by Midhun HP News | Aug 14, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Aug 14, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. നാലു ദിവസത്തിനിടെ പവന് 1400 രൂപയിലധികമാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കുള്ള ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (IMPS) ഇടപാട് നിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 15 മുതല്‍ ഇത് ബാധകമാകും. ഓണ്‍ലൈന്‍, ബ്രാഞ്ച് ഇടപാടുകളില്‍ നിരക്കില്‍ വ്യത്യാസം ഉണ്ടാവും. ചില സ്ലാബുകളില്‍ മാത്രമാണ് നിരക്കില്‍ വര്‍ധന ഉണ്ടാവുക.
ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് 25,000 രൂപ വരെയുള്ള ചെറിയ മൂല്യമുള്ള ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമായി തുടരും. അതേസമയം, ഓണ്‍ലൈന്‍ വഴി നടത്തുന്ന 25,000 രൂപയ്ക്ക് മുകളിലുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ നാമമാത്ര നിരക്ക് ഈടാക്കും. ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ IMPS ട്രാന്‍സ്ഫറുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പൂര്‍ണ്ണമായ ഇളവ് തുടര്‍ന്നും ലഭിക്കും.
ഐഎംപിഎസ് എന്താണ്?
24 മണിക്കൂറും ലഭ്യമായ ഒരു നൂതന തത്സമയ പേയ്മെന്റ് സേവനമാണ് ഐഎംപിഎസ്. ഈ സേവനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കുന്നത്. ഐഎംപിഎസിലെ ഓരോ ഇടപാടിനും പരിധിയുണ്ട്. ഇത് 5 ലക്ഷം രൂപയാണ്
എസ്ബിഐയിലെ ഐഎംപിഎസ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് ഇങ്ങനെ?
ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് 25,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 2 രൂപ + ജിഎസ്ടി ഈടാക്കും. 1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 6 രൂപ + ജിഎസ്ടിയാണ് ചാര്‍ജ്. 2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയും ഉള്ള തുകകള്‍ക്ക് 10 രൂപ + ജിഎസ്ടി ഈടാക്കും. മുമ്പ്, ഈ ഇടപാടുകള്‍ സൗജന്യമായിരുന്നു.
എസ്ബിഐ ശാഖകളില്‍ നടത്തുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞ ബ്രാഞ്ച് ചാര്‍ജ് 2 രൂപ + ജിഎസ്ടി ആണ്. അതേസമയം ഏറ്റവും ഉയര്‍ന്ന ബ്രാഞ്ച് ചാര്‍ജ് 20 രൂപ + ജിഎസ്ടി ആണ്.
ഐഎംപിഎസ് നിരക്കുകള്‍ ബാധകമല്ലാത്ത അക്കൗണ്ടുകള്‍
ശൗര്യ ഫാമിലി പെന്‍ഷന്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ, DSP (പ്രതിരോധ ശമ്പള പാക്കേജ്), PMSP (പാരാ മിലിട്ടറി ശമ്പള പാക്കേജ്), ICGSP (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശമ്പള പാക്കേജ്), CGSP (കേന്ദ്ര സര്‍ക്കാര്‍ ശമ്പള പാക്കേജ്), PSP (പൊലീസ് ശമ്പള പാക്കേജ്), RSP (റെയില്‍വേ ശമ്പള പാക്കേജ്) എന്നിവയുടെ എല്ലാ വകഭേദങ്ങളെയും ഓണ്‍ലൈനില്‍ ശമ്പള പാക്കേജ് അക്കൗണ്ടുകള്‍ക്കുള്ള ഐംപിഎസ് ഇടപാട് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്ത മേഖലകള്‍ക്കും സംഘടനകള്‍ക്കും വേണ്ടി എസ്ബിഐ തയ്യാറാക്കിയ ശമ്പള പാക്കേജുകളാണിവ. ഇതിന് പുറമേ കോര്‍പ്പറേറ്റ് ശമ്പള പാക്കേജ് (CSP), സംസ്ഥാന സര്‍ക്കാര്‍ ശമ്പള പാക്കേജ് (SGSP), സ്റ്റാര്‍ട്ടപ്പ് ശമ്പള പാക്കേജ് (SUSP), ഫാമിലി സേവിംഗ്‌സ് അക്കൗണ്ട്-SBI റിഷ്ടെ എന്നിവയെയും ഓണ്‍ലൈനില്‍ ശമ്പള പാക്കേജ് അക്കൗണ്ടുകള്‍ക്കുള്ള ഐഎംപിഎസ് ഇടപാട് നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാനറ ബാങ്ക് ഐംപിഎസ് ഇടപാട് നിരക്കുകള്‍:
1,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക്, നിരക്കൊന്നുമില്ല. 1,000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 3 രൂപ + ജിഎസ്ടിയും 10,000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 5 രൂപ + ജിഎസ്ടിയും 25,000 രൂപ മുതല്‍ 1,00,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് 8 രൂപ + ജിഎസ്ടിയും ഈടാക്കും. 1,00,000 രൂപ മുതല്‍ 2,00,000 രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 15 രൂപ + ജിഎസ്ടിയും 2,00,000 രൂപ മുതല്‍ 5,00,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 20 രൂപ + ജിഎസ്ടിയും ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്:
1,000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് യാതൊരു നിരക്കും ഈടാക്കില്ല. 1,001 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ബ്രാഞ്ച് വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 6 രൂപ + ജിഎസ്ടിയും ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 5 രൂപ + ജിഎസ്ടിയും ഈടാക്കും. 1,00,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക്, ബാങ്ക് വഴി നടത്തുകയാണെങ്കില്‍ 12 രൂപ + ജിഎസ്ടിയും ഓണ്‍ലൈനായി നടത്തുകയാണെങ്കില്‍ 10 രൂപ + ജിഎസ്ടിയും ഈടാക്കും.
by Midhun HP News | Aug 13, 2025 | Latest News, ജില്ലാ വാർത്ത
സ്വതന്ത്ര്യ ദിനം ആറ്റിങ്ങൽ കലാപത്തിന്റെ ഓർമ്മകൾ ഉണർത്തി
വക്കo അബ്ദുൽ ഖാദറിന്റെ മണ്ണിൽ നിന്നും തുടക്കം കുറിച്ചു പെരുംകുളം എ എം എൽ പി എസ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയുടെ സമരങ്ങൾ, ഇന്ത്യൻ ഭരണ ഘടന, ഇന്ത്യൻ പ്രധാന മന്ത്രിമാരും കാലഘട്ടവും.,തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ഉയർത്താനുള്ള പതാക കുട്ടികളും അധ്യാപകരും ചേർന്ന് ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്ത സാക്ഷിയുമായ വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ വച്ചു അനുസ്മരണ വേദി ചെയർമാൻ ലത്തീഫിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി. ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
കുട്ടികളിൽ രാഷ്ട്ര സ്നേഹം, പരസ്പര സഹകരണം എന്നിവ വളർത്തുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ ഓഗസ്റ്റ് 4 നു സ്വാതന്ത്ര്യത്തിന്റ ചിറകൊച്ചകൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് അൻസർ പെരുംകുളം അധ്യാപകരായ രജനി ജി കെ, ശാന്തി വി എസ്, കാവേരി.എസ്, കൃഷ്ണരാജ് ആർ ജി, പി ടി എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Aug 13, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തിയ സാഹചര്യത്തിൽ അമേരിക്കയുമായുള്ള സമഗ്ര സാമ്പത്തിക കരാർ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻ്റിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കച്ചേരിനട ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അവനവഞ്ചേരി രാജു അധ്യക്ഷനായി.
കർഷകസംഘം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി സി ദേവരാജൻ സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ(സിഐടിയു), കെ.എസ് ബാബു(ജനതാദൾ) പി മണികണ്ഠൻ, സി ചന്ദ്ര ബോസ്, രാധാകൃഷ്ണകുറുപ്പ്, സി വി അനിൽകുമാർ, മോഹനൻ നായർ, ജി വ്യാസൻ, കെ മോഹനൻ, സുദീന്ദ്രൻ, ദുവനചന്ദ്രൻ, ജയകുമാർ, നൗഷാദ് ,ന്യൂട്ടൺ അക്ബർ തുടങ്ങിയവർ സംസാരിച്ചു.
Recent Comments