മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തോളൂ; 20 ശതമാനം ഇളവ്, ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി റെയില്‍വേ

റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തോളൂ; 20 ശതമാനം ഇളവ്, ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി റെയില്‍വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍.

ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും.

റെയില്‍വേയുടെ ബുക്കിങ് വെബ്സൈറ്റിലെ ‘കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍’ വഴി 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ 1 നും ഇടയില്‍ മടക്ക യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റില്‍ ഇളവ് ലഭിക്കുക. മാത്രമല്ല ആദ്യ യാത്ര 2025 ഒക്ടോബര്‍ 13 നും – 2025 ഒക്ടോബര്‍ 26 നും ഇടയിലുള്ള യാത്രാ കാലയളവിലും ആയിരിക്കണം.

യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

‘ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്’; താരങ്ങൾക്ക് വിലക്കേർപ്പെടുത്തി അമ്മ

‘ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്’; താരങ്ങൾക്ക് വിലക്കേർപ്പെടുത്തി അമ്മ

കൊച്ചി: ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾ ഉടലെടുത്തതോടെ പരസ്യ പ്രതികരണം വിലക്കി താരസംഘടനയായ അമ്മ. പരസ്യ പ്രതികരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് വരണാധികാരി അഡ്വ കെ മനോജ് ചന്ദ്രന്റെ മുന്നറിയിപ്പ്. അമ്മയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അമ്മയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചേരിതിരിഞ്ഞ് താരങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്. പലരും മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബുവും ഉഷ ഹസീനയും രംഗത്തെത്തിയിരുന്നു.

ഇതിന് മറുപടിയെന്നോണം മാല പാർവതിയടക്കമുള്ള നടിമാർ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. ഇത്തരത്തിൽ പരസ്യമായ ആരോപണങ്ങളിലേക്ക് കടന്നതോടു കൂടിയാണ് വരണാധികാരിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓ​ഗസ്റ്റ് 15 ന് രാവിലെ 11 മണി മുതലാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുക. വൈകിട്ടോടു കൂടി ഫലവും പ്രഖ്യാപിക്കും.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തതും വാർത്തയായി മാറിയിരുന്നു. കേസിന് പിന്നിൽ നടൻ ബാബുരാജ് ആണെന്ന് ആരോപിച്ച് മാല പാർവതി രം​ഗത്തെത്തിയിരുന്നു. ദേവൻ, ശ്വേത മേനോൻ എന്നിവരാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ഡോ. ഹാരിസ് വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്; അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ട്

ഡോ. ഹാരിസ് വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്; അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ട്

ഡോ.ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്. കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ, ഡോ ഹാരിസ് ഹസനെതിരെ പരാമർശമില്ല. ഹാരിസ് ഹസനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംഘടന പ്രതിനിധികൾക്ക് മന്ത്രി ഉറപ്പു നൽകിയതായി സൂചന. ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.അഡിഷണൽ ചീഫ് സെക്രട്ടറിക്ക് അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച നൽകും. ഡോക്ടർ ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെജിഎംസിടിയെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഈയാഴ്ച കെജിഎംസിടിഎ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും. ഡോ.ഹാരിസിനെതിരെ നടപടിയെടുത്താൽ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്ന് കെജിഎംസിടിയെ മുന്നറിയിപ്പ് നൽകിയിരുന്നു.എച്ച്ഡിഎസ് വഴിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ‌ ശുപാർശ ചെയ്യുന്നുണ്ട്. അതിനിടെ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിനിടെ മെഡിക്കൻ കോളജ് സൂപ്രണ്ടിനെ വിളിച്ചത് ഡിഎംഇ ഡോ. വിശ്വനാഥനെന്ന് സ്ഥിരീകരണം. വിദഗ്ധസമിതി റിപ്പോർട്ടിലെ കണ്ടെത്തലിൽ നിന്ന് വാർത്താസമ്മേളനം മാറിയപ്പോഴാണ് വിളിച്ചതെന്ന് ഡിഎംഇ സ്ഥീരികരിച്ചു.