by Midhun HP News | Jul 9, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്.
മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മൂര്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06126/06125)
ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 4:00 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 10:55ന് ചെന്നൈ എഗ്മൂറിലെത്തും.
ട്രെയിന്‍ നമ്പര്‍ 06125 (ചൊവ്വാഴ്ചകളില്‍): ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2:00 മണിക്ക് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:40ന് മംഗളൂരുവില്‍ തിരിച്ചെത്തും.
പ്രധാന സ്റ്റോപ്പുകള്‍: കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്.
ചെന്നൈ സെന്‍ട്രല്‍ – കൊല്ലം – ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06119/06120)
ട്രെയിന്‍ നമ്പര്‍ 06119 (ബുധനാഴ്ചകളില്‍): ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02 തീയതികളില്‍ ഉച്ചയ്ക്ക് 3:10ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:20ന് കൊല്ലത്തെത്തും.
ട്രെയിന്‍ നമ്പര്‍ 06120 (വ്യാഴാഴ്ചകളില്‍): മടക്ക സര്‍വീസ് വ്യാഴാഴ്ചകളില്‍ കൊല്ലത്ത് നിന്ന് പുറപ്പെടും.
പ്രധാന സ്റ്റോപ്പുകള്‍: പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം.
തിരുവനന്തപുരം സെന്‍ട്രല്‍ – താംബരം – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06110/06109)
ചെന്നൈ താംബരത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പ്രതിവാര സര്‍വീസും ഈ പാക്കേജിന്റെ ഭാഗമായി ഉണ്ടാകും.
വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, സെങ്കോട്ട, തെങ്കാശി, ശിവകാശി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വിഴുപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ (ടിക്കറ്റ് ബുക്കിങ്) ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ റെയില്‍വേ കൗണ്ടറുകള്‍ വഴിയോ സീറ്റുകള്‍ ബുക്ക് ചെയ്യാം. എസി ടു ടയര്‍, ത്രീ ടയര്‍, സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഈ ട്രെയിനുകളില്‍ ലഭ്യമാണ്.

by Midhun HP News | Jul 9, 2026 | Latest News, കേരളം
കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തിരച്ചില്‍ നടത്തുക.
പരിശോധനയില്‍ സൂചന കിട്ടിയ മൂന്നാം സോണിലും മീനാക്ഷി പുഴയിലും ഇന്ന് പ്രത്യേക പരിശോധന നടത്തും. ഇന്നലത്തെ തിരച്ചിലില്‍ കെഡാവര്‍ നായകള്‍ അടയാളം കാണിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. കാണാതായവര്‍ ഒഴുകി പോയിട്ടുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.
സംരക്ഷണഭിത്തി തകർന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളിൽ ആശങ്കയുയർത്തിയിരുന്നു. മന്ത്രിമാരായ ടി.സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദർശിക്കും.

by Midhun HP News | Jul 9, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.
ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണ്ണലെടുക്കല്‍ എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
വയനാട് ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
മലപ്പുറം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

by Midhun HP News | Jul 9, 2026 | Latest News
കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായ മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മന്ത്രി അനില്‍ കുമാര്‍ അറിയിച്ചു.
ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത്. മീനാക്ഷി പുഴയുടെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴയിലും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിഎന്‍എ ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് ഡോക്ടേഴ്‌സാണെന്നും മന്ത്രി പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം മാത്രം മതിയോ, തിരിച്ചറിയാന്‍ പ്രയാസമുണ്ടോ എന്നെല്ലാം പരിശോധിച്ചു മാത്രമേ തീരുമാനിക്കാനാകൂ. തിരിച്ചറിയാന്‍ പ്രയാസമുണ്ടെങ്കില്‍ മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മതിയാകുമെന്നും മന്ത്രി അനില്‍ കുമാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എംബാം ചെയ്ത് മാത്രമേ സ്വദേശത്തേക്ക് അയക്കുകയുള്ളൂ. മണ്ണിനടിയില്‍ അധികം താഴെയല്ലാതെയുള്ള ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാര്‍ട്‌സ്‌കളുടെയും ഇടയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
ദുരന്തമുണ്ടായ കള്ളാടിയില്‍ തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരിച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഡാവര്‍ നായകള്‍ അടക്കം തിരിച്ചലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദര്‍ശിക്കും.
by Midhun HP News | Jul 8, 2026 | Latest News, മരണം
കീഴാറ്റിങ്ങൽ മുള്ളിയൻകാവ് കുന്നുബംഗ്ലാവിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ ഉഷാകുമാരി (66) അന്തരിച്ചു. വൈശാഖ്, ആതിര എന്നിവർ മക്കളും രാജേന്ദു, വികാസ് എന്നിവർ മരുമക്കളും. സഞ്ചയനം 12.07.2026ഞായർ രാവിലെ 8 മണിക്ക്.
Recent Comments