ഷൂസ് ധരിച്ച് സ്‌കൂളിലെത്തി, വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; നിലത്ത് തള്ളിയിട്ട ശേഷം ബെഞ്ച് മറിച്ചിട്ടു

ഷൂസ് ധരിച്ച് സ്‌കൂളിലെത്തി, വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; നിലത്ത് തള്ളിയിട്ട ശേഷം ബെഞ്ച് മറിച്ചിട്ടു

കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുക യായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു വിവരം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി നിലവില്‍ വീട്ടിലാണ്.

സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം, 22 പേര്‍ കൊല്ലപ്പെട്ടു;63 പേര്‍ക്ക് പരിക്ക്

സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം, 22 പേര്‍ കൊല്ലപ്പെട്ടു;63 പേര്‍ക്ക് പരിക്ക്

ദമാസ്‌കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ദമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ദമാസ്‌കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്നും പള്ളിയില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേറിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ആറുദിവസം മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ആറുദിവസം മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (തിങ്കളാഴ്ച ) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രവാസി വ്യവസായികളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; 260 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

പ്രവാസി വ്യവസായികളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; 260 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്ടെയും മലപ്പുറത്തെയും രണ്ട് പ്രവാസികളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ 260 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. സീ ഷെല്‍ സേവറി, സീബ്രീസ് എന്നീ രണ്ട് വ്യവസായ സ്ഥാപനങ്ങളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സീ ഷെല്‍ സേവറി. രണ്ട് പ്രവാസി വ്യവസായികളുടെ ഉടമസ്ഥതയില്‍ ഇവര്‍ക്ക് ചെന്നൈയിലും ദുബായിലും ഹോട്ടലുകള്‍ ഉണ്ട്. നരിക്കോടന്‍ ഹമീദ്, കുഞ്ഞുമൂസ എന്നിവരുടെ വീടുകളിലും സ്ഥാപനത്തിലും നടത്തിയ റെയ്ഡില്‍ 2കോടി 17 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇത്രയും തുക കൈയില്‍ വച്ചത് ചട്ടലംഘനമാണെന്നും ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തും വിദേശത്തുമായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന 120 കോടിയുടെ ആസ്തി ചട്ടലംഘനമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള സിബ്രീസ് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 20ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉടമ വിദേശത്തും രാജ്യത്തും നിക്ഷേപിച്ച 140 കോടി കണക്കില്‍പ്പെടാത്തതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. എല്ലാ സ്വത്തുക്കളും ഇന്‍കം ടാക്‌സിന്റെ പരിധിയില്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്.

മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണ ദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനാണ് സ്വര്‍ണ ദണ്ഡ് കാണാതായത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തിയിരുന്നു.