സതീശനിസം അവസാനിച്ചു; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്‍ക്കും; പിവി അന്‍വര്‍

സതീശനിസം അവസാനിച്ചു; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്‍ക്കും; പിവി അന്‍വര്‍

കണ്ണൂര്‍: എന്തു ത്യാഗം സഹിച്ചും യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്ന മുന്‍ എംഎല്‍എയും ടിഎംസി നേതാവുമായ പിവി അന്‍വര്‍. കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘പിന്തുണയ്ക്കാന്‍ ഒരു കണ്ടീഷനും തൃണമൂല്‍ കോണ്‍ഗ്രസിനില്ല. പിണറായിസത്തെ തടയാന്‍ എന്തു ചെയ്യും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ നിലപാടല്ല. സതീശനത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്. പി.എം ശ്രീ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് പിണറായി വിജയന്‍ കുടുംബത്തെ കേസുകളില്‍ നിന്ന് രക്ഷിക്കാനെന്നും പി. വി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധത്തിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) എന്താണ് കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിക്കുന്നത്. കുഴപ്പമുണ്ടെന്ന് പറഞ്ഞത് ഇവര്‍ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘മുമ്പ് ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോള്‍ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റു. പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിതെന്നും’, പി വി അന്‍വര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി അദ്ദേഹത്തിന്റെ വസതിയില്‍ പോയതെന്നും അന്‍വര്‍ ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അന്‍വര്‍ പറഞ്ഞു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി എഫിന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക. പിഎംശ്രീയില്‍ സിപിഐഎന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം27 ന് അറിയാം. അതിനു ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അന്‍വര്‍ പറഞ്ഞു.

പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി പോളിടെക്നിക്, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദതല കോഴ്സുകൾ, ബിരുദാനന്തര ബിരുദം, അതിനുമുകളിലുള്ള കോഴ്സുകൾ തുടങ്ങിയ പൊതുപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷൻ നേടി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

പൊതു പരീക്ഷകളിൽ ഗ്രേഡ് ആണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്ക് ആണെങ്കിൽ 60 ശതമാനമോ അതിന് മുകളിലോ നേടിയവർക്ക് അപേക്ഷിക്കാം. ഇ-ഗ്രാൻ്റ്സ് 3.0 എന്ന വെബ്സൈറ്റിലൂടെ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് സഹിതം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കോഴ്സ് പൂർത്തിയാക്കിയ അപേക്ഷകർ കൺസോളിഡേറ്റ് മാർക്ക് ലിസ്റ്റ് കൂടാതെ പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയും ബന്ധപ്പെട്ട ബ്ലോക്ക് മുൻസിപ്പാലിറ്റി/ കോപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിർബന്ധമായും ഹാജരാക്കണം.

ഡിസംബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ : 0487 2360381.

ചായക്കടയിലിരുന്ന ആളിന്റെ കൈയില്‍ നിന്ന് 75 ലക്ഷം കവര്‍ന്നു; കാറിലെത്തിയ സംഘത്തിനായി അന്വേഷണം

ചായക്കടയിലിരുന്ന ആളിന്റെ കൈയില്‍ നിന്ന് 75 ലക്ഷം കവര്‍ന്നു; കാറിലെത്തിയ സംഘത്തിനായി അന്വേഷണം

തൃശ്ശൂര്‍: ചായക്കടയിലിരിക്കുകയായിരുന്ന ആളിന്റെ കൈയിലുള്ള 75ലക്ഷം രൂപ കാറിലെത്തിയ സംഘം കവര്‍ന്നു. മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസ്സിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

മദ്യലഹരിയിൽ പൊലീസുകാരന്റെ ഡ്രൈവിങ്; കാറിലും 2 ബൈക്കിലും ഇടിച്ചു; കാൽനട യാത്രക്കാരനും പരിക്ക്

മദ്യലഹരിയിൽ പൊലീസുകാരന്റെ ഡ്രൈവിങ്; കാറിലും 2 ബൈക്കിലും ഇടിച്ചു; കാൽനട യാത്രക്കാരനും പരിക്ക്

തൊടുപുഴ: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിച്ച് അപകടമുണ്ടാക്കിയത്.

സംഭവത്തിൽ കാൽനട യാത്രക്കാരൻ കാഞ്ചിയാർ സ്വദേശി സണ്ണിക്കും പരിക്കേറ്റു. സണ്ണിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല.

നാട്ടുകാരന് പരിക്കേറ്റത് നേരിയ സംഘർഷത്തിന് ഇടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു. കട്ടപ്പന പൊലീസ് എത്തി ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണം ആയിരുന്നില്ല ഉദ്ദേശമെന്നും പൊലീസ് പറയുന്നു.