെ ഭയപ്പെടരുത് എന്നും ഉമര്‍ നബി പറയുന്നു. ആര്‍ക്കും എപ്പോള്‍ അല്ലെങ്കില്‍ എവിടെ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അത് വിധി അനുസരിച്ച് സംഭവിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ രക്തസാക്ഷിത്വം വരിക്കല്‍ സാധാരണ മരണത്തില്‍ നിന്നും വേറിട്ടുള്ള പ്രവൃത്തിയാണെന്നും ഉമര്‍ നബി കൂട്ടിച്ചേര്‍ക്കുന്നു.

നല്ല ഇംഗ്ലീഷ് ഉച്ചാരണത്തില്‍ സംസാരിക്കുന്ന വീഡിയോയില്‍ നിന്നും, ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ചാവേര്‍ ബോംബാക്രമണം, ‘രക്തസാക്ഷിത്വം’ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നിഗമനങ്ങളെ നിരാകരിക്കുന്നുവെന്നും വീഡിയോ സന്ദേശം വ്യക്തമാക്കുന്നു. വീഡിയോ ആര്‍ക്കൊക്കെ അയച്ചു, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലെ പ്രധാനിയാണ് ഡോക്ടര്‍ ഉമര്‍ നബിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഭീകരസംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്രെയിന്‍വാഷ് ചെയ്യാനും എടുത്ത വീഡിയോ ആണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

64-മത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറ്റിങ്ങലിൽ; ലോഗോ പ്രകാശനം നാളെ

64-മത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറ്റിങ്ങലിൽ; ലോഗോ പ്രകാശനം നാളെ

64-മത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറ്റിങ്ങലിൽ നടക്കും. 2025 നവംബർ 25 മുതൽ 29 വരെ ആറ്റിങ്ങൽ GBHSS, GGHSS, DIET School, Town UPS എന്നിവടങ്ങളിൽ വെച്ച് നടക്കുന്നതാണ്.

കലോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ലോഗോകളിൽ നിന്നും സെലക്ട്‌ ചെയ്ത ലോഗോയുടെ പ്രകാശനം ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ ബോയ്സ് HSS ഇൽ വച്ചു DGE ഉമേഷ്‌ NSK IAS, തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥിന് നൽകി നിർവഹിക്കുന്നു. നാളെ രാവിലെ 10 മണിയ്ക്കാണ് ലോഗോ പ്രകാശനം നടക്കുന്നത്. ചിറയിൻകീഴ് ശാരദ വിലാസം സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അദീന പി എൻ തയ്യാറാക്കിയ ലോഗോ ആണ് തെരെഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും മുതിര്‍ന്ന നേതാവ് എന്‍ ശക്തന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം കെപിസിസി രാജി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

ശബ്ദരേഖ വിവാദത്തെത്തുടര്‍ന്ന് പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ എന്‍ ശക്തനെ താല്‍ക്കാലിക ഡിസിസി അധ്യക്ഷനായി നിയമിച്ചത്. ഉടന്‍ തന്നെ സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കുമെന്നും, അതുവരെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനുമാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരുന്നത്. സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായി പലവിധത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിരുന്നു. എന്നാല്‍ ഡിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. നേരത്തെ പലതവണ സ്ഥാനം ഒഴിയാനുള്ള താല്‍പ്പര്യം ശക്തന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡിസിസി അധ്യക്ഷസ്ഥാനത്തു തുടരാന്‍ കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെടുമെന്നാണ് സൂചന.