by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ തകർന്നടിഞ്ഞ രാജസ്ഥാന്‍ ബാറ്റിങ് നിരയെ കൈ പിടിച്ച് ഉയർത്തിയത് രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് ആയിരുന്നു. പുറത്താകാതെ 43 റൺസ് ആണ് താരം അടിച്ചെടുത്തത്.
മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയ്ക്ക് മുന്നിൽ വീറോടെ പൊരുതിയാണ് ജഡേജ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.ബൗളിങ്ങിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. 4 ഓവറിൽ 29 റൺസ് വിട്ടു കൊടുത്ത് നിക്കോളാസ് പുരാന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിലെ മികച്ച താരമായി ജഡേജയെ തെരഞ്ഞെടുക്കുകയും ചെയ്തു.
“മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പുരസ്‌കാരം ഞാൻ ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുകയാണ്. അതായത് എന്റെ ഭാര്യയ്ക്ക്. ഇന്നലെ തന്നെ അവൾ പറഞ്ഞിരുന്നു ഈ മത്സരത്തിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന്. അത് തന്നെ സംഭവിച്ചു” ജഡേജ പറഞ്ഞു.
” ലഖ്നൗവിലെ പിച്ച് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ലെന്നും പന്ത് നന്നായി സ്വിങ് ചെയ്യുന്നത് കാരണം വല്ലാതെ കഷ്ടപ്പെട്ടു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ ശ്രമം. ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ എന്തും സംഭവിക്കാം. ആ മാറ്റമാണ് മത്സരത്തിൽ ഉണ്ടായത്” അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അധികാരമേറ്റെടുത്തത്. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ.

by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ മൊഴി പുറത്ത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന 23കാരന്‍ രാഹുല്‍ മീണയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് 2.5 ലക്ഷം രൂപ കൊള്ളയടിക്കുകയും 22കാരിയുടെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ബയോമെട്രിക് ഹോം ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതിയുടെ മൊഴിയില്‍ പറയുന്നു.
ബുധനാഴ്ചയാണ് കേസില്‍ പ്രതി അറസ്റ്റിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 22കാരി പ്രതിയുടെ ആക്രമണത്തില്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ മേല്‍ക്കൂരയിലെ പഠനമുറിയില്‍ നിന്ന് താഴത്തെ നിലയിലേക്ക് പ്രതി വലിച്ചിഴച്ചതായി പൊലീസ് കണ്ടെത്തി. സുരക്ഷിതമായ ലോക്കര്‍ തുറക്കാന്‍ അവളുടെ വിരലടയാളം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെ ലോക്കര്‍ ബയോമെട്രിക് സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ലോക്കര്‍ ഇരുന്ന മുറിയിലെത്തിച്ച്, അവളുടെ രക്തം പുരണ്ട വിരലുകള്‍ ഉപയോഗിച്ച് അത് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും മീണ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ ബലമായി തുറന്ന പ്രതി പണവും ആഭരണങ്ങളും കവര്‍ന്ന് വീട്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ബാഗിലാക്കി.
ഇതിനുശേഷം പ്രതി മൃതദേഹം തറയില്‍ ഉപേക്ഷിച്ചു. തന്റെ പാന്റിലും ഷൂസിലും രക്തക്കറ കണ്ടതിനെത്തുടര്‍ന്ന്, ഇരയുടെ സഹോദരന്റെ വസ്ത്രങ്ങളും ചെരിപ്പും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും മൊഴിയില്‍ പറയുന്നു. പ്രതിക്ക് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാതാപിതാക്കള്‍ ജിമ്മില്‍ പോകുന്ന സമയവും വീടിന്റെ ഘടനയും പാസ്‌കോഡുകളും ഇയാള്‍ക്ക് അറിയാമായിരുന്നു. മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം അതിരാവിലെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന പെണ്‍കുട്ടി ആ സമയം വീട്ടില്‍ തനിച്ചായിരുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പെണ്‍കുട്ടി സിവില്‍ സര്‍വീസിന് തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രാവിലെ 6.28-ന് മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് മീണ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ എത്തിയത്. മുമ്പ് അവിടെ ജോലി ചെയ്തിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. പഠനമുറിയിലെത്തിയ മീണ അവളെ ശ്വാസം മുട്ടിച്ച് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള വിളക്കും മറ്റ് ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാവിലെ 7.22-ഓടെ വസ്ത്രം മാറി കറുത്ത ബാഗുമായി പ്രതി പുറത്തുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിയോടെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയും ചിതറിക്കിടക്കുന്ന സാധനങ്ങളും കണ്ടത്. ഡല്‍ഹിയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏപ്രില്‍ 21ന് രാജസ്ഥാനിലെ ആല്‍വാറില്‍ വെച്ച് അയല്‍വാസിയായ ഒരു വിവാഹിതയെയും ഇയാള്‍ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു. ആല്‍വാര്‍ സ്വദേശിയായ മീണ എട്ടുമാസത്തോളം ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആറാഴ്ച മുമ്പാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് ദ്വാരകയിലെ ഒരു ഹോട്ടലില്‍ ഇയാള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പഠനത്തില്‍ അതീവ മിടുക്കിയായിരുന്ന കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസില്‍ അഖിലേന്ത്യാ തലത്തില്‍ ടോപ്പറായിരുന്നു.

by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോളിങ്ങാണ്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടില്‍ രാവിലെ 11 മണി വരെ 37.56 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തിയവരില്‍പ്പെടുന്നു. സിനിമാതാരങ്ങളായ കമല്‍ഹാസന്‍ എംപി, രജനീകാന്ത്, അജിത്, സൂര്യ, വിക്രം, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍, ധനുഷ്, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
വോട്ടെടുപ്പില്‍ ജനങ്ങള്‍ കാണിക്കുന്ന ആവേശം, ദ്രവീഡിയന്‍ മാതൃകയിലുള്ള ഭരണത്തിനും ക്ഷേമ പദ്ധതികള്‍ക്കുമുള്ള പൊതുജന പിന്തുണയാണ് പ്രതിഫലിക്കുന്നതെന്ന് ഡിഎംകെ നേതാവ് എ രാജ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 200-ലധികം സീറ്റുകള്‍ നേടുമെന്നും, സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പില്‍ ജനം ശരിയായ വിധിയെഴുത്ത് നടത്തുമെന്നും, എന്‍ഡിഎ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.
അതേസമയം, ബംഗാളില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂര്‍ഷിദാബാദ് ജില്ലയിലെ നൗഡയില്‍ ബോംബേറുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം ആം ജനത ഉന്നായന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീര്‍ സന്ദര്‍ശിച്ചു. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. നൗഡയിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.
വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് ഏതാനും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയും ചെയ്തു. മൂര്‍ഷിദാബാദിലെ രത്‌നാഗഞ്ച് സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ തകരാര്‍ മൂലം പോളിങ് വൈകിയത് പ്രതിഷേധത്തിന് കാരണമായി. ചിലയിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ആകെയുള്ള 294 സീറ്റില്‍ 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29 നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.

by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം റൗണ്ട് ബോര്‍ഡ് എക്‌സാം തീയതികളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയത്.
പത്താം ക്ലാസ് പരീക്ഷകള്‍ ഗണിത പരീക്ഷയോടെ ആരംഭിച്ച് സോഷ്യല്‍ സയന്‍സ് പരീക്ഷയോടെ അവസാനിക്കും. പരീക്ഷകള്‍ സാധാരണയായി രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ഒരൊറ്റ ഷിഫ്റ്റിലായിരിക്കും നടക്കുക.
പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ രണ്ടാം പരീക്ഷ നടത്തുന്നത്. രണ്ട് പരീക്ഷകളിലും വെച്ച് ഏറ്റവും മികച്ച സ്‌കോര്‍ ഏതാണോ അത് അന്തിമ ഫലത്തിനായി പരിഗണിക്കും. സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും. ഒന്നാം ഘട്ട പരീക്ഷ എഴുതിയവരും, എന്നാല്‍ മാര്‍ക്കില്‍ സംതൃപ്തരല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് രണ്ടാം ഘട്ട പരീക്ഷ.

by Midhun HP News | Apr 23, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ കുടകളുടെ എണ്ണം കുറയ്ക്കാനും തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. എന്നാല്‍ ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.
കുടമാറ്റം ഉണ്ടാവുമെങ്കിലും കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പേരിന് മാത്രം കുടമാറ്റം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമേ ഉണ്ടാവൂ. പൂരം ചടങ്ങുകളുടെ ഭാഗമായുള്ള ഇലിഞ്ഞറ മേളം, മഠത്തില്‍ വരവ് ഉള്‍പ്പെടെയുള്ള മേളങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

Recent Comments