50ലധികം സമൂഹവിവാഹം, അമൃതകീര്‍ത്തി പുരസ്‌കാര സമര്‍പ്പണം; മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം 27 ന്

50ലധികം സമൂഹവിവാഹം, അമൃതകീര്‍ത്തി പുരസ്‌കാര സമര്‍പ്പണം; മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം 27 ന്

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബര്‍ 27 ന്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെ ആഘോഷിക്കും.

ജന്മദിനത്തില്‍ രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഗുരുപാദ പൂജ, അമ്മയുടെ ജന്മദിന സന്ദേശം, ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍, ഭജനകള്‍, സത്സംഗം, സാംസ്‌കാരിക പരിപാടികള്‍, പ്രസാദ വിതരണം എന്നിവ നടക്കും. ഇന്ത്യയിലുടനീളമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാര്‍ഷിക അമൃതകീര്‍ത്തി പുരസ്‌കാരത്തിന്റെ സമര്‍പ്പണമാണ് മറ്റൊരു പ്രധാന പരിപാടി. 1,23,456 രൂപ ക്യാഷ് അവാര്‍ഡും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹമാണ് മറ്റൊരു പ്രധാന സവിശേഷത. ആശ്രമത്തില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. ജന്മദിനത്തോടനുബന്ധിച്ച്, മാതാ അമൃതാനന്ദമയി മഠം നിരവധി ജീവകാരുണ്യ, സേവന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

പഴംപൊരി, വട, അട, കൊഴുക്കട്ട…; പത്തുശതമാനം വരെ വില കുറയും

പഴംപൊരി, വട, അട, കൊഴുക്കട്ട…; പത്തുശതമാനം വരെ വില കുറയും

കൊച്ചി: നികുതി ഘടന രണ്ടു സ്ലാബ് മാത്രമായി വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ, മലയാളിയുടെ ഇഷ്ടവിഭവമായ പഴംപൊരിയുടെ വില കുറയും. സംസ്ഥാനത്തെ ബേക്കറികളില്‍ വിലയില്‍ പത്തുശതമാനത്തിന്റെ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് നേരത്തെ ചുമത്തിയിരുന്നത് 18 ശതമാനം ജിഎസ്ടി ആയിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇവയുടെ നികുതി അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുമ്പ് 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന മിക്‌സ്ചര്‍, വേഫറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വില കുറയും. ഇവയെയും അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്.

ചെലവ് ഘടന യുക്തിസഹമാക്കിയ ശേഷം സംസ്ഥാനത്തെ ബേക്കറികള്‍ ഏഴു ശതമാനം മുതല്‍ പത്തുശമാനം വരെ വില കുറയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് എറണാകുളത്തും നഗരത്തിന് പുറത്തുമായി 50 ഓളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുള്ള ബേക്കറി ബിയുടെ സിഇഒ വിജേഷ് വിശ്വനാഥ് പറഞ്ഞു. ‘ഏകദേശം 10 രൂപ വിലയുള്ള പഴംപൊരിക്ക് ഒരു രൂപ കുറയും. വന്‍കിട ലഘുഭക്ഷണ നിര്‍മ്മാതാക്കളും ബേക്കറികളും തത്വത്തില്‍ വില്‍പ്പന വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

’18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറയ്ക്കുമ്പോള്‍ ഫലത്തില്‍ ഞങ്ങള്‍ക്ക് നികുതി ഭാരം കുറയുക 11 ശതമാനമാണ്. പക്ഷേ ബേക്കറികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നേട്ടം പൂജ്യമാണ്. വനസ്പതി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 5 ശതമാനം നികുതി നല്‍കുകയും അതിന് ഇന്‍പുട്ട് ക്രെഡിറ്റ് നേടുകയും വേണം,”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഘടക ഉല്‍പ്പന്നങ്ങളുടെ വിലയിലെ വര്‍ധന അസാധാരണമാണെന്നും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പാദകരുടെ ഭാരം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നതായും വിജേഷ് ചൂണ്ടിക്കാട്ടി. നികുതി യുക്തിസഹമാക്കിയതിനെ കണ്ണൂര്‍ ആസ്ഥാനമായുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയുടെ മാനേജിങ് പാര്‍ട്ണര്‍ നൗഷാദ് എം സ്വാഗതം ചെയ്തു.

‘എല്ലാ ലഘുഭക്ഷണങ്ങള്‍ക്കും രുചികരമായ വിഭവങ്ങള്‍ക്കും 5% നികുതി നിരക്ക് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കി. വര്‍ഗ്ഗീകരണ പ്രശ്‌നങ്ങള്‍ കാരണം പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനകളാണ് ലഭിച്ചിരുന്നത്. ഉദാഹരണത്തിന്, ‘പഴംപൊരി’ക്ക് 18 ശതമാനം നികുതി ചുമത്തിയപ്പോള്‍ ഉണ്ണിയപ്പത്തിന് 5 ശതമാനമാണ് നികുതി. സെപ്റ്റംബര്‍ 22 മുതല്‍ തന്റെ ഔട്ട്‌ലെറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഏഴു മുതല്‍ 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കും’- നൗഷാദ് കൂട്ടിച്ചേര്‍ത്തു.

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

വൈദ്യുതി ബിൽ എങ്ങനെയാണ് അടയ്ക്കുന്നത്? ഇനി കൗണ്ടർ വഴി 1000 രൂപ മാത്രം

വൈദ്യുതി ബിൽ എങ്ങനെയാണ് അടയ്ക്കുന്നത്? ഇനി കൗണ്ടർ വഴി 1000 രൂപ മാത്രം

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ഇനി 1000 രൂപ വരെ മാത്രമേ കൗണ്ടറുകൾ വഴി പണമായി സ്വീകരിക്കു. ആയിരത്തിനു മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി അടയ്ക്കണം. തീരുമാനം കർശനമായി നടപ്പാക്കാൻ കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് ക്യാഷ് കൗണ്ടറുകൾ ഉള്ള സ്ഥലങ്ങളിൽ ഇനി ഒന്നാക്കി ചുരുക്കും. 70 ശതമാനം ബില്ലുകളും ഇപ്പോൾ ഓൺലൈനായാണ് അടയ്ക്കുന്നത്. ഇതു കണക്കിലെടുത്താണ് കൗണ്ടറുകൾ കുറയ്ക്കുന്നത്. ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്.

നേരത്തെ എട്ട് മുതൽ ആറ് വരെയാണ് പണം സ്വീകരിച്ചിരുന്നത്. ഇനി മുതൽ 9 മുതൽ 3 വരെയായിരിക്കും പണം സ്വീകരിക്കുക.

ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നയിടത്തും ഒരു കൗണ്ടർ മാത്രമേ ഇനിയുണ്ടാകു. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്കു പുനർവിന്യസിക്കുകയോ പൊതു സ്ഥലംമാറ്റത്തിന്റെ ഭാ​ഗമായി സ്ഥലം മാറ്റുകയോ ചെയ്യും.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.