നാട്ടിലുള്ള കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നുതീര്‍ക്കാൻ തീവ്രയത്‌ന പരിപാടി

നാട്ടിലുള്ള കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നുതീര്‍ക്കാൻ തീവ്രയത്‌ന പരിപാടി

മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച്‌ വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘർഷം ലഘൂകരിക്കാൻ ഒരുവർഷത്തെ തീവ്രയത്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഉദ്ഘാടനം 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ’ എന്നാണ് പരിപാടിയുടെ പേര്.

ഇതിന്റെ ഭാഗമായി നാട്ടിലെ മുഴുവൻ കാട്ടുപന്നികളെയും പൂർണമായി ഉന്മൂലനംചെയ്യും. ഇതിനായി ഒരുവർഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നയത്തില്‍ പ്രഖ്യാപിച്ചു. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈല്‍ഡ് വാർഡനുള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കല്‍. യുവജന ക്ലബ്ബുകള്‍, കർഷകക്കൂട്ടായ്മകള്‍, കർഷകത്തൊഴിലാളികള്‍, റബ്ബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.

തൊഴിലുറപ്പു പദ്ധതിയില്‍ കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. ഇപ്പോള്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്കരിക്കും.

അഭിപ്രായം അറിയിക്കാം

വനംവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെപ്പറ്റി 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. അക്രമകാരികളായ വന്യജീവികളെ നേരിടാൻ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നേടിയെടുക്കും. കാനനപാതയോരത്ത് വന്യജീവികളെ ഉപദ്രവിക്കുന്നതും അവയെ ആകർഷിക്കാൻ നടത്തുന്ന ശ്രമങ്ങളും നിരീക്ഷിക്കാൻ സംവിധാനംവരും.

വന്യജീവികള്‍ കാരണമുള്ള മനുഷ്യമരണങ്ങള്‍ കുറഞ്ഞുവരുന്നതായും നയരേഖ വ്യക്തമാക്കുന്നു.

പാമ്ബുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കുക, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇൻഷുറൻസ്, സൗരവേലികള്‍ സ്മാർട്ട് ആക്കുക തുടങ്ങിയവയാണ് നയരേഖ മുന്നോട്ടുവെക്കുന്ന മറ്റ് പരിപാടികള്‍.

ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാര്‍മികതയുടെ പേരിലാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ജവത്തോട് കൂടി ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കും. അതില്‍ താനും പങ്കാളിയാകും.

സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് താന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘യുവ നടി എന്റെ സുഹൃത്ത്. യുവനടി എന്നെ കുറിച്ചാണ് പറഞ്ഞത് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. വിശ്വസിക്കുന്നുമില്ല. എന്റെ പേര് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. മാധ്യമങ്ങളാണ് എന്റെ പേര് നല്‍കിയത്. നിയമസംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി എന്റെ ഭാഗത്ത് നിന്ന് ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല. നിയമവിരുദ്ധമായി ഞാന്‍ എന്തെങ്കിലും ചെയ്തതായി ആരും പരാതിയും നല്‍കിയിട്ടില്ല.

നീതിന്യായ സംവിധാനങ്ങളില്‍ ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ഓഡിയോ ക്ലിപ്പ് സാധ്യമല്ലാത്ത കാര്യമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ഞാന്‍ നിര്‍ബന്ധിച്ചു എന്ന പരാതി വന്നിട്ടുണ്ടോ? ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്ന പരാതി ഏതെങ്കിലും വ്യക്തി പറഞ്ഞിട്ടുണ്ടോ? ആരും പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുമ്പോള്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ പോരാടും’- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സുനിൽ കൊടുവഴന്നൂർ ഓർമ്മ പുരസ്കാരം നൽകുന്നതിനായി കഥാരചന മത്സരം സംഘടിപ്പിക്കുന്നു

സുനിൽ കൊടുവഴന്നൂർ ഓർമ്മ പുരസ്കാരം നൽകുന്നതിനായി കഥാരചന മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്റർ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ഓർമ്മക്കായി വിദ്യാർഥികൾക്ക് വേണ്ടി കഥാ രചനമൽസരം സംഘടിപ്പിക്കുന്നു. പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ഭാഗമായുള്ള സുനിൽ കൊടുവഴന്നൂർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് കഥാരചന
മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

വിഷയം: ഓണം
നാല് ഫുൾ പേജിൽ കവിയാത്ത രചനകൾ 2025 ആഗസ്റ്റ് 30 ന് മുൻപായി ലഭിക്കുന്ന വിധം അയക്കേണ്ടതാണ്.

അയക്കേണ്ട വിലാസം:
മെയിൽ ഐഡി: pratheekshaclub8@gmail.com
വാട്സ് ആപ്പ് നമ്പർ:7510753272
വിദ്യാർഥിയുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, സ്കൂളിലെ ഐഡി കാർഡിൻ്റെ പകർപ്പ് എന്നിവ കൂടി ഇതോടൊപ്പം അയക്കേണ്ടതാണ്.

വിജയികൾക്ക് ഒന്നാം സമ്മാനം:2001 രൂപ
രണ്ടാം സമ്മാനം: 1001 രൂപ
മൂന്നാം സമ്മാനം: 501 രൂപ എന്നിങ്ങനെ നൽകുമെന്ന് പ്രതീക്ഷയുടെ ഭാരവാഹികൾ അറിയിച്ചു.

‘ഇനിയും തുടരാനാവില്ല’; കടുപ്പിച്ച് ഹൈക്കമാന്‍ഡ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി നല്‍കി

‘ഇനിയും തുടരാനാവില്ല’; കടുപ്പിച്ച് ഹൈക്കമാന്‍ഡ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി നല്‍കി

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കാന്‍ഡ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതില്‍ സംഘടനയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരുടെ അടക്കം ഉള്‍പ്പെടുന്നതായാണ് വിവരം. ഇപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഹൈക്കമാന്‍ഡ് കടുപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ് വഹിക്കുന്നത്. എംഎല്‍എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എംഎല്‍എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി മുഖം രക്ഷിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് അടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണമെന്ന തരത്തില്‍ നേതാക്കളുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായവും ഉയര്‍ന്നിരുന്നു.

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമടക്കം ഓണക്കോടി തിരുവനന്തപുരത്ത് തയ്യാർ, കൈത്തറിയുടെ പൊന്നാട പെരിങ്ങമ്മലയിൽ നിന്നും

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമടക്കം ഓണക്കോടി തിരുവനന്തപുരത്ത് തയ്യാർ, കൈത്തറിയുടെ പൊന്നാട പെരിങ്ങമ്മലയിൽ നിന്നും

തിരുവനന്തപുരം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പൊന്നാടയും ഒരുങ്ങുന്നത് പെരിങ്ങമ്മലയിൽ നിന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്രമന്ത്രിമാർക്കടക്കമുള്ള ഓണക്കോടിയായാണ് ബാലരാമപുരം കൈത്തറിയിലെ സാരിയും പൊന്നാടയും തയാറാക്കിയിരിക്കുന്നത്. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റക്സിന് നൽകിയ ഓർഡർ പ്രകാരമാണ് കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്‍റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് ഓർഡർ ലഭിച്ചത്.

നാലാം വർഷമാണ് പ്രധാനമന്ത്രി ഉൾപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് കൈത്തറി വസ്ത്രങ്ങൾ നെയ്തു നൽകുന്നതെന്ന് സൊസൈറ്റി സെക്രട്ടറി വി.സന്തോഷ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വർണ കസവിൽ ടിഷ്യു മെറ്റീരിയലിലാണ് സാരി തയാറായത്.15 റോയൽസാരികൾ, 110 പൊന്നാട, 15 റോയൽ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാർ നെയ്തെടുത്തത്. പതിനഞ്ചോളം കൈത്തറി നെയ്ത്തുകാർ 20 ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്.

നെയ്തെടുത്ത വസ്ത്രങ്ങൾ ഹാന്‍റക്സിന് കൈമാറും. ഇവിടെ നിന്നും ആറന്മുള കണ്ണാടി ഉൾപ്പടെ സംസ്ഥാനത്തെ വിവിധ കലാശില്പങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്സായാണ് നൽകുന്നത്. പ്രധാനമന്ത്രിക്കുള്ള പൊന്നാട ടിഷ്യു മെറ്റീരിയലിൽ സ്വർണ കസവ് കള്ളികളായി നെയ്തതാണ്. അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്വർണവും വെള്ളിയും കസവുകൾ ഇടകലർത്തി കള്ളികളായി നെയ്തതാണ്. ഓണക്കോടിയായി കസവ് വസ്ത്രം തെരെഞ്ഞെടുത്തത്തിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.