by Midhun HP News | Aug 17, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കശ്മീരിലെ കത് വയിലെ ജോധ് ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മിന്നല്‍ പ്രളയത്തില്‍ പ്രദേശത്തെ നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത് വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ 60 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും പിന്നാലെയാണ് കശ്മീരിലെ കത് വയിലും മേഘവിസ്‌ഫോടനമുണ്ടായത്. റെയില്‍വേ ട്രാക്ക്, ദേശീയപാത-44, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവ കനത്ത മഴയില്‍ തകര്‍ന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
by Midhun HP News | Aug 17, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വയനാട്ടിലും അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയും കാറ്റും മൂടി കെട്ടിയ അന്തരീക്ഷവും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴി വിളയില്‍ സുജിത് (23) ആണ് പൊലീസിന്റെ പിടിയിലായത്.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷമാണ് ഇയാള്‍ പീഡനശ്രമം നടത്തിയത്. കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശം പെരുമാറിയിരുന്നതായി വിവരം ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.
വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് അറസ്റ്റിലായ സുജിത്.


by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പ്രഭാഷണവും പ്രശ്നോത്തരി മത്സരവും പുസ്തകങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ എസ് ലെനിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ പി.ജി.യുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എസ് വിനോദ് പ്രഭാഷണം നടത്തി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തിൽ കിഴുവിലം ഗവ:യു.പി.എസിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ പ്രശ്നോത്തിരി നയിച്ചു. വിജയികൾക്ക് സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം പ്രദീപ് സമ്മാനവിതരണം നടത്തി. ചടങ്ങിൽ അവനവഞ്ചേരി കീഴേ മഠത്തിൽ ജയറാം ഗ്രന്ഥശാലയ്ക്ക് നൽകിയ പുസ്തകങ്ങൾ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി.
ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ സുരേഷ്, കെ.എസ് ഗിരി എന്നിവർ പങ്കെടുത്തു. പ്രശ്നോത്തിരിയിൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് ദേവ്, ശ്രീകുമാരൻ നായർ ടീമിന് കെ.എം വേലായുധൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3001/ രൂപയുടെ ക്യാഷ് അവാർഡും നൽകി.
രണ്ടാം സമ്മാനം നേടിയ അഭിനവ് ശേഖർ, അമൽ വിജയ് ടീമിനും, കൃപ ബി.എസിനും 2001/ രൂപയുടെ ക്യാഷ് അവാർഡ് നൽകി. മൂന്നാം സ്ഥാനം നേടിയ മോഹന കുമാർ, ആശ ടീമിന് 1001/ രൂപ യുടെ ക്യാഷ് അവാർഡും നൽകി. ലൈബ്രറി സെക്രട്ടറി എം മുരളീധരൻ സ്വാഗതവും കമ്മിറ്റി അംഗം സി ദേവരാജൻ നന്ദിയും പറഞ്ഞു.


by Midhun HP News | Aug 17, 2025 | Latest News, കേരളം
പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. തമിഴ്‌നാട് സ്വദേശികളായ മലര്‍ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
വാളയാര്‍ വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപമാണ് അപകടം. തമിഴ്‌നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് അപകടത്തില്‍പെട്ടത്. കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്. രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമായി ഏഴു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സ്ത്രീകള്‍ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. സായിറാം (48), 8 വയസ്സുള്ള മകന്‍, ഡ്രൈവര്‍ ശെല്‍വം (45), ഇയാളുടെ 2 മക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Recent Comments