പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ രൂപീകരിച്ചു

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ രൂപീകരിച്ചു

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് വേണ്ടി പ്രാദേശികമായി കമ്മറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ടൗൺ ഉൾപ്പെടുന്ന പ്രദേശത്തെ കലാസാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു.

ആറ്റിങ്ങൽ മേഖലയിൽ രൂപീകരിക്കപ്പെടുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അഞ്ചാമത് കൂട്ടായ്മയാണ് ആറ്റിങ്ങൽ വെസ്റ്റ് കമ്മിറ്റി. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.സി ജെ രാജേഷ് കുമാർ നിർവഹിച്ചു. പ്രദേശത്തെ കവികൾ, സാമൂഹ്യ പ്രവർത്തകർ, കലാകാരന്മാർ എന്നിവരുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കവയത്രി ഷിബി നിലാമുറ്റം, ഗായകരായ പ്രസാദ്, ബിന്ദു ഗണേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ടായി സജിത്ത് ലാൽ സെക്രട്ടറിയായി ശ്രീജിത്ത്‌, ഖജാൻജി ആയി ബിന്ദു ഗണേഷ് എന്നിവരെയും എട്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 31 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഏരിയ ജോയിൻ സെക്രട്ടറി രാജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിക്രമക്കുറുപ്പ്, ബി ബിനു, പ്രസിഡന്റ് സുജ കമല, സെക്രട്ടറി സാബു വി ആർ, ട്രഷറർ ഷാൻ ഷക്കീർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, ജോ. സെക്രട്ടറി അഡ്വ ഹരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ മോഹനൻ നായർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

ആറ്റിങ്ങൽ: 4 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസുകാരനായ പ്രതിക്ക് 5 വർഷം തടവും ₹50,000 രൂപ പിഴയും വിധിച്ചു. വെള്ളല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം പാറവിള വീട്ടിൽ 75 വയസുള്ള ചെല്ലപ്പനെയാണ് ശിക്ഷിച്ചത്.

ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2025 ജനുവരി 31-ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, സിറ്റൗട്ടിൽ ഇരുന്ന് കുട്ടിയെ മടിയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി. കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടർ പ്രദീപ് കെ ആണ്.

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,17,000ല്‍ താഴെ തന്നെ

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,17,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,16,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ സിഎന്‍ഡി വിലയും കൂട്ടി. കിലോഗ്രാമിന് 2 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സിഎന്‍ജി വിലയില്‍ വരുത്തുന്ന നാലാമത്തെ വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 83.09 രൂപയായി ഉയര്‍ന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വില 91.70 രൂപയായും സിഎന്‍ജി വില ഉയര്‍ന്നു. ശനിയാഴ്ച സിഎന്‍ജി വില ഒരു രൂപ കൂട്ടിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ പ്രകൃതിവാതകത്തിനുണ്ടായ വിലവര്‍ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാന്‍ കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. അടിക്കടിയുള്ള വിലവര്‍ധന സിഎന്‍ജിയില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ: മെയ്‌ 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂളിൻെറ വാഹനത്തിൽ ഇടിച്ച് അപകടത്തിനിടയാക്കിയ ടാങ്കർ ലോറി ഓടിച്ചിരുന്ന വെമ്പായം സ്വദേശി ശ്രീകാന്ത് (35) അറസ്റ്റിൽ.

അപകടത്തിൽ സ്കൂൾ വാൻ ഓടിച്ചിരുന്ന സ്കൂൾ ഓണർ ദീപു മരണപ്പെട്ടിരുന്നു. സ്കൂൾ വാനിലുണ്ടായിരുന്ന ആയ അശ്വതി പരിക്കുപറ്റി ചികിത്സയിലാണ്.

BLACK OIL എന്ന ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറി ഓടിച്ചു വന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഈ വാഹനത്തിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന ഹാനികരമായ രാസവസ്തു പൊതുസ്ഥലത്ത് പടർന്ന് പൊതുജന സുരക്ഷയെ പ്രതികൂലമായി ബാധിച്ച് വൻ ദുരന്തമുണ്ടാകാൻ ഇടയുണ്ടെന്ന അറിവും ബോധ്യവുമുള്ള പ്രതി മദ്യ ലഹരിയിൽ അമിത വേഗതയിൽ അശ്രദ്ധമായി വാഹനം ഓടിച്ചു വന്നാണ് ഇത്തരത്തിൽ അപകടം ഉണ്ടാക്കിയത്.