യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; ‘സര്‍വൈവല്‍ ത്രില്ലര്‍’ മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; ‘സര്‍വൈവല്‍ ത്രില്ലര്‍’ മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ വയനാട്ടിലെ മലഞ്ചെരുവില്‍ കണ്ടെത്തി. ‘സര്‍വൈവല്‍ ത്രില്ലര്‍’ സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളോടെയാണ് പത്താം ക്ലാസുകാരിയും പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് സുഹൃത്തുക്കളും ഈ യാത്ര നടത്തിയത്. നാടിനെയും പൊലീസിനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിന്റെ പിന്നാമ്പുറ കഥ സിനിമാക്കഥയേക്കാള്‍ ഉദ്വേഗജനകമാണ്.

തുടക്കം ഇങ്ങനെ

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താം ക്ലാസുകാരിയെ കാണാതാകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ യൂണിഫോം കണ്ടെത്തി. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അവന്റെ സുഹൃത്തും രണ്ട് ഇരുചക്രവാഹനങ്ങളുമായി അപ്രത്യക്ഷമായ വിവരം ഇതിന് പിന്നാലെയാണ് പുറത്തറിയുന്നത്.
സിനിമയെ വെല്ലുന്ന ആസൂത്രണം

സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളാണ് ഈ മൂവരും ചേര്‍ന്ന് നടത്തിയത്. ഈ ഒളിച്ചോട്ടത്തിന് പിന്നിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ്:

പണം കണ്ടെത്തല്‍: യാത്രയ്ക്കുള്ള പണത്തിനായി ഇവരില്‍ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ 10,000 രൂപയ്ക്ക് വിറ്റു.

പോലീസിനെ വെട്ടിക്കല്‍: സൈബര്‍ സെല്ലിന്റെ അന്വേഷണം വഴിമുട്ടിക്കാനായി മറ്റ് രണ്ട് ഫോണുകളും ഇവര്‍ സ്വിച്ച് ഓഫ് ചെയ്തു.

താമസം: വനമേഖലയില്‍ തങ്ങുന്നതിനായി ടെന്റടിക്കാനുള്ള ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവ കരുതിയിരുന്നു.

നിര്‍ണായകമായത് ആ ഫോട്ടോ

സ്‌കൂളിന് സമീപം കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഒരു റബ്ബര്‍ ടാപ്പിങ് തൊഴിലാളി എടുത്ത ഫോട്ടോയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ചിത്രം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചതോടെ മൂവരും ഒന്നിച്ചാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ലക്കിടി ചുരം വഴി വയനാട്ടിലേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

നാടകീയമായ കണ്ടെത്തല്‍

വയനാട് വടുവന്‍ചാല്‍ ചിത്രഗിരി ഭാഗത്തുള്ള അഞ്ചേക്കര്‍ വരുന്ന കുന്നിന്‍ മുകളില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നാട്ടുകാര്‍ ആദ്യം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. പോലീസും നാട്ടുകാരും എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നു. ഒടുവില്‍ പാടിവയലിന് സമീപം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വിദ്യാര്‍ഥികളെ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. നാടിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.

25 മിനിറ്റിനിടെ ഡെംബലെയുടെ ഹാട്രിക്ക് ഗോളുകള്‍! മൂന്നില്‍ മൂന്നും ജയിച്ച് ഫ്രാന്‍സ്

25 മിനിറ്റിനിടെ ഡെംബലെയുടെ ഹാട്രിക്ക് ഗോളുകള്‍! മൂന്നില്‍ മൂന്നും ജയിച്ച് ഫ്രാന്‍സ്

ബോസ്റ്റണ്‍: ഒസ്മാന്‍ ഡെംബലെ 25 മിനിറ്റിനിടെ നേടിയ ഹാട്രിക്ക് ഗോള്‍ മികവില്‍ നോര്‍വെയെ തകര്‍ത്ത് ഫ്രാന്‍സ്. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്‍മാരുടെ തകര്‍പ്പന്‍ ജയം. ഇഞ്ച്വറി സമയത്ത് ഡെറീറ ഡുവെ ഫ്രാന്‍സിന്റെ നാലാം ഗോളും വലയിലിട്ടു. നോര്‍വെയുടെ ആശ്വാസ ഗോള്‍ തെലോ ആസ്ഗാര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

ജസ്റ്റ് ഫോണ്ടെയ്‌നും കിലിയന്‍ എംബാപ്പെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ഡെംബലെ മാറി. താരം നേടിയ ഹാട്രിക്കിലെ രണ്ട് ഗോളുകള്‍ക്ക് വഴി തുറന്നു കൊടുത്തത് എംബാപ്പെയാണ്. ഫോണ്ടെയ്ന്‍ 1958ലെ ലോകകപ്പില്‍ പരാഗ്വെയ്‌ക്കെതിരേയും വെസ്റ്റ് ജര്‍മനിക്കെതിരേയും രണ്ട് ഹാട്രിക്കുകള്‍ നേടിയിട്ടുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലാണ് എംബാപ്പെ ഹാട്രിക്ക് നേടിയത്.

1994നു ശേഷം ആദ്യ പകുതിയില്‍ തന്നെ ഒരു താരം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്നതും ഇതാദ്യമാണ്. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്ക് കൂടിയാണ് ഡെംബലെ നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി അള്‍ജീരിയക്കെരേയും കാനഡയുടെ ജൊനാഥന്‍ ഡേവ്ഡ് ഖത്തറിനെതിരേയും ഇത്തവണ ഹാട്രിക്ക് ഗോളുകള്‍ വലയിലാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ കടുത്ത ആക്രമണമാണ് ഫ്രാന്‍സ് കെട്ടഴിച്ചത്. ഏഴാം മിനിറ്റിലാണ് ഫ്രാന്‍സ് ഡെംബലയിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്. ബോക്‌സിന്റെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത വലതു കാല്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള മറ്റൊരു ഷോട്ടിലൂടെ താരം ലീഡ് രണ്ടാക്കി. ആദ്യത്തെ ഈ രണ്ട് ​ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.

എന്നാല്‍ തൊട്ടു പിന്നാലെ നോര്‍വെ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിന്റെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി ബോക്‌സിന്റെ വക്കില്‍ നിന്നു ആസ്ഗാര്‍ഡ് എടുത്ത ഷോട്ട് അനായാസം വലയില്‍.

32ാം മിനിറ്റില്‍ ഡെംബലെ ഹാട്രിക്കും ഫ്രാന്‍സിന്റെ മൂന്നാം ഗോളും തികച്ചു. നോര്‍വെ ഗോള്‍ കീപ്പര്‍ എഗില്‍ സെല്‍വികിനെ കാഴ്ചക്കാരനാക്കി ഒരു കേളിങ് ഷോട്ടിലൂടെ ഡെംബലെ വല ചലിപ്പിക്കുകയായിരുന്നു. ചൗമേനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡെംബലെ ഹാട്രിക്ക് പൂർത്തിയാക്കിയത്.

രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ നോര്‍വെയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയിരുന്നു. നോര്‍വെ താരം സ്ട്രാന്റ് ലാര്‍സന്റെ ദുര്‍ബല ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മെന്യോന്‍ അനായാസം രക്ഷപ്പെടുത്തി. തിയോ ഹെര്‍ണാണ്ടസ് നോര്‍വെയുടെ ഓസ്‌കാര്‍ ബോബിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഒടുവില്‍ അവസാന ഇഞ്ച്വറി സമയത്ത് ഡുവേയിലൂടെ ഫ്രാന്‍സ് നാലാം ​ഗോൾ വലയിലിട്ട് പട്ടികയും തികച്ചു.

മൂന്നില്‍ മൂന്ന് പോരാട്ടങ്ങളും ജയിച്ച് ഫ്രാന്‍സ് നോക്കൗട്ടിലേക്ക്. നേരത്തെ ആതിഥേയരായ മെക്‌സിക്കോയും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് പോരാട്ടങ്ങളും വിജയിച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സിന്റേയും നേട്ടം.

നോര്‍വെയും നോക്കൗട്ടുറപ്പാക്കിയിട്ടുണ്ട്. റൗണ്ട് 32ല്‍ ഐവറി കോസ്റ്റാണ് നോര്‍വെയുടെ എതിരാളികള്‍.

പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം

പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെയും ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു. അംഗൻവാടികൾ റെസിഡൻസ് അസോസിയേഷനുകൾ സന്നദ്ധ സംഘടനകൾ എന്നിവ കൂടാതെ ഹോമിയൊ ഡിസ്പെൻസറി മുഖേനയും മരുന്ന് വിതരണം ചെയ്യും. കൂടാതെ സിദ്ധ, ആയുർവ്വേദ ഡിസ്പെൻസറി കേന്ദ്രങ്ങളിൽ നിന്നും പ്രതിരോധ മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.

പലതരം പനികളും പകർച്ചവ്യാധികളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ച് കൃത്യമായി മരുന്നു കഴിക്കണമെന്നും ചെയർപേഴ്സൺ എം. പ്രദീപ് അറിയിച്ചു. തിങ്കളാഴ്ച്ച മുതൽ പ്രതിരോധ മരുന്ന് വിതരണം ആരംഭിക്കും. ഇതിൻ്റെ നഗരസഭാതല ഉദ്ഘാടനം അധ്യക്ഷൻ എം. പ്രദീപ് നിർവ്വഹിക്കും.

എല്ലാവിധ പ്രതിരോധ നടപടികളും നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിൽ വിളിച്ചു ചേർത്ത ഡോക്ടർമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും യോഗത്തിൽ ആശുപത്രികളിൽ നടപ്പിലാക്കേണ്ട അടിയന്തിര ക്രമീകരണങ്ങളെ കുറിച്ചും ചർച്ച ചെയ്തു തീരുമാനിച്ചു.
വാർഡുതല സാനിട്ടേഷൻ കമ്മറ്റികളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം, മലിനജല നിർമ്മാർജ്ജനം, പൊതു ഓടകളും ജലാശയങ്ങളും വൃത്തിയാക്കൽ, കാടുകൾ വെട്ടി തെളിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കി വരുന്നതായി അധ്യക്ഷൻ അറിയിച്ചു.

മുരുക്കുംപുഴ ഗുരുദേവ ദർശന പഠന കേന്ദ്രം ലഹരി വിരുദ്ധ ദിനാചരണം – ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു

മുരുക്കുംപുഴ ഗുരുദേവ ദർശന പഠന കേന്ദ്രം ലഹരി വിരുദ്ധ ദിനാചരണം – ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു

മുരുക്കുംപുഴ: ഗുരുദേവ ദർശന പഠനകേന്ദ്രത്തിൻ്റെയും, ഗാന്ധി പീസ് ഫൗണ്ടേഷൻ്റെയും, ഐശ്വര്യ ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ മുരുക്കുംപുഴ എസ്സ് എൻ വി ഗ്രന്ഥശാലയിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ അജിത മോഹൻദാസ്, ഗുരുദേവ ദർശന പഠന കേന്ദ്രം പ്രസിഡൻ്റ് മുരുക്കുംപുഴ സി രാജേന്ദ്രൻ, വാർഡ് മെമ്പർ മ്യൂറിയൽ ലീൽ, മുൻ ബ്ളോക്ക് മെമ്പർ വസന്തകുമാരി, എസ്സ് എൻ വി ഗ്രന്ഥശാല ജോ: സെക്രട്ടറി വി.ദിലീപ് കുമാർ, എസ്സ്.ഗൗരി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാന് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ഗുരുദേവന്‍ 1924 ല്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് 2025 ഒക്ടോബര്‍ 14 ന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ വച്ച് ഒരു സര്‍വ്വമത സമ്മേളനം നടത്തുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി തന്ന വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസ് ശനിയാഴ്ച രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കുന്നു.

ശ്രീനാരായണ ഗുരുദേവനോടും ഗുരുദേവ ദര്‍ശനത്തോടും ശിവഗിരി മഠത്തോടും തികഞ്ഞ ആദരവും അനുഭാവവും പുലര്‍ത്തുന്ന അദ്ദേഹം ഇത് രണ്ടാംതവണയാണ് ശിവഗിരി മഠത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ശിവഗിരി മഠത്തിന്‍റെ അന്നക്ഷേത്രം ആഡിറ്റോറിയത്തില്‍ വച്ച് ഭാര്യാസമേതനായി എത്തുന്ന അദ്ദേഹത്തെ ശിവഗിരി മഠം ആദരിക്കുന്നതാണ്.

ഒപ്പം ആസ്ട്രേലിയയില്‍ നടന്ന ഈ ചരിത്ര സംഗമത്തിന് നിമിത്തമായി ഭവിച്ച ഫിന്നി മാത്യുവിനേയും ശിവഗിരി മഠം ആദരിക്കുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍, ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമി, ശ്രീമദ് ഋതംഭരാനന്ദ സ്വാമി, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമി തുടങ്ങിയ സന്യാസി ശ്രേഷ്ഠരും അഡ്വ. അടൂര്‍ പ്രകാശ് എം.പി, വി. ജോയ് എം.എല്‍.എ. തുടങ്ങിയ പ്രമുഖരും ഗുരുദേവ ഭക്തരും പങ്കെടുക്കും.