രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.

മക്കള്‍: കെ ആര്‍ രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ ആര്‍ വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ ആര്‍ പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്).

മരുമക്കള്‍: അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍, കോ- ഓപ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ്), പരേതനായ സി കെ രാധാകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു കേന്ദ്ര), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍, ആകാശവാണി).

കൊച്ചുമക്കള്‍: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കല്‍ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍കം ടാക്‌സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആര്‍ കൃഷ്ണന്‍ (പിആര്‍എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി നായര്‍ (സയന്റിസ്റ്റ് ബിഎആര്‍സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകന്‍). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടില്‍.

പേരാമ്പ്ര സംഘര്‍ഷം: ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

പേരാമ്പ്ര സംഘര്‍ഷം: ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിയായും മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 23 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയ കൂട്ടത്തിലാണ് ഇവരും ഉള്‍പ്പെട്ടത്. അച്ചടക്ക നടപടിയല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇരു ഡിവൈഎസ്പിമാര്‍ക്കുമെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തു വന്നിരുന്നു.

രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ

രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധനാഴ്‌ചയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്.

ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തു നിന്ന്‌ ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌ 10.20ന്‌ നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ ദ്രൗപദി മുർമു രാജ്‌ഭവനിൽ മടങ്ങിയെത്തും. ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ നടക്കും.

സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്‌ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്‌ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന്‌ സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ്‌ കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസ്‌ മേധാവി ആനന്ദിന്റെ ഇന്നു വീണ്ടും സുരക്ഷ വിലയിരുത്തും.

വ്യാഴാഴ്ച രാവിലെ 10ന്‌ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന്‌ ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ പാലാ സെന്റ്‌ തോമസ്‌ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച പകൽ 12.10ന്‌ എറണാകുളം സെന്റ് തെരേസാസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

ദീപങ്ങളുടെ ഉത്സവം ഇന്ന്; അറിയാം ദീപാവലിയുടെ ഐതീഹ്യവും വിശ്വാസവും

ദീപങ്ങളുടെ ഉത്സവം ഇന്ന്; അറിയാം ദീപാവലിയുടെ ഐതീഹ്യവും വിശ്വാസവും

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആണ് ഇന്ന്. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂര്‍ത്തത്തെ ‘നരകചതുര്‍ദ്ദശി’ എന്നും പറയുന്നു. സാമൂഹികമായ അജ്ഞതയുടെ അന്ധത അകറ്റുവാന്‍ ഈ പ്രകാശധോരണിക്കു കഴിയുമെന്നാണ് വിശ്വാസം.

ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍ അസുരരാജാവായ രാവണനെ പരാജയപ്പെടുത്തി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും ഒപ്പം അയോധ്യയിലേക്ക് മടങ്ങിയ ദിവസമാണ് ദീപാവലി എന്നാണ് ഒരു വിശ്വാസം.

സമൃദ്ധിയുടെ ദേവതയായ ലക്ഷ്മിയുമായും ജ്ഞാനത്തിന്റെ ദേവനും തടസ്സങ്ങള്‍ നീക്കുന്നവനുമായ ഗണേശനുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് പ്രാദേശിക പാരമ്പര്യങ്ങള്‍ ഈ അവധിക്കാലത്തെ വിഷ്ണു, കൃഷ്ണന്‍ ,ദുര്‍ഗ്ഗ,ശിവന്‍,കാളി,ഹനുമാന്‍,കുബേരന്‍,യമന്‍,യാമി,ധന്വന്തരി,അല്ലെങ്കില്‍ വിശ്വകര്‍മന്‍ എന്നിവരുമായി ബന്ധിപ്പിക്കുന്നു .

പ്രധാനമായും ഒരു ഹിന്ദു ഉത്സവമായതിനാല്‍, ദീപാവലിയുടെ വ്യതിയാനങ്ങള്‍ മറ്റ് മതസ്ഥരും ആഘോഷിക്കുന്നു. ജൈ നമതക്കാര്‍ സ്വന്തം ദീപാവലി ആചരിക്കുന്നു. ഇത് മഹാവീരന്റെ അന്തിമ മോചനത്തെ അടയാളപ്പെടുത്തുന്നു. മുഗള്‍ തട വറയില്‍ നിന്ന് ഗുരു ഹര്‍ഗോബിന്ദിന്റെ മോചനത്തെ അടയാളപ്പെടുത്തുന്നതിനായി സിഖുകാര്‍ ബന്ദി ചോര്‍ ദിവസ് ആയി ആഘോഷിക്കുന്നു. മറ്റ് ബുദ്ധമതക്കാരില്‍ നിന്ന് വ്യത്യസ്തമായി, ന്യൂവാര്‍ ബുദ്ധമതക്കാര്‍ ലക്ഷ്മിയെ ആരാധിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കുന്നു. അതേസമയം കിഴക്കന്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ പൊതുവെ കാളി ദേവിയെ ആരാധിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കുന്നു .

ഉത്സവ വേളയില്‍, ആഘോഷിക്കുന്നവര്‍ അവരുടെ വീടുകള്‍, ക്ഷേത്രങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവ ദീപങ്ങള്‍ (എണ്ണ വിളക്കുകള്‍),മെഴുകുതിരികള്‍, വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു.പ്രത്യേകിച്ച് ഹിന്ദുക്കള്‍. ഉത്സവത്തിന്റെ എല്ലാ ദിവസവും പുലര്‍ച്ചെ ഒരു ആചാരപരമായ എണ്ണ കുളി നടത്തുന്നു.

ദീപാവലിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചും രംഗോലി ഡിസൈനുകള്‍ കൊണ്ട് നിലം അലങ്കരിച്ചും മറ്റുമാണ് ആഘോഷിക്കുന്നത്. കുടുംബങ്ങള്‍ വിരുന്നുകളില്‍ പങ്കെടുക്കുകയും മിഠായി പങ്കിടുകയും ചെയ്യുന്നതിനാല്‍ ഭക്ഷണം ഒരു പ്രധാന കാര്യമാണ്. കുടുംബങ്ങള്‍ക്ക് മാത്രമല്ല, സമൂഹങ്ങള്‍ക്കും അസോസിയേഷനുകള്‍ക്കും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലുള്ളവര്‍ക്കും ഈ ദിവസം വിശേഷമാണ്. പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, ഒത്തുചേരലുകള്‍ എന്നിവ സംഘടിപ്പിക്കുന്ന ഒരു വാര്‍ഷിക തിരിച്ചുവരവിന്റെയും ബന്ധത്തിന്റെയും കാലഘട്ടമായാണ് ദീപാവലിയെ കാണുന്നത്. പല പട്ടണങ്ങളും പാര്‍ക്കുകളില്‍ പരേഡുകളോ സംഗീത-നൃത്ത പ്രകടനങ്ങളോ ഉള്ള കമ്മ്യൂണിറ്റി പരേഡുകളും മേളകളും സംഘടിപ്പിക്കുന്നു. ചില ഹിന്ദുക്കള്‍, ജൈനര്‍, സിഖുകാര്‍ എന്നിവര്‍ ഉത്സവകാലത്ത് സമീപത്തും അകലെയുമുള്ള കുടുംബങ്ങള്‍ക്ക് ദീപാവലി ആശംസാകാര്‍ഡുകള്‍ അയയ്ക്കാറുണ്ട്. മിഠായികളുടെയും മധുര പലഹാരങ്ങളുടെ പെട്ടികള്‍ വിതരണം ചെയ്യുകയും ചെയ്യും. ഉത്സവത്തിന്റെ മറ്റൊരു വശം പൂര്‍വ്വികരെ ഓര്‍മ്മിക്കുക എന്നതാണ്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അനവഞ്ചേരി സ്നേഹ റസിഡൻ്റ്സ് അസോസിയേഷനും, വെഞ്ഞാറമൂട് അൽഹിബ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. നിരവധി നാട്ടുകാർക്ക് സൗജന്യ മരുന്നും സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. എസ് ആർ എ സെക്രട്ടറി പ്രസാദ് ബി. ആർ, പ്രസിഡൻറ് പ്രസന്ന ബാബു. കെ, കൺവീനർ എം.താഹ, ട്രഷറർ സുഭാഷ് ബാബു, എക്സിക്യൂട്ടീവ് അംഗം പ്രകാശ് എന്നിവർ നേതൃത്വം നൽകി.