സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലും ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം: ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണം

അമീബിക് മസ്തിഷ്‌കജ്വരം: ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണം

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ പരാതി നല്‍കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്‍മാന്‍ പറയുന്നത്.

പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. സമരക്കാര്‍ അതിരുകടക്കുമ്പോള്‍ ജലപീരങ്കിയാണ് പൊലീസിന്റെ പ്രാധാന പ്രതിരോധ മാര്‍ഗം. ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ക്കൂടി അമീബ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. പൊലീസ് ക്യാമ്പുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോള്‍ സമരക്കാരെ നേരിടാന്‍ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി

കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി

പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി. മർദനമേറ്റ വിദ്യാർത്ഥി സ്‌കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്.

തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂ‌ൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

അധിക തീരുവ നവംബറിൽ പിൻവലിച്ചേക്കും? ഇന്ത്യ- യുഎസ് ചർച്ച പ്രതീക്ഷയെന്ന് സാമ്പത്തിക ഉപദേഷ്ടാവ്

അധിക തീരുവ നവംബറിൽ പിൻവലിച്ചേക്കും? ഇന്ത്യ- യുഎസ് ചർച്ച പ്രതീക്ഷയെന്ന് സാമ്പത്തിക ഉപദേഷ്ടാവ്

ഡൽഹി: ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ അമേരിക്ക പിൻവലിച്ചേക്കുമെന്നു സൂചന. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാ​ഗേശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ പിഴത്തീരുവ നവംബർ 30നു ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്നു അദ്ദേഹം പറയുന്നു. കൊൽക്കത്തയിൽ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോ​ഗതിയുണ്ടാകും. സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- യുഎസ് വ്യാപരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാമർശം കേന്ദ്ര സർക്കാരന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്നത്.

‘താരിഫിനെക്കുറിച്ചു പറയാൻ ഏറെ സമയമെടുക്കും. 25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും പ്രതീക്ഷിച്ചില്ല. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളാകാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ നടന്ന കാര്യങ്ങൾ പരി​ഗണിച്ചാൽ നവംബർ 30നു ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ അധിക തീരുവകളിൽ പരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തുടർ ചർച്ചകൾ അതാണു സൂചിപ്പിക്കുന്നത്’- അദ്ദേഹം പറയുന്നു.

‌റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്ന എന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യക്കു മേൽ തീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യ എണ്ണ വാങ്ങുന്നതു തുടർന്നു. 50 ശതമാനമാണ് തീരുവ ഏർപ്പെടുത്തിയത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓ​ഗസ്റ്റ് ഏഴിനാണ് പ്രാബല്യത്തിൽ വന്നത്. രണ്ടാമത് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓ​ഗസ്റ്റ് 27നും നിലവിൽ വന്നു.

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 1000 രൂപ; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 1000 രൂപ; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

പട്ന: തെരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ യുവാക്കളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിരുദം പൂര്‍ത്തിയാക്കിയ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവന്‍സ് പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുക.

നേരത്തെ, ഇന്റര്‍മീഡിയറ്റ് (പ്ലസ് ടു) പരീക്ഷ പാസായ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് നല്‍കിയിരുന്ന സഹായമാണ് ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കിയവരിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കളെ ജോലി കണ്ടെത്തുന്നതില്‍ സഹായിക്കുക എന്നതായിരുന്നു 2016 ഒക്ടോബര്‍ 2 നാണ് ബിഹാറില്‍ സ്വാശ്രയ അലവന്‍സ് പദ്ധതിയുടെ ലക്ഷ്യം.

തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായം എന്ന നിലയിലാണ് പദ്ധതി വിഫുലീകരിക്കുന്നതെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ അവകാശവാദം. 20-25 വയസ്സിനിടയില്‍ പ്രായമുള്ള, സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യാത്ത, സ്വന്തമായി സ്വയം തൊഴില്‍ ഇല്ലാത്ത, നിലവില്‍ ജോലി അന്വേഷിക്കുന്ന ബിരുദധാരികള്‍ക്കാണ് സഹായം ലഭിക്കുക.