രണ്ടു മാസമായി ശമ്പളമില്ല, മന്ത്രിക്കുമുന്നില്‍ പരാതിയും പ്രതിഷേധവും; താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്

രണ്ടു മാസമായി ശമ്പളമില്ല, മന്ത്രിക്കുമുന്നില്‍ പരാതിയും പ്രതിഷേധവും; താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്

മലപ്പുറം: ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധിച്ചത്. രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.

ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഇതിനിടെ തങ്ങള്‍ ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി ജീവനക്കാര്‍ മന്ത്രിക്കു മുന്‍പിലെത്തിയത്. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ മന്ത്രിയെ അനുഗമിച്ച പാര്‍ട്ടി പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. ഇതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഷുക്കൂര്‍ വധത്തിനു പിന്നാലെ ആക്രമണം; പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ഷുക്കൂര്‍ വധത്തിനു പിന്നാലെ ആക്രമണം; പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പറില്‍ ആക്രമണത്തില്‍ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ വള്ളേരി മോഹനനാണ്(60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം.

അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. മോഹനനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചത്. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മോഹനന്റെ മരണത്തിന് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. ഇതോടെ ആരോപണങ്ങള്‍ തള്ളി ലീഗും രംഗത്തെത്തി. മോഹനന്റെ മരണം സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നാണ് ലീഗിന്റെ ആക്ഷേപം. കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് മോഹനന്റെ മരണം എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രതിരോധം.

വീണ്ടും റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില; അഞ്ചു ദിവസത്തിനിടെ 1500 രൂപ കുറഞ്ഞു

വീണ്ടും റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില; അഞ്ചു ദിവസത്തിനിടെ 1500 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സഹകരണ സംഘം പ്രസിഡൻറ് എം.ബിന്ദു ദേശീയ പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണൻ, സഹകരണ വകുപ്പ് മുൻ അസിസ്റ്റൻറ് രജിസ്ട്രാർ ജി വിജയകുമാരൻ, ഭരണസമിതി അംഗങ്ങളായ ശശിധരൻ നായർ, സബീലാബീവി, സെക്രട്ടറി മഞ്ജു തുടങ്ങിയവർ സംസാരിച്ചു.

എൻ.എസ്.ജി കമാൻഡോയുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കി ഗവൺമെൻ്റ് ഹൈസ്കൂൾ കുടവൂർക്കോണം

എൻ.എസ്.ജി കമാൻഡോയുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കി ഗവൺമെൻ്റ് ഹൈസ്കൂൾ കുടവൂർക്കോണം

ആറ്റിങ്ങൽ: രാജ്യത്തിൻ്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കി ഗവൺമെൻ്റ് ഹൈസ്ക്കൂൾ കുടവൂർക്കോണം. എൻ.എസ്.ജി കമാൻഡോയായി സേവനമനുഷ്ഠിക്കുന്ന മടവൂർ പള്ളിക്കൽ സ്വദേശി ലെനിൻ വിശിഷ്ടാതിഥിയായെത്തി കുട്ടികളുമായി സംസാരിച്ചു.

രാജ്യത്തിൻ്റെ ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശം ഉൾക്കൊണ്ട് രാജ്യത്തിൻ്റെ നേട്ടത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. വാർഡ് മെമ്പർ സദാശിവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ പതാകയുയർത്തി. പി.ടി.എ പ്രസിഡൻ്റ് സൈജു. എസ്, സീനിയർ അസിസ്റ്റൻ്റ് ജോയ്. ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ജെ. ആർ.സിയുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ അധ്യാപകർ നേതൃത്വം നൽകി.