‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ എംഎല്‍എ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ പൊളിഞ്ഞത്. എബിവിപി പ്രവര്‍ത്തനകാലം മുതല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് താന്‍. പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന പോലുള്ള പദ്ധതിയിലൂടെ ദരിദ്രര്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍, ഊര്‍ജമേഖലയില്‍ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികള്‍ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസ രംഗത്തെ അടിമുടിമാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്റെ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തില്‍ സജീവമായി ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധര്‍മേന്ദ്ര പ്രധാനുമാണ്. രാജ്യവിരുദ്ധശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പദവിയില്‍ നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് അഭിവാദ്യങ്ങളെന്നും വി മുരളീധരന്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതേ മേഖലയില്‍ തന്നെ തുടരുന്നു.

ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 29 വരെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ആറു ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പശ്ചിമ ബംഗാള്‍ തീരം, ഒഡിഷ തീരം, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, വടക്കന്‍ – തെക്കന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ-ശുചിത്വ മേഖലയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സേവനം അനിവാര്യമാണെന്നും, മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് തലങ്ങളിൽ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, എൻഫോസ്‌മെന്റ് പരിശോധനകൾ ശക്തിപ്പെടുത്തുക, പ്ലാസ്റ്റിക്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ പാലിക്കുന്നതിനെ കുറിച്ചും, ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ചുമതലയെ കുറിച്ചും, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരുടെ സേവന-തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.സമ്മേളനത്തിന്റെ ഉദ്ദേശം സ്വാഗതം പ്രസംഗത്തിൽ സംഘടന വൈസ് പ്രസിഡന്റ്‌ റിനിൽ പറയുകയുണ്ടായി
സെക്രട്ടറി പ്രിയ, ട്രഷർർ ജിഷ, ഉണ്ണിക്കണ്ണൻ, സുജിത് ലാൽ, ഡിജിൽ, ചിത്ര, സുനിൽ, ഷമീർ, അഭിലാഷ്, സൂര്യ വിദ്യ, ബഷീർ, മനോജ്‌ എന്നിവർ ആശംസ അർപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത് സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും ക്ഷേമപരമായ പദ്ധതികൾക്കും പിന്തുണ പ്രഖ്യാപിച്ചു.

‘പാറ്റകള്‍’ ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

‘പാറ്റകള്‍’ ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.

വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയായപ്പോഴാണ് സ്ഥാനം ഒഴിയേണ്ടിവന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി പ്രവർത്തിക്കുകയാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാഷ്ട്രത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും ഞാൻ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതു നമ്മടെ പ്രതിബദ്ധതയാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാന്‍ പറഞ്ഞു.

മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ സിബിടി മോഡില്‍ നടത്താനും തീരുമാനിക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തിരുന്നു. പരീക്ഷാ മാഫിയ കാരണം ഒരുവിദ്യാര്‍ഥിയുടെയും ഭാവി തകരരുതെന്നും അനീതി നടക്കരുതെന്നുമായിരുന്നു മന്ത്രിയെന്ന നിലയില്‍ തന്റെ നിശ്ചയം. നീറ്റ് പരീക്ഷ ഫലങ്ങള്‍ നല്ലരീതിയില്‍ തന്നെ വരികയും ചെയ്തു. എന്നാല്‍ ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്ന ചിലര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചതായി ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്തില്‍ പറഞ്ഞു

ഞാന്‍ ജനാധിപത്യത്തിന്റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ്. ഒപ്പം യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും ബഹുമാനിക്കുന്നു. അവര്‍ ഭാരതത്തിന്റെ ഭാവി മാത്രമമല്ല ഭാവിയുടെ ശില്‍പികള്‍ കൂടിയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ സംഭവങ്ങളില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. ഇത് എന്റെ വ്യക്തിപരമായ വിഷയമല്ല. യുവശക്തി തന്നെയാണ് രാജ്യത്തിന്റെ യഥാര്‍ഥ കരുത്ത്. അവരെ തെറ്റിദ്ധാരണയുടെ ചക്രവ്യൂഹത്തില്‍ പെടാന്‍ അനുവദിക്കില്ലെന്നതാണ് തന്റെ നിശ്ചയം.

ജന്തര്‍മന്തറിലും രാജ്യത്തും നിലനില്‍ക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികള്‍ മുതലെടുക്കാതിരിക്കാനും രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കാനും ഒരുവിദ്യാര്‍ഥിയുടെ ഭാവി പോലും നിയമപരമായ സങ്കീര്‍ണതകളില്‍ കുടുങ്ങാതിരിക്കാനും അവരുടെ സമയം പഠനത്തിനും കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഞാന്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയതായും പ്രധാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. രാജ്യസേവനത്തിനാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന’- പ്രധാന്‍ പറഞ്ഞു.

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസി’ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തുന്നത്. നടി മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് വെങ്കി അറ്റ്ലൂരി. “വിശ്വനാഥ് ആൻഡ് സൺസ്’ കണ്ടു കഴിഞ്ഞു തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആ സിനിമ ധാർമികമായി തെറ്റല്ലെന്ന് നിങ്ങൾക്ക് തോന്നും, ഒപ്പം നിങ്ങൾക്ക് വളരെ സംതൃപ്തിയും തോന്നും. പ്രൊജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു.

നായികയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് സൂര്യ സാറും എന്നോട് പറഞ്ഞിരുന്നു. എന്നാൽ മമിതയെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തു എന്നതിന്റെ കാരണം എനിക്കും സൂര്യ സാറിനും മാത്രമേ അറിയൂ. എന്നാൽ ടീസർ പുറത്തുവന്നതിന് ശേഷം എല്ലാവരും കൺവിൻസ്‌ ആയി”.- വെങ്കി പറഞ്ഞു.‌

അതോടൊപ്പം കഥ പറഞ്ഞപ്പോൾ തന്നെ സൂര്യ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതായും സംവിധായകൻ ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 40 കാരനായ ഒരു അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറും 20 കാരിയായ യുവതിയും തമ്മിലുള്ള പ്രണയവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.