by Midhun HP News | May 18, 2026 | Latest News, കേരളം
കേരളത്തില്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പിലാകുന്നതിന് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയ്ക്ക് പുറമേ കേരളത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്കുമ്പോള് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് ഈ സൗകര്യം എന്ന സവിശേഷതയുണ്ട്.
കേരളത്തില്‍ എല്ലാ ബസുകളിലും സൗജന്യയാത്ര എന്നതാണ് പ്രഖ്യാപനമെങ്കിലും അന്തിമ രൂപം അറിയാന്‍ വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.
ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നെ സൗജന്യയാത്രയുള്ളത്.
2019ല്‍ ഡല്‍ഹിയിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന സൗകര്യം ലഭിച്ചത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്,ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് പൂര്‍ണമായും സൗജന്യയാത്ര സൗകര്യം ലഭിക്കുക. തമിഴ്നാട്ടില്‍ 2021ല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളില്‍ മാത്രമാണ് സൗജന്യമായി യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 2023ല്‍ കര്‍ണാടകയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
ശക്തി എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം കര്‍ണാടകത്തിലെ ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവും. സ്ത്രീകള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം അവതരിപ്പിച്ചിരുന്നു. 2023 ഡിസംബറിലാണ് തെലങ്കാന സര്‍ക്കാര്‍ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കു പുറമേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എസി വിഭാഗത്തില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രക്കുള്ള അവസരം നല്‍കിയിരുന്നു.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എക്സ്പ്രസ്, ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. ആന്ധ്രയില്‍ 2025 മുതലും പഞ്ചാബില്‍ 2021മുതലും ജമ്മു കാശ്മീരില്‍ 2025 മുതലുമാണ് സൗജന്യ യാത്രയുള്ളത്. പശ്ചിമ ബംഗാളില്‍ അടുത്ത മാസം മുതലാണ് ഈ സൗകര്യം ലഭിക്കുക. കേരളത്തില്‍ ഈ സൗകര്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിലൂടെ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും എന്നാണ് പ്രഖ്യാപനം.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: NEET UG ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ‘രേണുകായ് കെമിസ്ട്രി ക്ലാസസ്’ (RCC) എന്ന കോച്ചിങ്ങ് സെന്റര്‍ നടത്തുന്ന ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കേന്ദ്ര ഏജന്‍സി നടത്തിയ പരിശോധനയില്‍ മൊട്ടേഗാവ്കറുടെ മൊബൈല്‍ ഫോണില്‍ നിന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയിരുന്നു.
നീറ്റ് യുജി (NEET UG) പേപ്പര്‍ ചോര്‍ത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരുന്ന സംഘടിത മാഫിയയിലെ സജീവ അംഗമായിരുന്നു മൊട്ടേഗാവ്കര്‍ എന്നാണ് സിബിഐ ആരോപിക്കുന്നത്. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി, 2026 ഏപ്രില്‍ 23-ലെ പരീക്ഷയ്ക്ക് മുന്നോടിയായി മൊട്ടേഗാവ്കര്‍ ചോദ്യപ്പേപ്പറും ഉത്തരങ്ങളും കൈപ്പറ്റി. ഈ ചോദ്യപ്പേപ്പര്‍ മൊട്ടേഗാവ്കര്‍ നിരവധി ആളുകള്‍ക്ക് വിതരണം ചെയ്തതായും സിബിഐ ആരോപിക്കുന്നു.
ആരാണ് മൊട്ടേഗാവ്കര്‍ ?
മഹാരാഷ്ട്രയിലെ നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷാ പരിശീലന രംഗത്തെ വളരെ പ്രമുഖനായ ഒരു വ്യക്തിത്വമാണ് മൊട്ടേഗാവ്കര്‍. ലാത്തൂരില്‍ നിന്നുള്ള ഒരു കെമിസ്ട്രി അധ്യാപകനായ മൊട്ടേഗാവ്കര്‍, കോച്ചിങ് രംഗത്ത് ‘എം സര്’ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നു. ആര് സി സി ക്ലാസസ് (RCC Classes – Renukai Career Center) എന്ന സ്ഥാപനത്തെ മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ കോച്ചിംഗ് ബ്രാന്‍ഡുകളില്‍ ഒന്നായി അദ്ദേഹം വളര്‍ത്തിയെടുത്തു.
ലാത്തൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് മൊട്ടേഗാവ്കര്‍. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നഗരത്തിലുടനീളം സൈക്കിളില്‍ സഞ്ചരിച്ച് പ്രൈവറ്റ് ട്യൂഷനുകള്‍ എടുത്തുകൊണ്ടാണ് അദ്ദേഹം അധ്യാപനം ആരംഭിച്ചത്. 1990-കളുടെ അവസാനത്തില്‍, വാടകയ്ക്കെടുത്ത ഒരു ചെറിയ മുറിയില്‍ പത്തോളം വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം കോച്ചിങ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു.
കെമിസ്ട്രി നേരിട്ട് പഠിപ്പിക്കുക, സ്വന്തംകൈപ്പടയില്‍ നോട്ടുകള്‍ തയ്യാറാക്കുക, 11, 12 ക്ലാസുകളിലെയും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെയും ചെറിയ ബാച്ചുകള്‍ കൈകാര്യം ചെയ്യുക എന്നിവയെല്ലാം അദ്ദേഹം തന്നെയായിരുന്നു ചെയ്തിരുന്നത്. മത്സരപരീക്ഷകളില്‍ ടോപ്പര്‍മാരെ സൃഷ്ടിക്കുന്നതില്‍ മഹാരാഷ്ട്രയില്‍ പ്രശസ്തമായ ‘ലാതൂര്‍ പാറ്റേണിനൊപ്പം’ മൊട്ടേഗാവ്കറുടെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടും വളര്‍ന്നു പന്തലിക്കുകയായിരുന്നു.

by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: കീഴ്വഴക്കങ്ങളൊക്കെ മാറ്റപ്പെടാനുള്ളതാണെന്നും ഭാവിയില്‍ ഒരുപാട് കീഴ്വഴക്കങ്ങള് മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന ലോക്ഭവന് നിര്‍ദേശം നിലനില്‍ക്കെ, വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തതിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി ഡി സതീശന്.
‘നൂറ് വര്‍ഷം കഴിഞ്ഞാലും 150 വര്‍ഷം മുന്‍പുള്ള കീഴ്വഴക്കമാണ് എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? ഇത് നിങ്ങള്‍ കണ്ടില്ലേ. സത്യപ്രതിജ്ഞ നിങ്ങള്‍ കണ്ടില്ലേ. ഈ സത്യപ്രതിജ്ഞയില്‍ വന്ന അതിഥികള്‍ ആരെല്ലാമായിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രണ്ടു സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍, നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഛത്തീസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി. ഇതിന് മുന്‍പ് ഏതെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രയുമധികം നേതാക്കള്‍ ഒരുമിച്ച് വന്ന സമയം ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതൃനിരയിലെ ബിജെപി പ്രസിഡന്റ്, സിപിഐ സെക്രട്ടറി, ലീഗിന്റെ നേതാവ് പാണക്കാട് തങ്ങള്‍ അടക്കം വലിയ നിര പങ്കെടുത്തു. അവിടത്തെ തിരക്ക് എന്തായിരുന്നു. നിയന്ത്രിക്കാന്‍ പോലും കഴിയാത്ത തിരക്കായിരുന്നു. അത് നമുക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. സുരക്ഷിതത്വവും മറ്റു കാര്യങ്ങളുമെല്ലാം പരിഗണിച്ച് എല്ലാവരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കുറച്ച് പേരെ താഴെ ഇരുത്തുകയും കുറച്ച് പേരെ മുകളില്‍ ഇരുത്തുകയുമല്ല ചെയ്തത്.’- വി ഡി സതീശന് പറഞ്ഞു.
‘പ്രധാനപ്പെട്ട ആളുകളെയെല്ലാം നേരിട്ട് തന്നെയാണ് വിളിച്ചത്. മുന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് വിളിച്ചത്. സ്നേഹപൂര്‍വം ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തി. ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. ഇത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിസഭയല്ലേ. സത്യപ്രതിജ്ഞ ചെയ്തത് എല്ലാവരുടെയും സാന്നിധ്യത്തിലാണ്. നമ്മള് വരുമ്പോള്‍ ചില സന്ദേശങ്ങള്‍ നല്കുമല്ലോ. എപ്പോഴും കീഴ്വഴക്കം കീഴ്വഴക്കം എന്ന് പറയരുത്. ഒരുപാട് കീഴ് വഴക്കങ്ങള്‍ മാറ്റപ്പെടും’- സതീശന് കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: ഹോട്ടല്‍ ബുക്കിങ്, യാത്രാ ടിക്കറ്റുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുവൈത്ത് സീസണല്‍ ഡിമാന്റും ദേശീയ ആഘോഷങ്ങളും മുതലെടുത്താണ് തട്ടിപ്പുകാര്‍ പ്രധാനമായും രംഗത്തിറങ്ങുന്നത്.
ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വ്യാജ ഓഫറുകള്‍ അടങ്ങിയ ലിങ്കുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോര്‍ത്തിയെടുത്ത് പണം തട്ടുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഔദ്യോഗികമല്ലാത്ത ലിങ്കുകളിലൂടെ ട്രാഫിക് പിഴകള്‍ നല്കാന് ആവശ്യപ്പെടുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളിലൂടെയുമാണ് തട്ടിപ്പ്.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അംഗീകൃത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ മാത്രം അടയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഒസ്മാന്‍ മുഹമ്മദ് അല്‍ ഗരീബ് അറിയിച്ചു. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
പൂനെ: ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആഴ്ചകളോളം ചികിത്സ നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു സംഭവം. ഏപ്രില്‍ 20-നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍, ഭാര്യയ്ക്ക് ആണ്‍കുട്ടി ജനിക്കാത്തതിലുള്ള ദേഷ്യവും പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ‘നീ ജോലിക്ക് പോകുമ്പോള്‍ ആരുമായാണ് നിനക്ക് ബന്ധമുള്ളതെന്ന് എന്നോട് പറയു’ എന്ന് പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് ടോയ്ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് കുപ്പിയെടുത്ത് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയുമായിരുന്നു.
അസഹ്യമായ വേദനകൊണ്ട് നിലവിളിച്ച യുവതി രക്ഷതേടി വീടിന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും, ഇയാള്‍ വീട് അകത്തുനിന്ന് പൂട്ടുകയും വീണ്ടും യുവതിയെ മര്‍ദിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് നാത്തൂന് ഓടിയെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കടുത്ത വേദനയും പൊള്ളലുമേറ്റ മുറിവുകളുമായി യാതൊരുവിധ ചികിത്സയും ലഭിക്കാതെ 15 ദിവസത്തോളം യുവതി ആ വീട്ടില്‍ കഴിയേണ്ടി വന്നു. മെയ് 9ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി തന്റെ രണ്ട് പെണ്മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ യുവതി ക്രൂരപീഡനം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. യുവതി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനെതിരെ കേസ് എടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Recent Comments