ഓണം ബംപറടിച്ചത് നെട്ടൂരില്‍ തന്നെ?, കോടീശ്വരന്‍ അജ്ഞാതനായി തുടരും

ഓണം ബംപറടിച്ചത് നെട്ടൂരില്‍ തന്നെ?, കോടീശ്വരന്‍ അജ്ഞാതനായി തുടരും

കൊച്ചി: ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് എറണാകുളം നെട്ടൂര്‍ സ്വദേശി തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോട്ടറി വിറ്റ ഏജന്‍സി ഉടമയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറയുന്നു.

സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല, ഓണം ബംപര്‍ സ്‌പെഷ്യല്‍ ആയി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അദ്ദേഹം നെട്ടൂര്‍ സ്വദേശി തന്നെയാണ്. താന്‍ ടിക്കറ്റ് കണ്ടിട്ടില്ല, തന്റെ ഒരു സുഹൃത്തിനെയാണ് ടിക്കറ്റ് കാണിച്ചത് എന്നും ലതീഷ് പറയുന്നു.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലെതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബംപര്‍ നെട്ടൂരുകാര്‍ക്കു തന്നെ അടിക്കണമെന്നാണ് ആഗ്രഹം എന്ന് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മാസം മുന്‍പായിരുന്നു ലതീഷ് ലോട്ടറി കച്ചവടം ആരംഭിച്ചുത്. പിന്നീടുള്ള ദിവസങ്ങളില്‍ ടിക്കറ്റ് തീരാതെയിരിക്കുമ്പോള്‍ തന്നെ സഹായിക്കാനായി ടിക്കറ്റ് എടുക്കുന്നവരാണ് നെട്ടൂരുകാര്‍. സമ്മാനം തന്റെ മാത്രമല്ല, ടിക്കറ്റ് എടുക്കുന്നവരുടെ കൂടി ഭാഗ്യമാണെന്നും ലതീഷ് പറഞ്ഞിരുന്നു.

എൽ എൽ എം കോഴ്‌സ്; താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എൽ എൽ എം കോഴ്‌സ്; താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സ് പ്രവേശനത്തിനുളള പുതുക്കിയ താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലിസ്റ്റ് പരിശോധിക്കാം.

തിരുത്തിയ അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.

പയ്യാമ്പലം തീരത്ത് കൂട്ടത്തോടെ മത്തി; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം

പയ്യാമ്പലം തീരത്ത് കൂട്ടത്തോടെ മത്തി; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം

കണ്ണൂര്‍: പയ്യാമ്പലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി.

പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതോടെ മത്തി ചാകര കൊയ്യാന്‍ ബോട്ടുകളും പുറംകടലില്‍ എത്തി. ഇതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു. പിന്നീട് എത്തിയവര്‍ക്ക് വളരെ കുറിച്ചു മാത്രമേ മത്തി കിട്ടിയിരുന്നുള്ളു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളെത്തിയെങ്കിലും പലര്‍ക്കും വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. കടലില്‍ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാര്‍ഡുമാര്‍ നിയന്ത്രിച്ചു. കൈനിറയെ മത്തിയുമായാണ് ആദ്യമെത്തിയവരില്‍ ചിലര്‍ മടങ്ങിയത്. കുഞ്ഞി മത്തിക്ക് ഒരു കിലോയ്ക്ക് 60 രൂപയാണ് വില.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം രാജശേഖരന്‍

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം രാജശേഖരന്‍

തൃശൂര്‍: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ും ബോര്‍ഡ് അംഗങ്ങളും രാജിവയ്ക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

വിദഗ്ദ്ധമായ അന്വേഷണമാണ് ആവശ്യമെന്നും അത് സിബിഐയ്ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

രണ്ടു തെറ്റുകളാണ് ദേവസ്വം പ്രസിഡന്റിനു പറ്റിയത്. ക്ഷേത്രം ഉരുപ്പടികള്‍ പുറത്തേക്കു കൊണ്ടുപോകരുത് എന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചു. മറ്റൊന്ന് ഹൈക്കോടതി ഇക്കാര്യം അറിയിച്ചില്ല. ഇത് രണ്ടും നിയമലംഘനമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് രാജിവയ്ക്കുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തില്‍ അഞ്ച് ദേശീയ പാതകള്‍ കൂടി, കേന്ദ്രത്തിന് നന്ദി അറിയിച്ച് മന്ത്രി റിയാസ്

കേരളത്തില്‍ അഞ്ച് ദേശീയ പാതകള്‍ കൂടി, കേന്ദ്രത്തിന് നന്ദി അറിയിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നു. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. വികസന പദ്ധതിയുടെ പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ഘട്ടത്തിലാണ് കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ചത്. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാ സഹായവും നല്‍കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി കുറിപ്പില്‍ അറിയിച്ചു.