‘രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്’; മരിക്കുന്നതിന്റെ തലേന്ന് രഹ്നയ്ക്കായി പാടി നവാസ്

‘രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്’; മരിക്കുന്നതിന്റെ തലേന്ന് രഹ്നയ്ക്കായി പാടി നവാസ്

നടനും മിമിക്ര കലാകാരനും ഗായകനും അവതാരകനുമൊക്കെയായി മലയാളി അടുത്തറിഞ്ഞ താരമാണ് കലാഭവന്‍ നവാസ്. തമാശ പറഞ്ഞ് ചിരിപ്പിക്കാനും പാട്ടുപാടി ഉള്ളു തൊടാനും നവാസിന് ഒരുപോലെ സാധിച്ചിരുന്നു. നിനച്ചിരിക്കാതെ മരണം നവാസിനെ കവര്‍ന്നെടുത്ത് പോയതിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോഴും മുക്തരായിട്ടില്ല.

നവാസ് മരിക്കുന്നതിന്റെ തലേദിവസം ഭാര്യ രഹ്നയ്ക്കായി പാടി പാട്ടിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകന്‍ റിഹാന്‍ നവാസ്. മരിക്കുന്നതിന്റെ തലേദിവസം നവാസും കുടുംബവും പങ്കെടുത്തൊരു കല്യാണത്തില്‍ നിന്നുള്ളതാണ് വിഡിയോ. സോഷ്യല്‍ മീഡിയയുടെ നെഞ്ചിലൊരു നീറ്റലായി മാറിയിരിക്കുകയാണ് നവാസിന്റെ വിഡിയോ.

ജുലൈ 31 ന് എടുത്ത വിഡിയോ ആണിത്. ലൊക്കേഷനില്‍ നിന്നുമാണ് നവാസ് കല്യാണത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഉമ്മിച്ചിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വാപ്പിച്ചി കല്യാണത്തിന് എത്തിയതെന്നും റിഹാന്‍ പറയുന്നുണ്ട്. അതായിരുന്നു അവര്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയെന്നും റിഹാന്‍ പറയുന്നു. റിഹാന്റെ കുറിപ്പിലേക്ക്:

പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31 , വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റന്‍ഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനില്‍ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വര്‍ക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി.ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും.

‘ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി. വാപ്പിച്ചി വളരെ ഹെല്‍ത്തി ആയിരുന്നു. അവിടെ വെച്ചു അവര്‍ അവസാനമായി കണ്ടു. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. ‘വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു’.

പി മാധവൻ കുട്ടി (78) (എക്സ് ഇന്ത്യൻ നേവി) അന്തരിച്ചു

പി മാധവൻ കുട്ടി (78) (എക്സ് ഇന്ത്യൻ നേവി) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സാജു നിവാസിൽ (എം.ആർ.എ:17) പി മാധവൻ കുട്ടി (78) (എക്സ് ഇന്ത്യൻ നേവി) അന്തരിച്ചു.

ഭാര്യ: എസ് തുളസീഭായി.
മക്കൾ: എം.റ്റി സാജു (ജേണലിസ്റ്റ്), സജി കൃഷ്ണപ്രസാദ് (സിവിൽ എഞ്ചിനീയർ).

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

ഷാഫിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ഷാഫിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് പൊലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്.

ബി എന്‍ എസ് ബി.എന്‍.എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി വി സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ ആര്‍ ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ് സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ്‍മാഷാണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ എൻ സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

മുംബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി. വിജയദശമി ദിനം മുതല്‍ ആരംഭിക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ പഥസഞ്ചലന്‍ ( റൂട്ട്മാര്‍ച്ച് ) സംഘടിപ്പിച്ചു. തുടര്‍ന്ന് ഛത്രപതി ശിവജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍, മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി എംപി മേധ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയും രാജ്യത്തെ എല്ലാ ആര്‍എസ്എസ് പ്രാന്ത പ്രദേശങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ മുന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2018-ല്‍, മൂന്ന് വര്‍ഷത്തെ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആര്‍എസ്എസ് പരിപാടികളിലൊന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയിരുന്നു.

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,880 രൂപയായി. ഇന്നലെ രണ്ടു തവണയായി പവന് 1320 രൂപയാണ് വര്‍ധിച്ചത്.

ഇന്നലെ 86,760 എന്ന റെക്കോര്‍ഡ് ഭേദിച്ച് 87,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.