പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തിയ അധ്യാപിക മരണപ്പെട്ടു

പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തിയ അധ്യാപിക മരണപ്പെട്ടു

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഛർദ്ദിയെ തുടർന്ന് ചികിത്സക്ക് എത്തിയ 38 വയസുള്ള അദ്ധ്യാപിക മരിച്ചു. ചികിൽസാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ. ആശുപത്രിയിൽ സംഘർഷം. പുനലൂർ ടോക്കച്ച് സ്കൂൾ അധ്യാപിക കോട്ടവട്ടം നിരപ്പിൽ പുത്തൻവീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതി (38) യാണ് മരിച്ചത്‌.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അശ്വതിയെ ശർദ്ദിയും തലകറക്കവുമായി പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
മണിക്കൂറുകൾക്കു ശേഷം ആരോഗ്യനില ഗുരുതരമായി. തുടർന്ന് ആശുപത്രിയിലെ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് ആറരയോട് കൂടി യുവതി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഐസിയുവിനു മുന്നിൽ യുവതിയുടെ ബന്ധുക്കളും മറ്റും ബഹളം വയ്ക്കുകയും പുനലൂർ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. അതേസമയം ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ നൽകി എന്നും, രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസ് സർജ്ജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു.

വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണം: കെ.ആർ.ഡി.എസ്.എ

വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണം: കെ.ആർ.ഡി.എസ്.എ

വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണമെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് താഴെത്തട്ടിലുള്ള ഓഫീസുകൾക്ക് കൂടുതൽ അധികാരം കൈമാറുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) നെടുമങ്ങാട് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജോലിഭാരത്തിന് അനുസൃതമായും ജനസംഖ്യാനുപാതികമായും താലൂക്കുകളെയും വില്ലേജുകളെയും വിഭജിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ്-സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

2026 ജനുവരി 7,8,9 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച താലൂക്ക് സമ്മേളനം വി.ആർ ബീനാമോൾ നഗറിൽ (കെഎസ്എച്ച്ബി ആഡിറ്റോറിയം) കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിനോദ് വി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷിബു ജെ.കെ അധ്യക്ഷത വഹിച്ചു.

കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അർ.എസ് സജീവ്, ജി.അനിൽകുമാർ, ജില്ലാ സെക്രട്ടറി എസ്.ജയരാജ്‌, ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ജെ.രമേശ്ബാബു, കെആർഡിഎസ്എ ജില്ലാ കമ്മിറ്റി അംഗങ്ങളായ അനുമോദ് കൃഷ്ണൻ, ആർ.വി രാജ്മോഹൻ, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ആര്യ എസ്.ആർ, ആകാശ് എം.എസ്, ദേവി ജെ.എസ്, സുഭാഷ് എ.പി എന്നിവർ സംസാരിച്ചു.

കെ.ആർ.ഡി.എസ്.എ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ദേവി ജെ.എസ് (പ്രസിഡന്റ്‌), ബിഞ്ജുജാൻ (സെക്രട്ടറി), സുഭാഷ് എ.പി (വൈസ് പ്രസിഡന്റ്), സ്മൃതി വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി), ആകാശ് പി.എസ് (ട്രഷറർ) എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി സെലീന.പി (പ്രസിഡന്റ്‌), പ്രിയ കെ.ജെ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ളയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും തമ്മില്‍ വലിയ ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുള്ളത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്‌ഐടി അറിയിച്ചതായും സൂചനയുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് കോടതിയിലെത്തിയാണ് മുദ്ര വെച്ച കവറില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കുന്നത്. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരെ അടക്കം എല്ലാവരെയും കോടതിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് എസ് പി ശശിധരനുമായി ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അടക്കം എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു.

അന്വേഷണം ആരംഭിച്ച് കഴിഞ്ഞ പത്തു ദിവസത്തിനകത്തെ അന്വേഷണ പുരോഗതിയാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. അന്വേഷണം പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. 14 മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയാണ് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചത്. നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്നും, ഏതു സമയത്ത് വിളിച്ചാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. 2019ല്‍ സ്വര്‍ണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണെന്ന് കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.

കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങിവരവേ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങിവരവേ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വർക്കല: കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങിവരവേ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ അക്കരവിള പടിഞ്ഞാറ്റേവിള ഹക്കിം(45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ താഴെവെട്ടൂർ ഭാഗത്തായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ഹക്കിമും ഒപ്പമുണ്ടായിരുന്ന കഫാർ, സലാഹുദീൻ, വഹാബ് എന്നിവരും കടലിൽ തെറിച്ചുവീണു. മറ്റു മൂന്നുപേർ നീന്തി കരയിലെത്തി. മുങ്ങിത്താഴ്ന്ന ഹക്കിമിനെ രക്ഷിക്കാനായില്ല. ഭാര്യ: സഹീറ. മക്കൾ: ഷബാന, അജ്മൽ, നൈഷാന.

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 18ന് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലില്‍ പീഡിപ്പിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതി ബെഞ്ചമിന്‍ പീഡനത്തിനുശേഷം മണിക്കൂറുകളോളം സ്ഥലത്ത് തുടരുകയും, രാവിലെ 10 മണിയോടെയുള്ള ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തതായി വ്യക്തമാവുന്നു.
പ്രതി പൊലീസിന് മൊഴി നല്‍കിയതനുസരിച്ച്, പീഡനത്തിന് ശേഷം ലോറിയില്‍ കിടന്നുറങ്ങിയ ശേഷം തിരികെ പോയതാണ്. പ്രതി പീഡനത്തിനിടെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, സംഭവ സമയത്ത് മദ്യപിച്ചിരുന്നുവെന്നും സമ്മതിച്ചു.

മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്, അവിടെ പ്രതിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു.അമ്പതോളം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം, ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കയറുന്നതിനു മുമ്പ് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തിയിരുന്നു. ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ച്, മറ്റൊരു വീട്ടില്‍ നിന്ന് തൊപ്പിയും ഹെഡ് ഫോണ്‍മെടുത്തും ഹോസ്റ്റലില്‍ കയറുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ഇയാള്‍ കുറ്റിക്കാട്ടില്‍ കയറി ഇരിക്കുന്ന നിലയിലായിരുന്നു.

തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും, ഡാന്‍സാഫ് സംഘം സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്‌. ഒക്ടോബര്‍ 18ന് യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി മുറിയില്‍ കയറി ലൈംഗിക പീഡനം നടത്താന്‍ ശ്രമിച്ചു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.