by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. അതേസമയം, വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കൂടുതൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. സംഭവത്തിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. നിലവിൽ വിദ്യാർത്ഥികൾ സ്റ്റേഷൻ ഉപരോധിക്കുകയാണ്.
വിദ്യാർത്ഥികളുടെ മൊഴി എടുക്കാൻ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ മണിക്കൂറുകൾ കാത്ത് നിർത്തി എന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. എട്ടു വിദ്യാർത്ഥികളാണ് നിലവിൽ പരാതിയുമായി എത്തിയിരിക്കുന്നത്. എല്ലാവരുടെയും പരാതികളിൽ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, ഒരു കുറ്റകൃത്യമായതിനാൽ പല എഫ്ഐആർ ഇടാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. നിലവിൽ മെഡിക്കൽ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം : വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. പുതുക്കുറിച്ചി ചേരമാൻതുരുത്ത് അസ്‌ജർ മൻസിലിൽ അസ്ജറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത അസ്ജറെ (36) പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
അസ്ജറിന്റെ മുറിയിലെ അലമാരയിലെ രഹസ്യ അറയിൽ രണ്ട് കവറുകളിലായി എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് അളന്നുവിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ഡാൻസാഫ് സംഘം അസ്ജറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി ജീപ്പിൽ കയറ്റുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി പ്രതി സമീപത്തെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
by Midhun HP News | Jul 23, 2026 | Latest News, സിനിമ
തിരുവനന്തപുരം: സൂര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ പ്രൊമോ ഗാനം പുറത്തുവിട്ടു. സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ ആണ് പുറത്തുവിട്ടത്. സിനിമയുടെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന് ആണ്. സൂര്യയ്ക്ക് ജന്മദിന സമ്മാനമായാണ് പ്രൊമോ ഗാനം ഇന്ന് പുറത്ത് ഇറക്കിയത്
സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് “വിശ്വനാഥ് ആൻഡ് സൺസ്”. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിൻ്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്ത് വിട്ടത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ,.
by Midhun HP News | Jul 23, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രിയങ്കാഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേനയാണ് നേതാക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നത്.
മൂന്നു കോടി രൂപ നല്‍കിയാല്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിപദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫോണ്‍ സന്ദേശം ലഭിച്ചതായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാര്‍ക്കും അത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഉന്നത പദവികള്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു കോള്‍. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കോള്‍ വന്ന സിം കാര്‍ഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍, ഫോണ്‍ രണ്ടുമാസം മുമ്പ് കാണാതെ പോയതായി ഇയാള്‍ പൊലീസിനെ അറിയിച്ചു. തുടർന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡല്‍ഹി സ്വദേശികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ മുമ്പും രാഷ്ട്രീയക്കാരെ തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
സിം കാർഡ് ഉടമയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഡൽഹിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. കേരളത്തിലെ എംഎല്‍എമാരുടേയും എംപിമാരുടേയും ഫോണ്‍ നമ്പറുകള്‍ എങ്ങനെ പ്രതികള്‍ക്ക് ലഭിച്ചെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ 23 ജൂലൈ 2026 വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ നിർവഹിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴി സർവീസ് നടത്തും.
രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രികാല യാത്രാ സൗകര്യം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ‘പ്രതിധ്വനി’ സംഘടന നൽകിയ നിവേദനവും പദ്ധതിയുടെ രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവിൽ പിങ്ക് സർവീസിനായി വിന്യസിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ സാധാരണ ബസ് സർവീസുകളുടെ അഭാവത്തിൽ ഉയർന്ന ചെലവിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന വനിതകൾക്ക് ഈ പദ്ധതി സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാ ബദലായി മാറും.
സർവീസുകളുടെ കൃത്യമായ സമയപാലനവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിനായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതും ഇലക്ട്രിക് ബസുകൾ പിങ്ക് സർവീസിന്റെ ഭാഗമാക്കുന്നതും കെ.എസ്.ആർ.ടി.സി പരിഗണിച്ചുവരുന്നതായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ അറിയിച്ചു.
സ്ത്രീസൗഹൃദ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമുള്ള കെ.എസ്.ആർ.ടി.സിയുടെ സുപ്രധാന ചുവടുവയ്പ്പാണ് ‘പിങ്ക് ബസ്’ പദ്ധതി.
Recent Comments