മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

തിരുവനന്തപുരം: വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 43-ാം ദിവസമാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് രാപകല്‍ സമരയാത്ര നടത്തുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിയാണ് സമരയാത്ര. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപകല്‍ സമരം 81-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. സമരയാത്രയുടെ ഫ്‌ലാഗ് ഓഫും സമരപ്പന്തലില്‍ നടന്നു.

സ്വപ്ന അഴിമതിക്കാരുടെ പട്ടികയിലുള്ളയാള്‍, ഏറെക്കാലമായി വിജിലന്‍സ് നിരീക്ഷണത്തില്‍, ഓഫീസിലും പരിശോധന

സ്വപ്ന അഴിമതിക്കാരുടെ പട്ടികയിലുള്ളയാള്‍, ഏറെക്കാലമായി വിജിലന്‍സ് നിരീക്ഷണത്തില്‍, ഓഫീസിലും പരിശോധന

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സ്വപ്നയുടെ തൃശ്ശൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. പരിശോധനയില്‍ കാറില്‍ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു.

തൊഴിലാളി ദിനത്തിന്റെ ഭാഗമായി കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പതാക ഉയർത്തൽ ചടങ്ങ് നടന്നു

തൊഴിലാളി ദിനത്തിന്റെ ഭാഗമായി കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു

മെയ് 1 തൊഴിലാളി ദിനത്തിന്റെ ഭാഗമായി കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിനഗർ ജംഗ്ഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. വാർഡ് പ്രസിഡന്റ് രാജീവ് ആർ ശേഖറിന്റെ അധ്യക്ഷതയിൽ കിഴുവിലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
സംസാരിച്ചു.

വാർഡ് സെക്രട്ടറി നസീം, വാർഡ് വൈസ് പ്രസിഡന്റ്, അനന്തകൃഷ്ണൻ നായർ, ഖജാൻജി കബീർ, കിഴുവിലം മണ്ഡലം കമ്മിറ്റി ജോയിൻ സെക്രട്ടറി ബിജു, കിഴുവിലം മണ്ഡലം കമ്മിറ്റി അംഗം രാമചന്ദ്രൻ നായർ, 69 ബൂത്ത് പ്രസിഡന്റ് രവീന്ദ്രൻ നായർ വാർഡ് ജോയിൻ സെക്രട്ടറി ആർച്ച, വാർഡ് കമ്മിറ്റി അംഗങ്ങൾ, സുകുമാരൻ നായർ മോഹനൻ നായർ, ഹരികുമാർ, നസീർ, അൻസാർ, സൈജു , വിമൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്

പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്

പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്. മെയ് 6 രാവിലെ 5 മണിക്ക് നിർമ്മാല്യം, അഭിഷേകം, 5:30ന് മഹാഗണപതി ഹോമം തുടർന്ന് കലശപൂജകൾ, 9 മണിക്ക് സമൂഹ പൊങ്കാല, 9: 30ന് നാഗരൂട്ട്, പൊങ്കാല നിവേദ്യം, 12 മണിമുതൽ സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് നടതുറപ്പ്, ആറുമണിക്ക് ഭഗവതിസേവ, 6:45ന് ദീപാരാധന, 7:30ന് അത്താഴപൂജ തുടർന്ന് ആകാശദീപകാഴ്ചയും ഉണ്ടാകും.