കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്.

റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. കുറിപ്പില്‍ ആണ്‍ സുഹൃത്തും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

കൊച്ചി: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്.

ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി മാറിയ പാലാ സുരേഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്നു. കൊച്ചിന്‍ രസികയിലും സജീവമായിരുന്നു.

ജയിൽ വകുപ്പിന്‍റെ പൂജപ്പുരയിലെ കഫറ്റീരിയയിൽ നിന്ന് നാലു ലക്ഷം കവർന്നു

ജയിൽ വകുപ്പിന്‍റെ പൂജപ്പുരയിലെ കഫറ്റീരിയയിൽ നിന്ന് നാലു ലക്ഷം കവർന്നു

തിരുവനന്തപുരം: ജയിൽ വകുപ്പിൻ്റെ ഭക്ഷണശാലയിൽ മോഷണം. പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയിൽ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് നിഗമനം.

കഴിഞ്ഞ മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ജയിൽ ജീവനക്കാര്‍ക്കൊപ്പം തടവുകാരും കഫറ്റീരിയയിൽ ജോലി ചെയ്യുന്നുണ്ട്. ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു. ഈ താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

തൃശൂര്‍: എറണാകുളം – തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ ഇന്നും വന്‍ ഗതാഗതക്കുരുക്ക്. അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവര്‍ത്തി ദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ബ്ലോക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗതം സുഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂര്‍ മേഖയില്‍ ഇന്നും വന്‍ തിരക്കാണ് രൂപം കൊണ്ടിരിക്കുന്നത്. നാല്‍പത്തിയഞ്ച് മിനിറ്റിലധികമാണ് പലരും കുരുക്കില്‍ അകപ്പെട്ടത്. ആമ്പല്ലൂര്‍, ചാലക്കുടി മേഖലകളിലെ സമാന്തര പാതകള്‍ വഴി ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് അഴിക്കാനാണ് നിലവില്‍ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിവിധ മേഖകളില്‍ നിയോഗിച്ചിട്ടുണ്ട്.

മുരിങ്ങൂര്‍ പാലം കയറുന്നതിന് മുന്‍പ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് കാടുകുറ്റി – അത്താണി വഴി എയര്‍പോര്‍ട്ട് ജംഗ്ഷന് അടുത്ത് എത്തുന്ന വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഹെവി വാഹനങ്ങളാണ് മുരിങ്ങൂര്‍ പാലം വഴി കടത്തിവിടുന്നത്. പോട്ട – അഷ്ടമിച്ചാല്‍ – മാള വഴി എറണാകുളത്തേക്കും വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. ദേശീയപാത 544 എറണാകുളം ദിശയില്‍ 12 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് പതിവായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ ബ്ലോക്ക് തുടര്‍ന്നിരുന്നു.