കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ; വന്ദേഭാരത് കപ്പാസിറ്റി ഇരട്ടിയായി

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളാണ് ഉണ്ടായിരുന്നത്. എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ, യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി ഇരട്ടിയായി. 16 കോച്ചുകളുമായി വന്ദേഭാരത് ഇന്നു മുതല്‍ സര്‍വീസ് നടത്തും.

അതേസമയം വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടിയെങ്കിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം-മംഗലൂരു റൂട്ടില്‍ ഈയാഴ്ച വെയ്റ്റിങ്ങ് ലിസ്റ്റ് 100 ന് മുകളിലാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 20 ആക്കണമെന്ന ആവശ്യം ശക്തമാണ്.

‘രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം’, 22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു; ആഞ്ഞടിച്ച് മോദി

‘രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം’, 22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു; ആഞ്ഞടിച്ച് മോദി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. ബിക്കാനീറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് രാജസ്ഥാന്‍ നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹല്‍ഗാമില്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേല്‍പ്പിച്ചത്’- മോദി ഓര്‍മ്മിപ്പിച്ചു.

‘അവിസ്മരണീയമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. നമ്മുടെ സായുധ സേനയുടെ വീര്യത്താല്‍, പാകിസ്ഥാന്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായി. ആക്രമണം നടന്ന് വെറും 22 മിനിറ്റിനുള്ളില്‍, ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ കണ്ടു. രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരമാണ്’- മോദി ആഞ്ഞടിച്ചു.

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് അന്നൂസിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവുമായി യുവാവ് ഫോണില്‍ സംസാരിച്ചു. അനൂസിനി തട്ടികൊണ്ട് പോയ സംഘത്തിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവാവിനെ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം.

തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെന്നാണ് വിവരം. വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം.

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനം. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്.

പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ലിസാ ജോണിന്റെ സംശയങ്ങളെ തുടര്‍ന്നാണ്. പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.

റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

കോഴിക്കോട്:‌ കാർ പിന്നോട്ടെടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരത്തോടെ സംഭവം.

വീട്ടിൽ വെച്ചു തന്നെ കാർ റിവേഴ്സ് ​ഗിയർ എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടമുണ്ടാക്കിയത്. വീഴ്ചയിൽ സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം, മിനി ക്രെയിൻ ഉപയോ​ഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.