by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. സിപിഐഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉള്ളൂരിലാണ് ശ്രീകണ്ഠൻ മത്സരിക്കുക.
ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.


by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. മുകേഷ് (40), രാഹുല്‍ (30), ശ്രീജിത്ത് (30), നിജു (40) എന്നിവരാണ് പിടിയിലായത്. ലഹരി വില്‍പ്പന പൊലീസിനെ അറിയിച്ചെന്ന സംശയത്തിലാണ് വയോധികയായ അമ്മയെയും മകനെയും പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.
നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിയന്നൂര്‍ സ്വദേശിനിയായ അറുപത്തിയഞ്ചുകാരിക്കും മകനുമാണ് അതിക്രൂരമായ മർദനമേറ്റത്. കല്ലും ബിയര്‍ ബോട്ടിലും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികയ്ക്ക് മർദനമേറ്റത്. പത്തനംതിട്ട, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.


by Midhun HP News | Nov 16, 2025 | Latest News, കേരളം
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബൂത്ത്ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
രാമന്തളി സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം തേടി. അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു. എസ്ഐആര്‍ ഫോം വിതരണം അനീഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് ഷൈജു പ്രതികരിച്ചു.


by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
വര്‍ക്കല: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ ചവിട്ടി താഴേക്കിട്ട പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ കണ്ടെത്തി. പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചതും ഇയാളാണ്. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കര്‍ ബഷ്വാനില്‍ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി.
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.
ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.


by Midhun HP News | Nov 16, 2025 | Latest News, കേരളം
കാലാവസ്ഥാ വ്യതിയാനം, ലോകത്ത് ഏറ്റവും അധികം ഭീഷണി നേരിടുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നവംബര്‍ 10 മുതല്‍ 21 വരെ ബ്രസീലില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ (CO-P30) ജര്‍മ്മന്‍വാച്ച് പ്രസിദ്ധീകരിച്ച, കാലാവസ്ഥാ അപകട സൂചിക (CRI) 2026 എന്ന പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 1995 നും 2024 നും ഇടയില്‍ ലോകത്ത് കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടായ 9,700-ലധികം സംഭവങ്ങളില്‍ 832,000-ത്തിലധികം പേരാണ് മരിച്ചത്. ഏകദേശം 5000 കോടി ആളുകളെ നേരിട്ട് ബാധിച്ച ഇത്തരം കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം 45 ലക്ഷം കോടി കവിയും.
കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സമീപ മനുഷ്യ ജീവനെ പോലൂം പ്രതികൂലമായി ബാധിച്ചേക്കുന്ന നിലയിലാണെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ ഒന്നരക്കോടി മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് അഗോള സംഘടനയായ അഡെല്‍ഫിയുടെ പുതിയ പഠനം നല്‍കുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികള്‍ കാര്യക്ഷമമായില്ലെങ്കില്‍ 2050 ഓടെ അനന്തര ഫലങ്ങള്‍ രൂക്ഷമാകും.
കാലാവസ്ഥാ വ്യതിയാനം മനുഷ്യനിലേക്ക്
താപനിലയിലെ വര്‍ധന, രോഗ വ്യാപനം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് പ്രധാനമായും മനുഷ്യ ജീവിതത്തെ നേരിട്ട് ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആഗോള പ്രത്യാഘാതങ്ങളുടെ 18 ശതമാനം ദക്ഷിണേഷ്യയില്‍ ആയിരിക്കുമെന്നും അഡെല്‍ഫിയുടെ പഠനം അടിവരയിടുന്നു.
ഈ റിപ്പോര്‍ട്ടിനെ ഏറ്റവും അധികം ആശങ്കയോടെ കാണേണ്ട രാജ്യം ഇന്ത്യയാണ്. ലോകത്ത് ഏറ്റവും കഠിനമായ ഉഷ്ണ തരംഗങ്ങള്‍, ക്രമം തെറ്റിയ മഴക്കാലം, വരള്‍ച്ച ഇവയെല്ലാം ഇന്ത്യയെ തുടര്‍ച്ചയായി ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പൊതുജനാരോഗ്യത്തെ പ്രതിസന്ധിയിലാക്കും. ഡെങ്കി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ രാജ്യത്ത് പതിവാകുന്ന റിപ്പോര്‍ട്ടുകളും നമുക്ക് മുന്നിലുണ്ട്. വര്‍ധിച്ചുവരുന്ന കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ നേരിടാന്‍ മാത്രം അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് 2.4 ട്രില്യണ്‍ ഡോളര്‍ (24 ലക്ഷം കോടി) വേണ്ടിവരുമെന്നാണ് അഡെല്‍ഫി റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നത്.
തീവ്രമായ ഉഷ്ണതരംഗങ്ങള്‍, ഉയരുന്ന സമുദ്രനിരപ്പ്, ക്രമം തെറ്റുന്ന മണ്‍സൂണ്‍ എന്നിവയുള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ ഭീഷണികളെയാണ് ഇന്ത്യ നേരിടുന്നത് എന്ന് 2024 ലെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടും അടിവരയിടുന്നു. രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തില്‍ മനുഷ്യന്റെ ജീവിതത്തെയും ആവാസ വ്യവസ്ഥയ്ക്കും ഈ സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്തെ ഉഷ്ണ തരംഗ ദിവസങ്ങളുടെ എണ്ണം പ്രതിവര്‍ഷം മൂന്ന് എന്ന നിലയില്‍ വര്‍ധിച്ചു. ആളുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന നിലയിലേക്ക് ഇത് വളര്‍ന്നു. മരണങ്ങളുടെ എണ്ണം എന്ന തരത്തില്‍ വര്‍ധിച്ചു. മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള മഴക്കെടുതികളും പതിവായിക്കഴിഞ്ഞു.
2024 ലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഈ ഉയര്‍ച്ച വ്യക്തമാകും. 2024 ജൂലൈ 30 ന് വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പ്പൊട്ടലില്‍ മാത്രം 350 ഓളം പേര്‍ മരിച്ചു. ഇതേ വര്‍ഷം 1300 പേരാണ് രാജ്യത്ത് ഇടിമിന്നലേറ്റ് മരിച്ചത്. 2024 ജൂലൈ 19 മാത്രം ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലായി 72 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനം പൊതു ജനാരോഗ്യത്തെയും ജല- ഭക്ഷ്യ സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന നിലയില്‍ വളരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേഗത വേണമെന്ന് Strengthening India’s climate-health resilience: a public health imperative-എന്ന പഠനവും അടിവരയിടുന്നു.
കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്രറ്റിട്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കാലാവസ്ഥ അനുബന്ധമായ ആരോഗ്യ ക്രമീകരണം: ഇന്ത്യയിലെ തിരിച്ചടികള്‍ എന്ന നയ രേഖയില്‍ കേരളം ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
ഈര്‍പ്പം നിറഞ്ഞ ട്രോപ്പിക്കല്‍ കാലാവസ്ഥയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊതുവിലുള്ള സ്വഭാവം. ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. കനത്ത മഴയും ചൂടുള്ള വേനലും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പശ്ചിമ ഘട്ടത്തിന് വലിയ പങ്കുണ്ട്. മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് കേരളത്തിലെ കടുത്ത വേനല്‍ക്കാലം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്തില്‍ സംസ്ഥാനത്ത് ശരാശരി 3000 മില്ലി ലിറ്റര്‍ മഴയാണ് പെയ്തിറങ്ങുക. ഇതിന്റെ 80% തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലും, 12% മണ്‍സൂണ്‍ കഴിഞ്ഞുള്ള സമയത്തും, 7% വേനല്‍ക്കാലത്തും, 1% ശൈത്യകാലത്തും ലഭിക്കുന്നു.
കാലാവസ്ഥാ ഭീഷണികള്‍
സമുദ്ര നിരപ്പ് ഉയരുന്ന സാഹചര്യമാണ് കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യ നേരിടുന്ന പ്രധാന കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ ഒന്ന്. ഇത് മൂലം ശുദ്ധ ജലത്തില്‍ ലവണാംശം കലരുകയും കുടിവെള്ള പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം സമുദ്രോപരിതലത്തിലെ ചൂട് വര്‍ധിപ്പിക്കുകയും പി എച്ച് മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. തീരദേശ ആവാസ വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുന്നു. മത്സ്യ ബന്ധനം, പവിഴ പുറ്റുകള്‍ എന്നിവയെ ഇത് നേരിട്ട് ബാധിക്കുന്നു. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗത്തെയും ഈ സാഹചര്യം സ്വാധീനിക്കുന്നു. ജല നിരപ്പിലെ ഉയര്‍ച്ചയും മറ്റ് മാറ്റങ്ങളും ന്യൂന മര്‍ദങ്ങള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവയ്ക്കുന്നു. ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ മൂലം ഉണ്ടാകുന്ന കനത്ത മഴ തീര പ്രദേശങ്ങളില്‍ നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നതിലേക്കും പ്രദേശത്തെ ജനജീവിതം ദുഃസ്സഹമാക്കുകയും ചെയ്യുന്നു.
നിലവിലെ സാഹചര്യത്തില്‍ വരുന്ന നൂറ് വര്‍ഷത്തിനുള്ളില്‍ കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ കൊച്ചിയുമായി ചേര്‍ന്നു കിടക്കുന്ന തീര മേഖലയുടെ 169 ചതുരശ്ര കിലോ മീറ്റര്‍ വെള്ളത്തിനടിയിലാകും.
താപനിലയും മഴയും
2030 ആകുമ്പോഴേക്കും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ താപനില 1.7 മുതല്‍ 1.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം കിഴക്കന്‍ തീരത്തെ താപനില 1.6 മുതല്‍ 2.1 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. തെക്കേ ഇന്ത്യയുടെ തീരദേശ, ഉള്‍പ്രദേശങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ മഴക്കാലത്ത് ചൂട് കൂടുന്ന പ്രവണത നിലവില്‍ തന്നെ പ്രകടമാണ്.
കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പൊതുവായ ആരോഗ്യ അപകടസാധ്യതകള്‍
മഴയിലെ വര്‍ധന, കടല്‍ കയറ്റം, വെള്ളപ്പൊക്കം, അന്തരീക്ഷ താപനില എന്നിവ ഉയരുന്നതിലേക്കും രോഗാണുവാഹക-ജലജന്യ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കും. മലേറിയ, ഫൈലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ പ്രധാന രോഗാണുവാഹക-ജലജന്യ രോഗങ്ങളുടെയും പ്രാണി ജന്യ രോഗങ്ങള്‍, കോളറ തുടങ്ങിയവയും കാലാവസ്ഥാ മാറ്റത്തിനൊപ്പം വ്യാപകമാകുന്നുണ്ട്. മലിനമായ ജലം കുടിവെള്ള സ്രോതസുകളുമായി കലരുന്നത് വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ് രോഗങ്ങളുടെ വ്യാപനത്തിനും വഴിയൊരുക്കുന്നു.
മണലീച്ചകള്‍ പോലുള്ള പരാന്ന ജീവികളിലൂടെ പകരുന്ന രോഗങ്ങള്‍ (മലേറിയ, കരിമ്പനി, ഡെങ്കി) പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനും താപനില വര്‍ധന കാരണമാകുന്നു. ചൂട് ഉയരുന്ന സാഹചര്യം കൊതുകളുടെ പ്രചനനത്തെയും വര്‍ധിപ്പിക്കുന്നു.
തീരദേശങ്ങള്‍ പോലുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നു എന്നതാണ് മറ്റൊരു സാഹചര്യം. ജനങ്ങളില്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് ജീവിത ദുരിതം വര്‍ധിപ്പിക്കുന്നു.
വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ കൃഷിയെയും ഉപജീവന മാര്‍ഗങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഇത് ഭക്ഷ്യ ലഭ്യത കുറയ്ക്കുകയും ഫലമായി പോഷകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും രൂപം കൊള്ളുന്നു.
ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് അസസ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം കേരളം സമീപ കാലത്തായി നേരിടുന്ന പ്രധാന പ്രശ്‌നം പുതിയ രോഗങ്ങളുടെ സാന്നിധ്യമാണ്. 1990 കളുടെ അവസാനത്തോടെയാണ് ഈ സാഹചര്യം ആരംഭിക്കുന്നത്. നിപ വൈറസ്, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി അമീബിക് മസ്തിഷ്‌ക ജ്വരം വരെ സംസ്ഥാനത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തരം രോഗാവസ്ഥകള്‍ ക്രമാനുഗതമായി വര്‍ധിച്ചുവരികയും, ബാധിക്കപ്പെടുന്ന പ്രദേശങ്ങളുടെ പരിധി കൂടുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ലോകോത്തര നിലവാരത്തില്‍ എത്തിനില്‍ക്കുമ്പോഴും കേരളത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുന്ന നിലയുണ്ട്. ചില ഗുരുതര പ്രശ്‌നങ്ങള്‍ ഉയരുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവണതയാണ് സംസ്ഥാനത്തുള്ളതെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു.


Recent Comments