ഹരിത കര്‍മസേനയും തൊഴിലുറപ്പ് തൊഴിലാളികളും, പഞ്ചായത്ത് പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വേറെ ലെവല്‍!

ഹരിത കര്‍മസേനയും തൊഴിലുറപ്പ് തൊഴിലാളികളും, പഞ്ചായത്ത് പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വേറെ ലെവല്‍!

തൊടുപുഴ: സേവ് ദ ഡേറ്റില്‍ വെറൈറ്റി ഐഡിയകളാണ് ഓരോരുത്തരും പരീക്ഷിക്കുന്നത്. ഹരിത പഞ്ചായത്തായ ഇരട്ടയാറില്‍ നിന്നാണ് വ്യത്യസ്തമായൊരു സേവ് ദ ഡേറ്റ് വന്നിരിക്കുന്നത്. ഹരിതചട്ടം പാലിച്ചുകൊണ്ടൊരു സേവ് ദ ഡേറ്റ്. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയില്‍ നായകനായും പ്രതിശ്രുത വധു ആതിര നായികയായും എത്തുമ്പോള്‍ ഹരിതകര്‍മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും സ്‌കൂളും കുട്ടികളുമൊക്കയായി കഥാപാത്രങ്ങളായി അണിനിരക്കുന്ന ഈ സേവ് ദ ഡേറ്റ് വൈറലായിരിക്കുകയാണ്.

ഇരട്ടയാര്‍ പഞ്ചായത്ത് പരിസരം വൃത്തിയാക്കുന്ന ഹരിതകര്‍മസേനാംഗങ്ങളാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങള്‍. റോഡ് മുറിച്ചുകടന്ന് വരുന്ന പ്രതിശ്രുത വധു ആതിര വഴിയില്‍ കിടന്ന പ്ലാസ്റ്റിക് കുപ്പി എടുത്ത് ബോട്ടില്‍ ബൂത്തിലിടുന്നു. ഇത് കാണുന്ന പഞ്ചായത്ത് പ്രസിഡന്റ്. അവിടെ പ്രണയം പൂവിടുകയായിരുന്നു. കൂലിപ്പണി ചെയ്യുന്നവരേയും, ഹരിത കര്‍മസേന അംഗങ്ങളേയും ഒക്കെ ചേര്‍ത്ത് പിടിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്. ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതമാണ് പിന്നീടുള്ള ദൃശ്യങ്ങളിലുള്ളത്.

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്താണ് ഇരട്ടയാര്‍. ആ സന്ദേശം ‘സേവ് ദ ഡേറ്റി’ല്‍ക്കൂടിയും ഉള്‍പ്പെടുത്താന്‍ ആനന്ദും ആതിരയും തീരുമാനിക്കുകയായിരുന്നു. ഒപ്പം പഞ്ചായത്തിന്റെ നേട്ടത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരെയും കൂട്ടി. സിപിഐ ജില്ലാകമ്മിറ്റിയംഗം, എഐവൈഎഫ് ജില്ലാപ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ആനന്ദ് വഹിക്കുന്നുണ്ട്. പ്രതി ശ്രുതവധു മേലേചിന്നാര്‍ സ്വദേശി ആതിര ഇടുക്കി ജില്ലാ ആശുപത്രിയിലെ അക്കൗണ്ടന്റാണ്. വ്യാഴാഴ്ച ഇരട്ടയാര്‍ സെയ്ന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് വിവാഹം.

തെരുവു നായ ശല്യം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

തെരുവു നായ ശല്യം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

ജയ്പൂര്‍: തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍. 2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.

പുതിയ നടപടി പ്രകാരം എല്ലാ വാര്‍ഡിലും ലൊക്കാലിറ്റികളും തെരുവ് നായകള്‍ക്ക് വേണ്ടിയുള്ള ഫീഡിങ് പോയിന്റുകള്‍ ഒരുക്കും. ഇവയുടെ മേല്‍ നോട്ടം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കുമായിരിക്കും.

പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിന്റുകളില്‍ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാന്‍ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു.

എല്ലാ മുന്‍സിപ്പല്‍ ബോഡികളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. നായകളുടെ വന്ധ്യംകരണം, പേവിഷ വാക്‌സിന്‍, തുടങ്ങിയവ എല്ലാ നഗരങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പിടികൂടുന്ന തെരുവു നായകളെ വന്ധ്യംകരിച്ച്, വാക്‌സിനും നല്‍കിയ ശേഷം അതേ സ്ഥലത്ത് തന്നെ തുറന്നു വിടും. സുതാര്യത ഉറപ്പു വരുത്തുന്നതിനായി എബിസി സെന്ററുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും.

പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് നായ്ക്കളെ പിടികൂടാന്‍ അനുമതി ഉള്ളത്. അതുപോലെ 6 മാസത്തില്‍ താഴെയുള്ളവയെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. നടപടിക്രമങ്ങളുടെ മേല്‍ നോട്ടത്തിന് മൃഗ സംരക്ഷണ പ്രവര്‍ത്തകരെയും എന്‍ജിഒ അംഗങ്ങളെയും ഏല്‍പ്പിക്കും. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയുമാണ് മൃഗ സംരക്ഷണ വകുപ്പ് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തിനു സമീപത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കരുനാഗപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ തട്ടി മദ്ധ്യവയസ്കയുടെ കാലറ്റു

കരുനാഗപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ തട്ടി മദ്ധ്യവയസ്കയുടെ കാലറ്റു

തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക്കടക്കുമ്പോൾ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി
മദ്ധ്യവയസ്കയുടെ കാലറ്റു. കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 7.30 ന് വഞ്ചിനാട് എക്സ്‌പ്രസിൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറുവശത്തേക്ക് വേഗത കുറച്ചുവന്ന ട്രെയിൻ ഇവരുടെ തോളിൽ തട്ടുകയായിരുന്നു. പുറത്തേക്ക് വീണ സ്ത്രീയുടെ സാരി പാളത്തിൽ കുരുങ്ങിയതിനാൽ കാൽ പുറത്തേക്കെടുക്കാൻ സാധിച്ചില്ല. സംഭവം കണ്ടുനിന്ന സമീപവാസിയായ കുഞ്ഞുമോൻ മുറിഞ്ഞുമാറിയ കാൽ സഹിതം ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. ഇവരുടെ ഫോൺ ലോക്കായിരുന്നതിനാൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യ ഒരു കോൾ വന്നതിനെ തുടർന്നാണ് തിരിച്ചറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞ് ഉടൻ തന്നെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെത്തി. മുറിഞ്ഞുമാ റിയ കാൽ തുന്നിച്ചേർക്കാൻ കഴിയാത്ത അവസ്ഥയിൽ തകർന്നിരുന്നു.

ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പതിനെട്ടാം മൈൽ സ്വദേശിനി കീർത്തന (17)യാണ് സ്വന്തം കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈമനം പോളിടെക്നിക്കിലെ വിദ്യാർത്ഥിനിയാണ് കീർത്തന. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. വേണുഗോപാലിന്റെയും അനിതയുടേയും മകളാണ് മരിച്ച കീർത്തന. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആറ്റിങ്ങൽ പോലിസ് കേസെടുത്തു.