“സാറ” പുസ്തക പ്രകാശനം ചെയ്തു

“സാറ” പുസ്തക പ്രകാശനം ചെയ്തു

ആറ്റിങ്ങൽ: ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന 17കാരി ആയിഷ റസി രചിച്ച “സാറ” എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. എംഎൽഎ ഒ.എസ് അംബികയിൽ നിന്ന് സാമൂഹിക പ്രവർത്തക നർഗീസ് ബീഗം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ പ്രസിഡൻറ് സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നും അജിത് ഡോവൽ വ്യക്തമാക്കി. പാകിസ്ഥാൻ അത് ചെയ്തു, ഇത് ചെയ്തുവെന്ന് പറയുന്ന വിദേശ മാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു.

പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തള്ളിക്കളഞ്ഞത്.

പാകിസ്ഥാൻ അത് അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെയാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. പാകിസ്ഥാന്‍റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്‍റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോ? ഇന്ത്യക്ക് അവര്‍ കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ? അതെല്ലാം അവര്‍ വെറുതെ എഴുതിവിടുകയായിരുന്നു.

പാകിസ്ഥാന്‍റെ ഉള്‍പ്രദേശങ്ങളിലുള്ള തീവ്രവാദ കേന്ദ്രങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളിൽ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനുശേഷവുമുള്ള പാകിസ്ഥാനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാൽ തന്നെ എല്ലാം വ്യക്തമാകും. പാകിസ്ഥാനിലെ വ്യോമ താവളങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.

അതിര്‍ത്തി പ്രദേശങ്ങളിലെ അല്ലാതെ പാകിസ്ഥാന്‍റെ ഉള്‍പ്രദേശത്തെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് കൃത്യമായ ആക്രമണത്തിലൂടെ തകര്‍ത്തത്. അതിനു വെറും 23 മിനുട്ടാണ് നമുക്ക് വേണ്ടിവന്ന സമയം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്. അതിൽ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം- അജിത് ഡോവൽ പറഞ്ഞു

പ്രകൃതിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു

പ്രകൃതിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു

ഭൂവിനിയോഗ വകുപ്പും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പ്രകൃതിപാഠം പ്രകൃതിക്കൊപ്പം ഭാവിയിലേക്ക് ഒരു കൃഷിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു. കിളിമാനൂർ കൊട്ടാര വളപ്പിലെ മുത്തശ്ശി പ്ലാവിൻ ചുവട്ടിൽ നടന്ന ആശയവിനിമയ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ബിനിൽ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മ തമ്പുരാന്റെ സാന്നിധ്യത്തിൽ കൊട്ടാരം വാർഡ് മെമ്പർ ബീന എം എൽ സ്വാഗതം ആശംസിച്ചു. ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ് പദ്ധതി അവതരണവും കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ രാജേന്ദ്രൻ കൃഷി വിജ്ഞാനകേന്ദ്രം ഹോൾടികൾച്ചർ സ്പെഷ്യലിസ്റ്റ് മഞ്ജു തോമസ് എന്നിവർ വിഷയം അവതരണം നടത്തി. 8 പഞ്ചായത്തുകളിൽ നിന്നായി 150 അധികം കർഷകർ പങ്കെടുത്ത സദസ്സിന് ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സജീവ് ആർ എസ് നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർ‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേ‍ർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.

അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.