ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാത്തതില്‍ ലജ്ജിക്കുന്നു; പറയാന്‍ ഉദ്ദേശിച്ചത് അതെന്ന് തരൂര്‍

ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാത്തതില്‍ ലജ്ജിക്കുന്നു; പറയാന്‍ ഉദ്ദേശിച്ചത് അതെന്ന് തരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും തരൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. കേരളം ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നും തരൂരിന്‍റെ കുറിപ്പില്‍ പറയുന്നു

‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല’, തരൂര്‍ എക്സില്‍ കുറിച്ചു.

ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നത്.

കാമുകി പിണങ്ങി, മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു, ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

കാമുകി പിണങ്ങി, മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു, ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

പാലക്കാട്: കാമുകി പിണങ്ങിയെന്ന കാരണത്താല്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച് യുവാവ് പൊലീസ് പിടിയില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പൊലീസിന്റെ പിടിയിലായത്. മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇയാള്‍.

ഫോണില്‍ സംസാരിക്കവെയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട് ട്രെയിന്‍ അപകടപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു. വെള്ളി പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.

2.40ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്‌സ്പ്രസ് ഇവിടെയെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിന്‍ നിര്‍ത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രയിന്‍ കടന്നുപോയത്. ആനകള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു. പുലര്‍ച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടര്‍ന്നു. രണ്ട് ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച് ആര്‍പിഎഫും മലമ്പുഴ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

‘പാഴ്‌സലിനുള്ളിലെ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചു; അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറണം’; 75 കാരന്‍ തട്ടിപ്പിനിരയായ സൈബര്‍ കേസ് അന്വേഷിക്കാന്‍ സിബിഐ

‘പാഴ്‌സലിനുള്ളിലെ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചു; അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറണം’; 75 കാരന്‍ തട്ടിപ്പിനിരയായ സൈബര്‍ കേസ് അന്വേഷിക്കാന്‍ സിബിഐ

കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷിക്കുന്നത്.

തൃശൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ചില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം എറണാകുളം ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയില്‍ തൃശൂര്‍ സ്വദേശിയായ 75 കാരനായ ബിസിനസുകാരനാണ് സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിനിരയായത്.

2024 ജൂലൈ 20ന് ഇരയ്ക്ക് ഒരു അജ്ഞാത ഫോണ്‍ കോള്‍ വന്നു.

മുംബൈയിലെ ഫെഡ്എക്‌സ് കൊറിയേഴ്‌സ് എന്ന സ്ഥാപനത്തിലെ അജയ്കുമാര്‍ എന്നയാളാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. റഷ്യയിലേയ്ക്ക് കൊണ്ടുപോകാന്‍ ഇരയായ വയോധികന്റെ പേരില്‍ ബുക്ക് ചെയ്ത പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്നും കസ്റ്റംസ് തടഞ്ഞെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

മുംബൈ പൊലീസിന്റെ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ മറ്റൊരാള്‍ക്ക് കൈമാറുന്നുവെന്ന് പറഞ്ഞ് ഫോണ്‍ കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് തന്റെ മുഴുവന്‍ അക്കൗണ്ട് ബാലന്‍സും മാറ്റാന്‍ നിര്‍ദേശം നല്‍കി. ജൂലൈ 22നും 24 നും ഇടയില്‍ ഇരയായ വ്യക്തി 1.04 കോടി രൂപ ഇത്തരത്തില്‍ കൈമാറി. പിറ്റേന്നാണ് വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇതര സംസ്ഥാനങ്ങളുമായുള്ള ബന്ധവും രാജ്യത്തുടനീളമുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ആദ്യം കേസ് അന്വേഷിച്ചത്. തൃശൂര്‍ ക്രൈം ബ്രാഞ്ചിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്നു. അധികാര പരിധിയിലെ പരിമിതികള്‍ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടര്‍ന്നാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

പണം കൈമാറിയ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസാണിത്. സംസ്ഥാനത്ത് സമാനമായ സൈബര്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എട്ട് പേരെ ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച ഫണ്ടുകള്‍ ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി ചൈനീസ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

കൊച്ചി : ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നല്‍കിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്; ആരോപണം തള്ളി മെഡിക്കല്‍ കോളജ് അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്; ആരോപണം തള്ളി മെഡിക്കല്‍ കോളജ് അധികൃതര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനിടെ അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ. മരിച്ചരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ(44)യാണെന്നാണ് ടി സിദ്ദീഖ് എംഎല്‍എ അറിയിച്ചത്.

നസീറയുടെ മയ്യിത്ത് കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എംഎല്‍എ പറഞ്ഞു. അപകടത്തില്‍ മരിച്ചത് എത്രപേര്‍ ആണെന്നുള്ള കണക്ക് പുറത്ത് വിടണമെന്നും സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം സിദ്ദിഖിന്റെ ആരോപണം മെഡിക്കല്‍ കോളജ് അധിതൃതര്‍ തള്ളി.

ശ്വാസം കിട്ടാതെയാണ് രോഗികള്‍ മരിച്ചെന്ന ആരോപണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തള്ളി. രോഗികള്‍ മരിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ കാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം തീപിടിത്തമുണ്ടായതിനു പിന്നാലെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്.

രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ നിന്നും പുക ഉയര്‍ന്നത്. തുടര്‍ന്ന് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചിരുന്നു.

പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ മാറ്റിയെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പുതിയ കാഷ്വാലിറ്റി കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് സൂചന. അതുവരെ മെഡിക്കല്‍ കോളജിലെ അത്യാവിഹിത വിഭാഗം ബിച്ച് ആശുപത്രിയിലേക്ക് മാറ്റി.